അരുണാചലില്‍ വന്‍ വിജയം സ്വന്തമാക്കി ബിജെപി: 130 വാർഡില്‍ 102 ഇടത്തും എതിരില്ലാതെ വിജയം
ഡെറാഡൂണ്‍: അരുണാചല്‍ പ്രദേശിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ 130 സീറ്റുകളിൽ 102 സീറ്റുകളിൽ എതിരില്ലാതെ വിജയിച്ച് ബി ജെ പി. കോൺഗ്രസിനും എൻ പി പിയും സ്വതന്ത്രരും 14 സീറ്റുകൾ നേടിയുണ്ട്. ജുലൈ 12 നാണ് സംസ്ഥാനത്ത് തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതിലേക്കുള്ള പത്രിക സമർപ്പണം പൂർത്തിയായതോടെയാണ് 130 സീറ്റുകളിൽ 102 സീറ്റുകളിലും ബി ജെ പി എതിരില്ലാതെ വിജയിച്ചത്. ചരിത്ര വിജയത്തിൽ പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും അഭിനന്ദിച്ച അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു രംഗത്ത് എത്തി.

'അരുണാചൽ പ്രദേശിലെ 130 ഗ്രാമപഞ്ചായത്ത് സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പിൽ ഞങ്ങളുടെ 102 സ്ഥാനാർത്ഥികളെ എതിരില്ലാതെ തിരഞ്ഞെടുത്തതിന് ഞങ്ങളുടെ എല്ലാ പ്രവർത്തകർക്കും അനുഭാവികൾക്കും അനുഭാവികൾക്കും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. നമ്മുടെ പാർട്ടി ഇനിയും മുന്നേറും'-മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

തവാങ്, വെസ്റ്റ് കമേങ്, അപ്പർ സുബൻസിരി, സിയാങ്, തിരാപ്പ് എന്നിവയുൾപ്പെടെ 14 ജില്ലകളിലെ തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ ഗ്രാമപഞ്ചായത്ത് സീറ്റുകളും പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചെന്നാണ് സംസ്ഥാന ബി ജെ പി നൽകിയ വിവരങ്ങള്‍ കാണിക്കുന്നത്. കുറുങ് കുമേയിൽ ബി ജെ പി അഞ്ച് സീറ്റുകളിൽ എതിരില്ലാതെ വിജയിക്കുകയും ക്രാ ദാദി ജില്ലയില്‍, നാഷണൽ പീപ്പിൾസ് പാർട്ടി, കോൺഗ്രസ് എന്നിവ ഓരോ അംഗം വീതവും നേടിയപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥികൾ ഏഴ് സീറ്റിലും വിജയിച്ചു.

അരുണാചൽ പ്രദേശിലെ പൊതുജനങ്ങൾക്ക് അവരുടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അപാരമായ വിശ്വാസമുണ്ടെന്നും അതിന്റെ തെളിവാണ് ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലമെന്നുമാണ് അരുണാചൽ പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സംസാരിച്ച കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജു അവകാശപ്പെട്ടത്. ജനങ്ങൾക്ക് ബി ജെ പിയിലുള്ള വിശ്വാസത്തിന്റെ നേരിട്ടുള്ള ഫലമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും അദ്ദേഹത്തിന്റെ നേതൃത്വത്തിലും തങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്നും ഉപമുഖ്യമന്ത്രി ചൗന മേനും അഭിപ്രയാപ്പെട്ടു.
Recommended Video

ക്രമസമാധാന പ്രശ്‌നങ്ങളും ഭരണപ്രശ്‌നങ്ങളും കാരണം ചാങ്‌ലാങ് ജില്ലയിലെ വിജോയ്‌നഗർ സബ് ഡിവിഷനിലെ 40 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കും ജില്ലാ പരിഷത്തിലെ ഒരെണ്ണത്തിലേക്കുമുള്ള പഞ്ചായത്ത് തിരഞ്ഞെടുപ്പ് നിർത്തിവെച്ചിട്ടുമുണ്ട്. 16 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂലൈ 12 നും ഫലം ജൂലൈ 16 നും പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications