അതിർത്തിയിൽ സ്ഥിതി ഗുരുതരം; ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമെന്ന് കരസേനാ മേധാവി
ദില്ലി; ചൈനീസ് പ്രകോപനം തുടരുന്നതിനിടെ അതിർത്തിയിൽ സ്ഥിതി ഗുരുതരമാണെന്ന് കരസേനാ മേധാവി എംഎം നരവനെ.
ഇന്ത്യൻ സൈന്യം സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾ സാഹചര്യം നേരിടാൻ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ദ്വിദിന സന്ദർശനത്തിനായി ലഡാക്കിൽ എത്തിയതായിരുന്നു നരവനെ.
ഇന്നലെ ലേയിലെത്തിയ ശേഷം ഞാൻ വിവിധ സ്ഥലങ്ങളിൽ പോയി ഉദ്യോഗസ്ഥരുമായും ജെസിഒകളുമായും (ജൂനിയർ കമ്മീഷൻഡ് ഓഫീസർമാർ) സംസാരിച്ചു. സ്ഥിതിഗതികൾ അവലോകനം ചെയ്തു. ജവാൻമാരുടെ മനോവീര്യം വളരെ ഉയർന്നതാണ്, അവർ ഏത് വെല്ലുവിളികളെയും നേരിടാൻ തയ്യാറാണ്. നമ്മുടെ ജവാൻമാരാണ് ഏറ്റവും മികച്ചത്, നാരാവണെ എഎൻഐയോട് പറഞ്ഞു.

അതിർത്തിയിൽ നിലവിലെ സ്ഥിതി അൽപം ഗുരുതരമാണ്. സാഹചര്യം നിരീക്ഷിച്ച് വരികയാണ്. സുരക്ഷയ്ക്കായി നമ്മൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാൻ സേന സജ്ജമാണെന്നും നരവനെ പറഞ്ഞു. സൈനിക -നയതന്ത്ര തല ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
Recommended Video
അതേസമയം ഇന്ത്യ ഇപ്പോൾ നേരിടുന്നത് ഇരുതലമൂർച്ചയുള്ള ഭീഷണിയാണെന്ന് സംയുക്ത സൈനിക മേധാവി ബിബിൻ റാവത്ത് പ്രതികരിച്ചു. ചൈനയും പാകിസ്താനും ഒരുപോലെ ഇന്ത്യയ്ക്കെതിരെ തിരഞ്ഞിരിക്കുകയാണ്.അതേസമയം എന്ത് സാഹചര്യങ്ങളേയും നേരിടാൻ സൈന്യം പൂർണ സജ്ജമാണെന്നും റാവത്ത് പറഞ്ഞു. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ടണര്‍ഷിപ്പ് ഫോറം (USISPF) ചര്‍ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയും പാകിസ്ഥാനും സൈനികമായും സാമ്പത്തികമായും നയതന്ത്രപരമായും സഹകരിക്കുകയാണ്. പാകിസ്താനുമായുള്ള ചൈനീസ് സാമ്പത്തിക സഹകരണം, പാക് അധീന കശ്മിരിലെ പ്രവര്‍ത്തനങ്ങള്‍, നയതന്ത്ര സഹകരണം എന്നിവ ശക്തമാക്കുമ്പോള്‍ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ ഇന്ത്യയും നടത്തേണ്ടതുണ്ട്. വടക്കൻ, പടിഞ്ഞാറൻ മേഖലകളിൽ ഏകോപിത നടപടിയുടെ ഭീഷണിയും ഉയരുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് ഇന്ത്യ ശക്തമായ പ്രതിരോധ ആസൂത്രണം തയ്യാറാക്കേണ്ടതുണ്ടെന്നും ബിബിൻ റാവത്ത് പറഞ്ഞു.
അതിനിടെ ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ചൈന അറിയിച്ചു. ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്‌ഹെയാണ് മോസ്കോയിലെത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി ചർച്ചയ്ക്ക് സമയം തേടിയത്. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications