യുപിയിൽ ലോക്സഭ തിരഞ്ഞെടുപ്പിന് തന്ത്രം മെനയാൻ ബിജെപി:ചിത്രകൂടിൽ ത്രിദിന പരിശീലന ക്യാമ്പ്
ദില്ലി; ലോക്സഭ തിരഞ്ഞെടുപ്പിന് തന്ത്രം മെനയാൻ പ്രത്യേക പരിശീലന ക്യാമ്പുമായി ബി ജെ പി. വെള്ളിയാഴ്ച മുതൽ ചിത്രകൂടിൽ വെച്ചാകും പരിശീലന പരിപാടി.മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക്, കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ പരിശീല പരിപാടിയിൽ പങ്കെടുക്കും.
ബി ജെ പിയുടെ ശക്തി കേന്ദ്രമായ കണക്കാക്കുന്ന പ്രദേശമാണ് ചിത്രകൂട്. ഇതിനോടകം തന്നെ പാർട്ടിയുടെ ജില്ലാ തലത്തിലുള്ള നേതാക്കൾക്ക് പരിശീലനം പൂർത്തിയാക്കിയിരുന്നു. ന്യൂനപക്ഷ വോട്ടുകൾ പെട്ടിയിലാക്കാനുള്ള തന്ത്രങ്ങളും പരിശീലന പരിപാടിയിൽ ചർച്ചയാകും.

ഹിന്ദുക്കള്‍ക്കുപുറമേ മറ്റ് സമുദായങ്ങളിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലും സ്വാധീനമുണ്ടാക്കണമെന്ന നിർദ്ദേശമായിരുന്നു ഹൈദരാബാദിൽ ചേർന്ന ബി ജെ പി ദേശീയ നിർവ്വാഹക സമിതി യോഗത്തിൽ ഉയർന്ന നിർദ്ദേശം.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ യു പിയിൽ നിന്നും ന്യൂനപക്ഷ വോട്ടുകൾ നേടാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. മാത്രമല്ല അസംഗഢ്, രാംപുര്‍ മണ്ഡലങ്ങളില്‍ അടുത്തിടെ നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിലും വൻ നേട്ടം ഉണ്ടാക്കാൻ ബി ജെ പിക്ക് കഴിഞ്ഞിരുന്നു. മുസ്ലീം സമുദായത്തിന് കൂടുതൽ സ്വാധീനമുള്ള മണ്ഡലങ്ങളാണ് ഇവ രണ്ടും. ലോക്സഭ തിരഞ്ഞെടുപ്പിലും പരമാവധി ന്യൂനപക്ഷ വോട്ടുകൾ നേടിയെടുക്കാനുള്ള തന്ത്രങ്ങളും പരിശീലന പരിപാടിയിൽ ആവിഷ്കരിക്കും.ബിജെപി ന്യൂനപക്ഷ മോർച്ച നേതാക്കളും പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലെ പിന്നാക്കവിഭാഗമായ പസ്മന്ദ സമുദായത്തിന്റെ വോട്ടുകൾ നേടുന്നതിന് വിപുലമായ പദ്ധതിയൊരുക്കുകയാണ് ലക്ഷ്യം.

അതിനിടെ യുപിയിൽ അടുത്ത ബി ജെ പി അധ്യക്ഷ നിയമനം സംബന്ധിച്ചുള്ള ചർച്ചകളും സജീവമായിട്ടുണ്ട്.ജുലൈ 16 നാണ് നിലവിലെ ബി ജെ പി അധ്യക്ഷനായ സ്വതന്ത്ര ദേവ് സിംഗിന്റെ കാലാവധി അവസാനിക്കുന്നത്. സ്ഥാനമൊഴിഞ്ഞ് കൊണ്ടുള്ള കത്ത് ഇതിനോടകം തന്നെ പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് ബി ജെ പി സംസ്ഥാന നേതൃത്വം കൈമാറി കഴിഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയുടെ അമരത്തേക്ക് കരുത്തനായ നേതാവിനെ തന്നെ നിയമിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം.

2019 ജൂലായ് 19-നായിരുന്നു സ്വതന്ത്ര ദേവ് യുപി സംസ്ഥാന അധ്യക്ഷനായി നിയമിതനാകുന്നത്. മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കിയതോടയയാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന അഞ്ചാമത്തെ സംസ്ഥാന അധ്യക്ഷൻ കൂടിയാണ് സ്വതന്ത്ര ദേവ്. ഒ ബി സി വിഭാഗത്തിൽ നി്നനോ അല്ലേങ്കിൽ ബ്രാഹ്മമ സമുദായത്തിൽ നിന്നോ ആകാം അടുത്ത അധ്യക്ഷൻ എന്നാണ് വിലയിരുത്തലുകൾ.

2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് ഏറെ നിർണായകമാണ്. അതിനാൽ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ച് ജാതി മത സമവാക്യങ്ങൾ കൂടി പാലിച്ചായിരിക്കാം ബി ജെ പി പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനോടകം തന്നെ നിരവധി പേർ അധ്യക്ഷ സ്ഥാനത്തിനായി ചരടുവലി ആരംഭിച്ചിട്ടുണ്ട്. ദിനേശ് ശർമ, കേന്ദ്രമന്ത്രിമാരും ഒബിസി വിഭാഗത്തിൽ നിന്നുള്ള പ്രമുഖ നേതാക്കളായ സഞ്ജീവ് ബല്യാൻ, ബി എൽ വെർമ, സംസ്ഥാന മന്ത്രി ധരംപാൽ സിംഗ് എന്നിവരുടെ പേരുകളാണ് ചർച്ചയാകുന്നത്. സുബ്രത പഥക്, ഹരീഷ് ദ്വിവേദി, ദിനേഷ് ഉപാധ്യായ, ഗോവിന്ദ് നാരായൺ ശുക്ല, ബ്രജ് ബഹദൂർ ശർമ എന്നിവരാണ് പരിഗണിക്കപ്പെടുന്ന ബ്രാഹ്മണ മുഖങ്ങൾ.












Click it and Unblock the Notifications