ഗുജറാത്തില്‍ ബിജെപിക്ക് 70 സീറ്റ് പോലും നേടാനാവില്ല, വമ്പന്‍ പരാജയം നേരിടും: ജഗദീഷ് താക്കൂർ
അഹമ്മദാബാദ്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിൽ കോണ്‍ഗ്രസിന് വമ്പന്‍ വിജയം അവകാശപ്പെട്ട് ജി പി സി സി അധ്യക്ഷന്‍ ജഗദീഷ് താക്കൂർ. ഭരണകക്ഷിയായ ബി ജെ പിക്ക് അടിത്തറ നഷ്ടപ്പെടുന്നുവെന്ന് അവകാശപ്പെട്ട ജഗദീഷ് താക്കൂർ നിയമസഭ തിരഞ്ഞെടുപ്പില്‍ നേരിടാന്‍ പോവുന്നത് വലിയ തിരിച്ചടിയായിരിക്കുമെന്നും അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ 182 അംഗ നിയമസഭയില്‍ 70 സീറ്റുകള്‍ പോലും നേടനാവാത്ത അവസ്ഥയിലേക്ക് ബി ജെ പിയെ ജനം പിന്തള്ളുമെന്നും പി സി സി അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.

"വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഭരണകക്ഷിയായ ബി ജെ പിക്ക് അടിത്തറ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവർക്ക് 70 സീറ്റിൽ കൂടുതൽ കിട്ടാൻ പോകുന്നില്ല. അവർക്ക് ജനങ്ങളിൽ നിന്ന് അനുകൂലമായ പ്രതികരണമല്ല ലഭിച്ചുകൊണ്ടിരിക്കുന്നത്," അഹമ്മദാബാദിലെ പാർട്ടി ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ താക്കൂർ പറഞ്ഞു.

ഠാക്കൂറിനൊപ്പം ഉണ്ടായിരുന്ന മുൻ ജി പി സി സി പ്രസിഡന്റ് അർജുൻ മോദ്‌വാദിയയും ബി ജെ പിക്കെതിരെ ആഞ്ഞടിച്ചു. "തെരഞ്ഞെടുപ്പിന്റെ തീയതികൾ 5-6 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും. ഇത്തരമൊരു കാലത്ത് സാധാരണക്കാർക്ക് ആശ്വാസമേകാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്. എന്നാൽ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി കോമൺ സിവിൽ കോഡ് വിഷയത്തിൽ മന്ത്രിസഭയിൽ പ്രമേയം കൊണ്ടുവരാനും അതിനായി ഒരു കമ്മിറ്റി രൂപീകരിക്കാനുമാണ് ഇവർ ആലോചിക്കുന്നത്''- അർജുൻ മോദ്‌വാദിയ പറഞ്ഞു.

ഇന്ധനം, പാചക വാതകം, വൈദ്യുതി, ഭക്ഷ്യ എണ്ണ, പലചരക്ക് സാധനങ്ങൾ എന്നിവയുടെ വില ഇരട്ടിയായി. ഈ കാലയളവിൽ ആരുടെയും ശമ്പളം ഇരട്ടിയാക്കിയിട്ടില്ല. 2022-ഓടെ എല്ലാവർക്കും വീടുകൾ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ ഇവിടെ എല്ലാവർക്കും താമസിക്കാൻ വീട് ലഭിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് നേടാനും ഹിന്ദുത്വ അജണ്ട മുന്നോട്ട് കൊണ്ടുപോകാനുമാണ് ബി ജെ പി ഏകീകൃത സിവിൽ കോഡ് വിഷയം ഉന്നയിക്കുന്നതെന്ന് ആരോപിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ പ്രസിഡന്റ് അസദുദ്ദീൻ ഒവൈസിയും രംഗത്ത് എത്തി.

ഹിന്ദു അവിഭക്ത കുടുംബത്തിനുള്ള ആദായനികുതി ആനുകൂല്യങ്ങളിൽ നിന്ന് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഒഴിവാക്കുന്നത് സമത്വത്തിന്റെ തത്വം എതിരല്ലേ എന്നും ചോദിച്ചു. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുന്നതിന്റെ എല്ലാ വശങ്ങളും വിലയിരുത്തുന്നതിന് വേണ്ടി വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ കീഴിൽ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് ഗുജറാത്തിലെ ബി ജെ പി സർക്കാർ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications