രാഹുല്‍ ഗാന്ധിക്ക് മറുപടി, 'ഞാൻ സവര്‍ക്കര്‍' തൊപ്പി ധരിച്ച് ബിജെപി എംഎല്‍എമാര്‍
ദില്ലി: വി ഡി സവര്‍ക്കര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എമാര്‍. ഞാന്‍ സവര്‍ക്കര്‍ എന്നെഴുതിയ തൊപ്പികള്‍ ധരിച്ചാണ് ബിജെപി എംഎല്‍എമാര്‍ ശൈത്യകാല സമ്മേളനത്തിനായി നാഗ്പൂരിലെ സഭയിലെത്തിയത്. മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും സവര്‍ക്കറിന്റെ പേര് രേഖപ്പെടുത്തിയ തൊപ്പി ധരിച്ചവരില്‍ ഉള്‍പ്പെടുന്നു. സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി നിരുപാധികം മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് കൂടിയായ ഫഡ്‌നാവിസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഇന്ത്യയുടെ ചരിത്രം രാഹുല്‍ പഠിച്ചതായി തോന്നുന്നില്ലെന്ന് ഫഡ്നാവിസ് പറഞ്ഞു.
രാമക്ഷേത്ര നാല് മാസത്തിനുള്ളില്‍ നിര്‍മിക്കുമെന്ന് അമിത് ഷാ, പ്രചാരണത്തില്‍ വമ്പന്‍ പ്രഖ്യാപനം!!
ഭരണകക്ഷിയായ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ച് നേരത്തെ രാഹുല്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞയാഴ്ച ജാര്‍ഖണ്ഡില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ കേന്ദ്രത്തിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ ക്യാംപെയിനിനെ പരിഹസിച്ച രാഹുല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി 'മേക്ക് ഇന്‍ ഇന്ത്യ' എന്ന് പറയുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ എവിടെ നോക്കിയാലും അത് 'റേപ്പ് ഇന്‍ ഇന്ത്യ' ആണ്. ഉത്തര്‍പ്രദേശില്‍ മോദിയുടെ എംഎല്‍എ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് അവള്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഇതിനെ കുറിച്ച് മോദി ഒരക്ഷരം മിണ്ടിയില്ല. ഇതായിരുന്നു രാഹുലിന്റെ വാക്കുകള്‍. ഉന്നാവോയില്‍ ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്യുകയും പിന്നീട് രണ്ടു തവണ അപകടത്തില്‍ പെടുത്തുകയും അവസാനം കൊല്ലുകയും ചെയ്ത പെണ്‍കുട്ടിയെ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരാമര്‍ശം.
വെള്ളിയാഴ്ച പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യവുമായി ബിജെപി എംപിമാര്‍ രംഗത്തെത്തി. എന്നാല്‍ താന്‍ മരിച്ചാലും മാപ്പ് ചോദിക്കില്ലെന്നും മാപ്പ് പറയാന്‍ തന്റെ പേര് സവര്‍ക്കര്‍ എന്നല്ലെന്നുമായിരുന്നു രാഹുലിന്റെ മറുപടി. ''ഇന്നലെ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ക്ഷമ ചോദിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധിയെന്നാണ്. ഞാന്‍ മരിക്കാന്‍ പോലും തയ്യാറാണ്. എന്നാല്‍ സത്യം പറഞ്ഞതിന് ക്ഷമ ചോദിക്കുകയില്ല. ഒരു കോണ്‍ഗ്രസുകാരനും അങ്ങനെ ചെയ്യില്ല. ശനിയാഴ്ച കോണ്‍ഗ്രസ് നടത്തിയ ഭാരത് ബച്ചാവോ റാലിയില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ അവസരത്തിലാണ് രാഹുല്‍ നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യവുമായി ഫഡ്‌നാവിസ് രംഗത്തെത്തിയിരിക്കുന്നത്.