ദില്ലി കലാപത്തെ കുറിച്ചുള്ള പുസ്തക പ്രകാശന വിവാദം; പ്രസിദ്ധീകരണത്തിൽ നിന്ന് പിൻമാറിയതായി ബ്ലൂംസ്ബെറി
ദില്ലി; ദില്ലിയിലെ വർഗീയ കലാപത്തെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രസിദ്ധീകരണം പിൻവലിച്ചതായി പ്രശസ്ത പ്രസാധകരായ ബ്ലൂംസ്ബെറി. പുസ്തക പ്രകാശനവുമായി ബന്ധപ്പട്ട് വിവാദം ഉയർന്ന പശ്ചാത്തലത്തിലാണ് തിരുമാനം. പ്രകാശന ചടങ്ങിൽ ദില്ലി കലാപത്തിലെ കുറ്റാരോപിതനായ ബിജെപി നേതാവ് കപിൽ മിശ്രയെ പങ്കെടുപ്പിക്കാനുള്ള തിരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഡല്‍ഹി റയട്‌സ് 2020;ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന പുസ്തകം സോണാലി ചിതാല്‍ക്കര്‍, മോണിക്ക അറോറ, പ്രേര്‍ണ മല്‍ഹോത്ര എന്നിവരാണ് രചിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പ്രതിഷേധം
പുസ്തക പ്രകാശനത്തിനെതിരെ സാമൂഹിക സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ രംഗത്തെത്തുകയായിരുന്നു. പുസ്തക പ്രകാശന പരിപാടിയിൽ കപിൽ മിശ്രയ്ക്ക് പുറമെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭുപേന്ദ്ര യാദവ് ,സിനിമാ പ്രവര്‍ത്തകന്‍ വിവേക് അഗ്നിഹോത്രി, ഓപ് ഇന്ത്യ എഡിറ്റര്‍ നുപൂര്‍ ശര്‍മ എന്നിവരേയും ക്ഷണിച്ചിരുന്നു.
ദില്ലി കലാപത്തെ കുറിച്ച്
ചടങ്ങ് സംബന്ധിച്ച് കപിൽ മിശ്ര ട്വീറ്റും ചെയ്തിരുന്നു. പുസ്തകം ഇപ്പോൾ ജനങ്ങളിലേക്ക് എത്തുകയാണ്. ഇന്ത്യയിലേയും ലോകത്തിലേയും ജനങ്ങൾ ഇത് വായിക്കും. ഹിന്ദു വിരുദ്ധ ദില്ലി കലാപത്തെ കുറിച്ചുള്ള സത്യം ജനത്തിന് ബോധ്യമാകും. വിദ്വേഷ പ്രചരണങ്ങളും പ്രൊപ്പഗാണ്ടകൾക്കും സത്യത്തെ തടഞ്ഞ് നിർത്താൻ സാധിക്കില്ല, എന്നായിരുന്നു ട്വീറ്റ്.
പ്രതികരിച്ച് മീന കന്തസ്വാമി
എന്നാൽ കലാപത്തിൽ മുസ്ലീങ്ങളെ കുറ്റപ്പെടുത്തുന്നതാണ് പുസ്തകമെന്നും ബിജെപി നേതാക്കളെ ചടങ്ങിലേക്ക് സ്വാഗതം ചെയ്യാനുള്ള തിരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ടുമായിരുന്നു നിരവധി പേർ വിമർശനം ഉയർത്തിയത്. എഴുത്തുകാർ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നായിരുന്നു മീന കന്ദസ്വാമി ട്വിറ്ററിൽ ആവശ്യപ്പെട്ടത്. ഫാസിസത്തിൽ നിന്ന് സാഹിത്യത്തെ പ്രതിരോധിക്കുന്നതിനെക്കുറിച്ചാണിത്. മതപരമായ ഭിന്നത, വിദ്വേഷ ഭാഷണം, ഇസ്ലാമോഫോബിയ, തെറ്റായ ചരിത്രം എന്നിവയ്‌ക്കെതിരെ നിലകൊള്ളുന്നതിനാണിത്, മീന ട്വീറ്റ് ചെയ്തു.
കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുന്നതിലേക്ക്
മോദി സർക്കാരിനെ സംരക്ഷിക്കാൻ ഫേസ്ബുക്ക് ഇന്ത്യയിൽ തങ്ങളുടെ പോളിസികളിൽ മാറ്റം വരുത്തുന്നു. എന്നാൽ ഇത് അതിനും അപ്പുറമാണ്, ദിൽഹിയിലെ മുസ്ലിംകൾക്കെതിരായ അതിക്രമങ്ങളിൽ പ്രധാന കുറ്റവാളികളിൽ ഒരാളെ വിശിഷ്ടാതിഥിയാക്കുന്നോ? വിദ്വേഷത്തെ വളർത്തുന്നതിൽ നിന്ന് കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുന്നതിലേക്ക്.. എന്നായിരുന്നു കാരവന്‍ മാഗസിന്‍ എഡിറ്റര്‍-ഇന്‍-ചീഫ് ഹര്‍തോഷ് സിങ് ബാല്‍ ട്വീറ്റ് ചെയ്തത്.
Recommended Video
പിൻവലിക്കുകയാണെന്ന്
അതേസമയം വിവാദമായതോടെ പുസ്തകത്തിന്റെ പ്രസിദ്ധീകരണം പിൻവലിക്കുകയാണെന്ന് ബ്ലൂംസ്ബറി ഇന്ത്യ അറിയിച്ചു. പുസ്തകം സപ്തംബറിൽ പ്രസിദ്ധീകരിക്കാനായിരുന്നു തങ്ങൾ തിരുമാനിച്ചിരുന്നത്. രചയിതാക്കൾ ഞങ്ങളുടെ അറിവില്ലാതെ സംഘടിപ്പിച്ച വെർച്വൽ പ്രീ-പബ്ലിക്കേഷൻ ലോഞ്ച് ഉൾപ്പെടെയുള്ള സമീപകാല സംഭവങ്ങൾ കണക്കിലെടുത്ത് പുസ്തക പ്രസിദ്ധീകരണത്തിൽ നിന്ന് പിൻമാറുകയാണെന്ന് ബ്ലൂംസ്ബെറിപുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
ഉത്തരവാദിത്തമുണ്ട്
അഭിപ്രായ സ്വാതന്ത്ര്യത്തെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നും അതേസമയം സമൂഹത്തോട് തങ്ങൾക്ക് ആഴത്തിലുള്ള ഉത്തരവാദിത്തബോധമുണ്ടെന്നും പ്രസാധകൻ കൂട്ടിച്ചേർത്തു. അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കൾ ഒരു പുസ്തകത്തെ ഭയപ്പെടുകയാണ് എന്നായിരുന്നു വിമർശനങ്ങളോട് കപിൽ മിശ്ര പ്രതികരിച്ചത്.
ആവിഷ്കാര സ്വാതന്ത്ര്യം
പുസ്തകം വായിച്ചതിന് ശേഷം മാത്രം പ്രതികരിക്കൂവെന്ന് എഴുത്തുകാരിൽ ഒരാളായ സൊണാലി ചിതാൽകർ പ്രതികരിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മിശിഹകള്‍ പുസ്തകം പ്രകാശനം ചെയ്യുന്നതിന് മുമ്പേ തന്നെ വിമര്‍ശനവുമായി എത്തിയിരിക്കുന്നുവെന്നായിരുന്നു മറ്റൊരു രചയിചാവായ മോണിക്ക അറോറ പ്രതികരിച്ചത്.
ആദ്യം പുസ്തകം വായിക്കൂ
ആരും പുസ്തകം വായിച്ചിട്ടില്ല, പിന്നെ എങ്ങനെയാണ് പുസ്തകത്തിന്റെ സ്വഭാവവും നിറവും തിരുമാനിക്കുന്നത്? ആദ്യം പുസ്തകം വായിക്കൂ എന്നിട്ടാകാം അതിനെ കുറിച്ചുള്ള ചർച്ചകൾ എന്നും മോണിക്ക പറഞ്ഞു. കപിൽ മിശ്രയുടെ വർഗീയ പ്രസംഗത്തേയും അവർ ന്യായീകരിച്ചു.
കൊല്ലപ്പെട്ടത് 53 പേർ
കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗമാണ് ദില്ലി കലാപത്തിലേക്ക് നയിച്ചതെന്നായിരുന്നു ആരോപണം. പൗരത്വ ഭേദഗതിക്കെതിരായി പ്രതിഷേധം നടത്തുന്നവരെ നീക്കാൻ പോലീസ് തയ്യാറായില്ലേങ്കിൽ ജനത്തിന് അത് ചെയ്യേണ്ടി വരും എന്നായിരുന്നു കപിൽ മിശ്ര പറഞ്ഞത്. ഇതിന് പിന്നാലെയാണ് ദില്ലിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. മൂസ്ലീങ്ങൾക്കെതിരെ നടന്ന കലാപത്തിൽ 53 പേരാണ് കൊല്ലപ്പെട്ടത്. 400 ഓളം പേർക്ക് പരിക്കേറ്റിരുന്നു.
കേരളത്തിൽ വീണ്ടും 2000 കടന്ന് കൊവിഡ് രോഗികൾ!!1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ!! ഇന്ന് 15 മരണം