രാംനഗരയില്‍ വിജയം ആവർത്തിക്കാന്‍ ബിജെപി; നാഷണല്‍ പാന്തേഴ്സ് പാർട്ടിയുടെ പ്രതീക്ഷ കെടുത്തി പിളർപ്പ്
ജമ്മു-ഉദ്ദംപൂർ മേഖലയില്‍ ബി ജെ പി ഇത്തവണ വിജയം ഉറപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് രാംനഗർ. 2014 ലെ തിരഞ്ഞെടുപ്പില്‍ ആദ്യമായി മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ച ബി ജെ പിക്ക് ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചു. ജമ്മു മേഖലയിലെ ബി ജെ പിയുടെ പ്രധാന എതിരാളികളായി ജമ്മു കശ്മീർ നാഷണല്‍ പാന്തേഴ്സ് പാർട്ടി തന്നെയാണ് രാംനഗറിലും അവർക്ക് ഭീഷണി.
മൂന്നാമത്തേയും അവസാനത്തേയും ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വേണ്ടി അവസാന ദിവസം പ്രചരണം നടത്താന്‍ എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗെ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഖാർഗെയുടെ പരിപാടിക്കായി പ്രത്യേക തയ്യാറാക്കിയ വേദിയില്‍ നൂറു കണക്കിന് ആളുകളാണ് തടിച്ച് കൂടിയിരിക്കുന്നത്. സ്ഥാനാർത്ഥി മൂല്‍ രാജ് അടക്കമുള്ള വേദിയിലുണ്ട്.

ഒരു മണിക്കാണ് പരിപാടി നിശ്ചയിച്ചതെങ്കിലും മണിക്കൂറുകള്‍ പിന്നിട്ടിട്ടും മല്ലികാർജ്ജുന്‍ ഖാർഗെ വേദിയിലെത്തിയില്ല. രാവിലെ കത്വ ജില്ലയില്‍ നടന്ന ഒരു പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എ ഐ സി സി അധ്യക്ഷന്‍ രാംനഗറിലെ പരിപാടി റദ്ദ് ചെയ്യുകയായിരുന്നു. ഇതിനിടയില്‍ ബി ജെ പി പ്രവർത്തർ പരിപാടി നടക്കുന്ന വേദിക്ക് അരികിലൂടെ പ്രകോപനമായ രീതിയില്‍ വാഹന റാലി നടത്തിയത് കോണ്‍ഗ്രസ് നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്ന് വലിയ പ്രതിഷേധത്തിനും ഇടയാക്കി.
അനുമതിയില്ലാതെയാണ് ബി ജെ പി പ്രവർത്തകർ തങ്ങളുടെ വേദിക്ക് അരികിലൂടെ വാഹന റാലി നടത്തുന്നതെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതൃത്വം രാംനഗർ ഭരണകൂടത്തിനും പൊലീസിനുമെതിരെ രൂക്ഷമായ വിമർശം ഉന്നയിച്ചു.
2014 ല്‍ രണ്‍ബീർ സിങ് പത്വാനിയ എന്ന നേതാവിലൂടെയാണ് ബി ജെ പി പതിറ്റാണ്ടുകള്‍ക്ക് ശേഷം രാംനഗറില്‍ വിജയിക്കുന്നത്. 1977 ലെ തിരഞ്ഞെടുപ്പിലായിരുന്നു ഇതിന് മുന്‍പ് ബി ജെ പി രാംനഗറില്‍ വിജയിച്ചത്. ഈ ഒരു തവണ മാറ്റി നിർത്തിയാല്‍ 1987 വരെ കോണ്‍ഗ്രസിനായിരുന്നു മണ്ഡലത്തില്‍ സ്വാധീനം. എന്നാല്‍ 1996, 2002, 2008 തിരഞ്ഞെടുപ്പുകളിലായി മൂന്ന് തവണ ജമ്മു കശ്മീർ നാഷണല്‍ പാന്തേഴ്സ് പാർട്ടിയുടെ ഹർഷ് ദേവി സിങ്ങാണ് രാംനഗര മണ്ഡലത്തില്‍ നിന്നും വിജയിച്ചത്.

ഇത്തവണ ബി ജെ പിക്ക് വേണ്ടി മണ്ഡലത്തില്‍ സ്ഥാനാർത്ഥിയായത് മേഖലയില്‍ മികച്ച സ്വാധീനമുള്ള സുനില്‍ ഭരദ്വരാജാണ്. കോണ്‍ഗ്രസിന് വേണ്ടി മൂല്‍ രാജും മത്സരിക്കുന്നു. ജമ്മു കശ്മീർ നാഷണല്‍ പാന്തേഴ്സ് പാർട്ടി ഇതിനിടയില്‍ പിളരുകയും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീർ നാഷണല്‍ പാന്തേഴ്സ് പാർട്ടി, ജമ്മു കശ്മീർ നാഷണല്‍ പാന്തേഴ്സ് പാർട്ടി (ഇന്ത്യ) എന്നിങ്ങനെ രണ്ട് പാർട്ടികളായാണ് മത്സരിക്കുന്നത്. സഞ്ജുകുമാർ, ആശ്രി ദേവി എന്നിവരാണ് യഥാക്രമം രണ്ട് പാർട്ടികളുടേയും സ്ഥാനാർത്ഥികള്‍. ബി എസ് പി, ശിവസനേ (യുബിടി), ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി എന്നിവർക്കും മണ്ഡലത്തില്‍ ഇത്തവ സ്ഥാനാർത്ഥികളുണ്ട്.
2014 തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീർ നാഷണല്‍ പാന്തേഴ്സ് പാർട്ടിയുടെ ഹർഷ് ദേവ് സിങ്ങിനെ 17420 വോട്ടിനായിരുന്നു ബി ജെ പിയുടെ രണ്‍ബീർ സിങ് പത്വാനിയ പരാജയപ്പെടുത്തിയത്. നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാർത്ഥി മൂവായി വോട്ടുമായി മൂന്നാമത് എത്തിയപ്പോള്‍ ബി എസ് പി സ്ഥാനാർത്ഥിക്കും പിന്നിലായി അഞ്ചാമത് മാത്രമായിരുന്നു കോണ്‍ഗ്രസിന് എത്താന്‍ സാധിച്ചത്.












Click it and Unblock the Notifications