യെദ്യൂരപ്പയെ 'സോപ്പിടാൻ' ബിജെപി; ശിവമോഗ എയർപോർട്ടിന് യെഡ്ഡിയുടെ പേരിടും

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ ബി ജെ പി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഭരണവിരുദ്ധ വികാരവും ആഭ്യന്തര തർക്കങ്ങളുമാണ് പാർട്ടിക്ക് തലവേദന തീർക്കുന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മിക്കെതിരെ പാർട്ടി തലത്തിലും ആർ എസ് എസിനുള്ളിലും അതൃപ്തി ശക്തമാണ്.ബൊമ്മിയെ തിരഞ്ഞെടുപ്പിന് മുൻപ് മാറ്റണമെന്ന് വരെ ആവശ്യം ഉയർന്നിട്ടുണ്ട്. ഇതൊന്നും പോരാതെയാണ് മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ നിസഹകരണം.

പാർട്ടി പരിപാടികളുമായി സഹകരിക്കാനോ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ സജീവമാകാനോ യെദ്യൂരപ്പ തയ്യാറായിട്ടില്ല. സംസ്ഥാനത്തെ ഏറ്റവും ശക്തമായ വോട്ട് ബാങ്കായ ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള നേതാവായ യെദ്യൂരപ്പയുടെ ഈ നീക്കം തിരഞ്ഞെടുപ്പിൽ വലിയ നഷ്ടം തീർത്തേക്കുമെന്ന് നേതൃത്വം കരുതുന്നു. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് വിജയിക്കാൻ യെദ്യൂരപ്പയുടെ മെരുക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ബിജെപി. ഇതിന്റെ ഭാഗമായി ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ഷിവമോഗ എയർപോട്ടിന് യെദ്യൂരപ്പയുടെ പേര് നൽകാനാണ് ബി ജെ പി ഒരുങ്ങുന്നത്.

'സംസ്ഥാന മന്ത്രിസഭായോഗം ശിവമോഗ വിമാനത്താവളത്തിന് ബിഎസ് യെദ്യൂരപ്പ എയർപോർട്ട് എന്ന് പേരിടാൻ തീരുമാനിച്ചു, നിർദ്ദേശം കേന്ദ്രസർക്കാരിനെ അറിയിക്കും', മുഖ്യമന്ത്രി ബസവരാജ് ബൊമ്മി അറിയിച്ചു. നേരത്തേ തന്നെ ഇത്തരമൊരു നിർദ്ദേശം ബൊമ്മി മുൻപോട്ട് വെച്ചിരുന്നുവെങ്കിലും അന്ന് യെദ്യൂരപ്പ ഈ നീക്കത്തെ എതിർത്തി. ശരിയായ നടപടിയല്ലെന്നായിരുന്നു യെഡ്ഡി അന്ന് വ്യക്തമാക്കിയത്. യെഡ്ഡിയുടെ എതിർപ്പ് പോലും തള്ളിക്കൊണ്ടാണ് ബി ജെ പിയുടെ ഇപ്പോഴത്തെ തീരുമാനം.

ലിംഗായത്ത് വോട്ടുകള്‍ പാര്‍ട്ടിക്ക് ഇത്തവണ നഷ്ടപ്പെടുമെന്ന ആശങ്ക ബി ജെ പിയുടെ ആഭ്യന്തര സര്‍വേകളിൽ വ്യക്തമായിട്ടുണ്ട്. ലിംഗായത്ത് സമുദായത്തിലെ ഏറ്റവും ശക്തനായ നേതാവിനെ അവഗണിക്കുന്നതായി സമുദായാംഗങ്ങൾക്കിടയിൽ വികാരമണ്ടെന്ന് യെഡ്ഡി അനുകൂലികളും മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ യെഡ്ഡിയെ അനുനയിപ്പിക്കാനുള്ള നീക്കം. ഇത് മാത്രമല്ല യെദ്യൂരപ്പയുടെ പല ആവശ്യങ്ങൾക്കും ബിജെപി നേതൃത്വം വഴങ്ങിയേക്കുമെന്നാണ് സൂചന.

മകൻ ബിവൈ വിജേന്ദ്രയെ നിയമസഭ തിരഞ്ഞെടുപ്പിൽ തന്റെ മണ്ഡലമായ ശിക്കാരപുരയിൽ മത്സരിപ്പിക്കണമെന്നതാണ് യെഡ്ഡിയുടെ താത്പര്യം. ഇക്കാര്യം അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നുവെങ്കിലും നേരത്തേ അനുകൂല പ്രതികരണമല്ല ലഭിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ശിക്കാരയിൽ വിജേന്ദ്രയ്ക്ക് ബി ജെ പി ടിക്കറ്റ് നൽകിയേക്കുമെന്നാണ് വിവരം.

മാത്രമല്ല സംസ്ഥാന ബി ജെ പി ഉപാധ്യക്ഷനായ വിജേന്ദ്രയെ സംഘടനാ കൺവെൻഷനുകളുടെ മേൽനോട്ട കമ്മിറ്റി തലവനായും ബി ജെ പി നിയമിച്ചിട്ടുണ്ട്. യെദ്യൂരപ്പയെ ഇനിയും ചൊടിപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങൾ നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന നിർദ്ദേശവും പാർട്ടി നേതൃത്വം നൽകിയിട്ടുണ്ട്.

2008 ലും 2019 ലും സംസ്ഥാനത്ത് ബി ജെ പി ഭരണം നേടിയെങ്കിലും രണ്ട് തവണയും ഭൂരിപക്ഷം നേടാൻ പാർട്ടിക്ക് സാധിച്ചിരുന്നില്ല. ഇത്തവണയും സമാന സ്ഥിതി ഉണ്ടായാൽ അത് ബി ജെ പിക്ക് ദേശീയ തലത്തിൽ തന്നെ തിരിച്ചടിയാകും, പ്രത്യേകിച്ച് ലോക്സഭ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ വൻ നേട്ടമുണ്ടാക്കാൻ ബി ജെ പി കോപ്പ് കൂട്ടുമ്പോൾ. യെദ്യൂരപ്പയെ മാത്രമല്ല പാർട്ടിയിൽ വലിയ തർക്കങ്ങൾക്ക് വഴിവെക്കാതെ സ്ഥാനാർത്ഥി നിർണയം അടക്കം പൂർത്തിയാക്കാനും നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications