പ്രതിരോധത്തിൽ മുന്നിലെന്ന് പ്രധാനമന്ത്രി; ലോകത്ത് ഏറ്റവും വേഗത്തിൽ കൊവിഡ് വ്യാപിക്കുന്നത് ഇന്ത്യയിൽ
ദില്ലി: ശരിയായ സമയത്ത് എടുത്ത ശരിയായ തീരുമാനങ്ങളുടെ ഫലമായി കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച സ്ഥാനത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇന്ത്യയിലെ കൊറോണ വൈറസ് മൂലമുള്ള മരണങ്ങള്‍ പല വലിയ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്, രോഗമുക്തിനിരക്കും വളരെ ഉയര്‍ന്ന നിലയിലാണ്.
Recommended Video
ദിനംപ്രതി ഇത് വര്‍ധിക്കുകയാണ്. കൊവിഡ് ഭേദമായവരുടെ എണ്ണം രാജ്യത്ത് 10 ലക്ഷത്തിലേക്ക് അടുക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. മുംബൈ, കൊല്‍ക്കത്ത, നോയ്ഡ എന്നിവിടങ്ങളിലെ കോവിഡ് ടെസ്റ്റിങ് ലാബുകള്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
എന്നാല്‍ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ കൊവിഡ് വ്യാപിക്കുന്നത് ഇന്ത്യയിലാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ദ്ധിച്ച് 14 ലക്ഷം പിന്നിട്ടിരിക്കുകയാണ്. ബ്ലൂംബെര്‍ഗ് കൊറോണ വൈറസ് ട്രാക്കര്‍ പുറത്തുവിട്ട കണക്കിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളിലും വന്‍ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. ഏകദേശം 50000ഓളം കേസുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗ ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയ്ക്കും ബ്രസീലിനും പിന്നിലുമാണ് ഇന്ത്യയെങ്കിലും പുതിയ കേസുകള്‍ രാജ്യത്ത് ക്രമാധീതമായി വര്‍ദ്ധിക്കുന്നു.
ഇന്ത്യയില്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം അഞ്ച് ലക്ഷത്തോളം പരിശോധനകളാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത്.
ലോകത്ത് ഏറ്റവും കുറവ് ടെസ്റ്റുകള്‍ നടക്കുന്നത് ഇന്ത്യയിലും ബ്രസീലിലുമാണെന്നാണ് ഓക്‌സ്ഫര്‍ഡ് സര്‍വകലാശാല പറയുന്നത്. ഇന്ത്യയില്‍ 1000 പേര്‍ക്ക് 11.8 ടെസ്റ്റുകളും ബ്രസീലില്‍ 11.93 ടെസ്റ്റുകളുമാണ് നടക്കുന്നത്. എന്നാല്‍ ഇത് അമേരിക്കയില്‍ 152.98 ഉം റഷ്യയില്‍ 183.34ഉം ആണ്്.
അതേസമയം, ഇന്ത്യയില്‍ നിലവില്‍ 11,000ല്‍ അധികം കോവിഡ് ചികിത്സാ കേന്ദ്രങ്ങളും 11 ലക്ഷത്തിലധികം ഐസൊലേഷന്‍ കിടക്കകളമുണ്ടെന്ന് പ്രധാനമന്ത്രി പറയുന്നു. ഈ വര്‍ഷം ജനുവരിയില്‍ രാജ്യത്ത് ഒരു കോവിഡ് ടെസ്റ്റിംഗ് സെന്റര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ അത്തരം 1,300 ലാബുകള്‍ ഉണ്ട്, അദ്ദേഹം പറഞ്ഞു.നിലവില്‍ രാജ്യത്ത് ദിവസവും അഞ്ച് ലക്ഷത്തിലധികം പരിശോധനങ്ങള്‍ നടക്കുന്നുണ്ടെന്നും വരും ആഴ്ചകളില്‍ ഈ ശേഷി 10 ലക്ഷമായി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.