രണ്ടാഴ്ച്ചക്കുള്ളില്‍ ബിഎസ്എന്‍എല്ലില്‍ സ്വയം വിരമിക്കലിന് തയ്യാറായത് 75000 ജീവനക്കാര്‍; ആശങ്ക
ദില്ലി: എംടിഎന്‍എല്‍ ലയനത്തിന്‍റെ ഭാഗമായി ബിഎസ്എന്‍എല്ലില്‍ പ്രഖ്യാപിച്ച സ്വയം വിരമിക്കല്‍ പദ്ധതിയോടെ അനുകൂലമായി പ്രതികരിച്ച് ജീവനക്കാര്‍. നവംബര്‍ 4 ന് പ്രഖ്യാപിച്ച പദ്ധതി രണ്ടാഴ്ച്ച തികയുമ്പോള്‍ 75000 ജീവനക്കാര്‍ സ്വയം വിരമിക്കലിന് അപേക്ഷിച്ചുവെന്നാണ് ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി പികെ പുര്‍വാറിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
1.50 ലക്ഷം പേരാണ് രാജ്യത്ത് ബിഎസ്എന്‍എല്ലില്‍ ജോലി ചെയ്യുന്നത്. എംടിഎന്‍എല്ലുമായി ലയിക്കുന്നതിന്‍റെ ഭാഗമായി ഇവരുടെ എണ്ണം പകുതിയാക്കി കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിബന്ധനകള്‍ പ്രകാരം ഇപ്പോഴുള്ള ജീവനക്കാരില്‍ ഒരു ലക്ഷം പേര്‍ക്ക് സ്വയം വിരമിക്കലിന് അര്‍ഹതയുണ്ട്. 2020 ജനുവരി 31 വരെ സ്വയം വിരമിക്കലില്‍ തീരുമാനം എടുക്കാന്‍ ജീവനക്കാര്‍ക്ക് സാവകാശം ഉണ്ട്.

പദ്ധതി പ്രകാരം മറ്റ് സ്ഥാപനങ്ങളിലേക്ക് ഡെപ്യൂട്ടേഷനോ കോർപ്പറേഷന് പുറത്ത് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ പോസ്റ്റുചെയ്‌തവരോ ഉൾപ്പെടെ ബിഎസ്‌എൻഎല്ലിലെ സ്ഥിരജീവനക്കാരായ, 50 വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ ജീവനക്കാര്‍ക്കും സ്വയം വിരമിക്കലിന് അര്‍ഹതയുണ്ട്.
പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ 77,000 പേരെങ്കിലും സ്വയം വിരമിക്കൽ തെരഞ്ഞെടുക്കണമെന്നായിരുന്നു ടെലികോം വകുപ്പ് കരുതിയിരുന്നത്. ഇതിലൂടെ 7,000 കോടി രൂപയോളം വേതന ബില്ലിൽ ലാഭിക്കാമെന്നായിരുന്നു കണക്ക്കൂട്ടില്‍.
ഈ ലക്ഷ്യം വിജയം കാണുന്നതാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന പ്രതികരണം. അതേസമയം തന്നെ, ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കുമ്പോളുണ്ടാകുന്ന ഒഴിവുകള്‍ പരിഹരിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കിയിട്ടില്ലെന്നത് ബിഎസ്എന്‍എല്ലിന്‍റെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications