കോൺഗ്രസ് ദുർബലമായെന്ന് പറയുന്നവരുടെ മുഖത്തേറ്റ അടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലം: ശിവസേന
മുംബൈ: കോൺഗ്രസ് ദുർബലമായെന്ന് പറയുന്നവരുടെ മുഖത്തേറ്റ അടിയാണ് ഉപതിരഞ്ഞെടുപ്പിലെ ഫലമെന്ന് ശിവസേന. കോൺഗ്രസ് ദുർബലമായെന്ന് പറയുന്നവരുടെ മുഖത്ത് അവര്‍ കൈകൊണ്ട് അടിച്ചിരിക്കുകയാണെന്നാണ് തങ്ങളുടെ മുഖപത്രമായി സാമ്നയില്‍ ശിവസേന എഴുതുന്നത്. ദാദ്ര നഗർ ഹവേലി ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ വിജയം 'സ്വേച്ഛാധിപത്യ' മനോഭാവത്തിനെതിരായ ജനവിധിയാണെന്നും ശിവസേന അഭിപ്രായപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരോ ചിത്രമോ ഉപയോഗിക്കാതെയാണ് ദാദ്ര നഗർ ഹവേലി ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ശിവസേന വിജയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയ്ക്ക് പുറത്ത് ഒരു ലോക്‌സഭാ സീറ്റിൽ പാർട്ടിയുടെ ആദ്യ വിജയം അഭിമാനകരമായ നിമിഷമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഒക്‌ടോബർ 30ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ 51,000 വോട്ടുകൾക്കായിരുന്നു സേന സ്ഥാനാർത്ഥി കലാബെൻ ദേൽക്കർ വിജയിച്ചത്.
"ദീപാവലിക്ക് തൊട്ടുമുമ്പ്, ഭാരതീയ ജനതാ പാർട്ടിയുടെ വെളിച്ചം നഷ്ടപ്പെട്ടിരിക്കുന്നു. ഇത് അവര്‍ക്ക് നല്ല അടയാളങ്ങളല്ല. തങ്ങൾ അതീവശക്തരും അജയ്യരുമാണെന്ന അവരുടെ അഹങ്കാരത്തിന് വിള്ളൽ വീഴ്ത്തിയിരിക്കുകയാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ,"-ശിവസേന മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയൽ പറയുന്നു. മോദിയുടെ പേര് ഉപയോഗിക്കാതെയോ പോസ്റ്ററുകളിൽ അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിക്കാതെയോ, ഗുജറാത്തിന്റെ അതിർത്തിയായ കേന്ദ്ര ഭരണ പ്രദേശത്ത് ശിവസേന വിജയിച്ചു. ദേഗ്‌ലൂരിൽ 'മോദി-മോദി' എന്ന് മുദ്രാവാക്യം വിളിച്ചിട്ടും ബിജെപിക്ക് പരാജയം രുചിക്കേണ്ടി വന്നുവെന്നും നന്ദേഡ് ജില്ലയിലെ ഡെഗ്‌ലൂർ നിയമസഭാ സീറ്റ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിനെ പരാമര്‍ശിച്ചുകൊണ്ട് ശിവസേന അഭിപ്രായപ്പെട്ടു.

ഇത് ചരിത്രപരമായ വിജയമെന്ന് വിശേഷിപ്പിച്ച സേന മുഖപത്രം, പാർട്ടിയുടെ ഇതുവരെയുള്ള യാത്ര ദാദറിൽ നിന്ന് ദാദ്രയിലേക്കാണെന്നും ഇനി ഡൽഹിയിലേക്കാണ് നീങ്ങുകയെന്നും പറയുന്നു. ദാദർ നഗർ ഹവേലിയിലെ വിജയം വെറുമൊരു വിജയമല്ല, മറിച്ച് അത് ഏകാധിപത്യ മനോഭാവത്തിന് തിരിച്ചടിയാണ്. 13 സംസ്ഥാനങ്ങളിൽ മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും 29 നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിൽ ശിവസേനയുടെ സഖ്യകക്ഷിയായ കോൺഗ്രസ് ലീഡ് നേട്ടം കൊയ്തതായും മുഖപത്രം അഭിപ്രായപ്പെടുന്നു.
Recommended Video
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനോടും മഹാരാഷ്ട്രയിലെ ഡെഗ്ലൂർ-ബിലോളി നിയമസഭാ സീറ്റിൽ മഹാരാഷ്ട്ര വികാസ് അഖാഡിയോും ബിജെപി പരാജയപ്പെട്ടു. രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് രണ്ട് നിയമസഭാ സീറ്റുകൾ ലഭിച്ചു. അതേസമയം ബിജെപി ഭരിക്കുന്ന കർണാടക സംസ്ഥാനത്തും രണ്ടില്‍ ഒരു സീറ്റില്‍ വിജയിക്കാനും കഴിഞ്ഞെന്നും ശിവസേന കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications