നഡ്ഡയുടെ കോട്ട പിടിച്ച് കോണ്‍ഗ്രസ്, ഒപ്പമെത്തി ശിവസേന, കട്ടയ്ക്ക് തൃണമൂലും, 2024 തീപ്പാറും
ദില്ലി: ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വം തന്നെ ആകെ ആവേശത്തിലാണ്. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിനെ വിശ്വാസമില്ലാതിരുന്ന പലരും മൂന്നിടത്തെ ഗംഭീര ജയത്തോടെ കോണ്‍ഗ്രസുമായി അടുക്കാനുള്ള പ്ലാനിലാണ്. നിലവില്‍ അകന്നിരിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമാണ് നിലവില്‍ അകന്നിരിക്കുന്നത്.
എന്നാല്‍ തൃണമൂലില്ലെങ്കിലും ശിവസേന അതിശക്തമായി കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിച്ച് കഴിഞ്ഞു. ദാദ്രയില്‍ ശിവസേനയെ വമ്പന്‍ ജയത്തിന് സഹായിച്ചതില്‍ കോണ്‍ഗ്രസിനും വലിയ പങ്കുണ്ട്. മറ്റ് ചെറുകക്ഷികളെല്ലാം കോണ്‍ഗ്രസിന്റെ തിരിച്ചുവരവില്‍ വലിയ പ്രതീക്ഷയിലാണ്. 2024ലേക്കുള്ള ചുവടുവെപ്പ് വിജയകരമായി തന്നെ തുടങ്ങാനും കോണ്‍ഗ്രസിനായി.

ഹിമാചല്‍ പ്രദേശിലെ ജയമാണ് ഇതില്‍ ഏറ്റവും നിര്‍ണായകം. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനമാണെന്നത് കോണ്‍ഗ്രസിന്റെ കരുത്ത് ഇരട്ടിയാക്കുന്നത്. അതിലേറെ ബിജെപിക്ക് ഇത് തിരിച്ചടിയാവുന്നത് മറ്റൊരു തരത്തിലാണ്. ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ സ്വന്തം കോട്ടയാണ് ഹിമാചല്‍. ആ സംസ്ഥാനത്ത് നിന്നാണ് നദ്ദ ജനപ്രീതി നേടി ദേശീയ തലത്തിലെത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനിറങ്ങുമ്പോള്‍ ദേശീയ അധ്യക്ഷന്റെ സംസ്ഥാനം ബിജെപിക്കൊപ്പം ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ബിജെപിക്കുള്ള ഏറ്റവും വലിയ നാണക്കേടാണിത്. 49 ശതമാനം വോട്ടാണ് മാണ്ഡിയില്‍ കോണ്‍ഗ്രസ് നേടിയത്. ഭരണവിരുദ്ധ വികാരം അതിരൂക്ഷവും.

മമത നേരിട്ട് അമിത് ഷായെയും മോദിയെയും വീഴ്ത്തിയെന്നാണ് അവകാശപ്പെടുന്നത്. കോണ്‍ഗ്രസിന് ഇത് ബിജെപിയുടെ ദേശീയ അധ്യക്ഷനെ വീഴ്ത്തിയെന്നതായും വ്യാഖ്യാനിക്കാം. കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കിയിരുന്ന മറ്റൊരു ഇടം മധ്യപ്രദേശാണ്. ഇവിടെ രണ്ട് നിയമസഭാ സീറ്റും ഒരു ലോക്‌സഭാ സീറ്റിലും കോണ്‍ഗ്രസ് വീണു. പക്ഷേ ചൗഹാന് കാര്യങ്ങള്‍ എളുപ്പമല്ല. ഒരു സീറ്റ് കോണ്‍ഗ്രസ് പിടിച്ചത് മാത്രമല്ല കാര്യം. അവിടെ വോട്ടുശതമാനത്തിന്റെ വ്യത്യാസം നോക്കിയാല്‍ വെറും രണ്ട് ശതമാനത്തിന്റെ വ്യത്യാസമാണ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ളത്. 2023ലെ പോരാട്ടം ജയിക്കാന്‍ ബിജെപി കഷ്ടപ്പെടേണ്ടി വരും. കോണ്‍ഗ്രസിനാണെങ്കില്‍ തിരിച്ചുവരാനുള്ള സമയം ധാരാളമുണ്ട്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് രണ്ട് സീറ്റിലും വമ്പന്‍ ജയം നേടി. ജയം നേടിയത് മാത്രമല്ല, ബിജെപിയുടെ വോട്ടുശതമാനം 19 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ബിജെപിയിലെ തമ്മിലടി അശോക് ഗെലോട്ട് നന്നായി തന്നെ മുതലെടുത്തു. 2023ല്‍ ഭരണം പിടിക്കാന്‍ വരേണ്ടെന്ന പ്രഖ്യാപനവും ഗെലോട്ട് നടത്തിയിരിക്കുകയാണ്. സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ഇനി ഗെലോട്ടിനെ ബാധിക്കുകയേയില്ല. വസുന്ധര രാജയുടെ പരോക്ഷ പിന്തുണ ഗെലോട്ടിനുണ്ടെന്നതും സത്യമാണ്. കോണ്‍ഗ്രസ് ഈ നേട്ടങ്ങള്‍ മമതയെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ് ഇങ്ങനെ തിരിച്ചുവരുമെന്ന് ഒരിക്കലും മമത വിചാരിച്ചിരുന്നില്ല. 2022ല്‍ പലയിടത്തും പ്രചാരണം ശക്തമാക്കാന്‍ ഇത് കോണ്‍ഗ്രസിനെ സഹായിക്കും.

കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ സന്ദേശം ആര്‍ജെഡിക്കും കിട്ടിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കകൈയ്യില്‍ നിന്ന് രണ്ട് സീറ്റാണ് ആര്‍ജെഡി പിടിച്ചെടുത്തത്. കുശ്വേശ്വര്‍ അസ്തില്‍ അടക്കം ആര്‍ജെഡി തോറ്റു. ഇരു പാര്‍ട്ടികളും ഒന്നിച്ച് നിന്നില്ലെങ്കില്‍ ബീഹാറില്‍ രണ്ട് പേരും ഒന്നുമാകില്ലെന്ന് തെളിഞ്ഞു. കോണ്‍ഗ്രസിന് ആകെ കിട്ടിയത് മൂന്ന് ശതമാനം വോട്ടാണ്. ചിരാഗ് പാസ്വാന്റെ പുതിയ പാര്‍ട്ടി ഇതിനേക്കാള്‍ വോട്ട് നേടി. താരാപൂരില്‍ ജെഡിയു ജയിച്ചത് 3852 വോട്ടിനാണ്. കോണ്‍ഗ്രസിന് 3590 വോട്ടാണ് ഇവിടെ നേടാനായത്. കോണ്‍ഗ്രസ് ഇവിടെ ആര്‍ജെഡിയെ പിന്തുണയ്ക്കുന്നതായിരുന്നു നല്ലത്. കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് നഷ്ടമാകുമെന്ന ലാലു പ്രസാദ് യാദവിന്റെ വാക്കുകള്‍ സത്യമായിരിക്കുകയാണ്.

മമത ബാനര്‍ജി പ്രതിപക്ഷ നിരയിലെ ഏറ്റവും കരുത്തുറ്റ നേതാവായി മാറിയിരിക്കുകയാണ്. നാല് സീറ്റും അവര്‍ തൂത്തുവാരി. തൃണമൂല്‍ മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 75 ശതമാനവും നേടി. ബിജെപി പഴയ ബംഗാള്‍ കാലത്തേക്ക് മടങ്ങി പോവുകയാണെന്ന് വ്യക്തമായിരിക്കുകയാണ്. നേരത്തെ ഭവാനിപൂരിലും ബിജെപി തോറ്റിരുന്നു. കൂട്ടത്തോടെ നേതാക്കളെല്ലാം കൊഴിഞ്ഞു പോയിരിക്കുകയാണ്. 18 സീറ്റെന്ന 2019ലെ നേട്ടം ഇനി ഒരിക്കലും ബംഗാളില്‍ ആവര്‍ത്തിക്കാന്‍ പോകുന്നില്ല. ബംഗാളിലെ കോട്ടയില്‍ ആധിപത്യം ഉറപ്പിച്ചതോടെ മമത മറ്റ് ബിജെപി സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് തുടങ്ങിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ആ ലക്ഷ്യത്തിനടുത്തെത്താനും മമതയ്ക്ക് സാധിക്കും.

ഹംഗലില്‍ ബിജെപി തോറ്റതാണ് മറ്റൊരു ഞെട്ടിക്കുന്ന ഫലം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ തട്ടകമാണിത്. മുഖ്യമന്ത്രി തോല്‍വി ശരിക്കും ഉലച്ചിരിക്കുകയാണ്. ഹരിയാനയിലെ എലനബാദിലും ബിജെപി തോറ്റു. ബിജെപി ഉപതിരഞ്ഞെടുപ്പിലെ ഏറ്റവും നേട്ടം ഹസുരാബാദിലെ വിജയമാണ്. തെലങ്കാനയില്‍ കെസിആര്‍ പുറത്താക്കപ്പെടുമെന്ന് ഉറപ്പിക്കുന്ന തിരഞ്ഞെടുപ്പാണിത്. അതേസമയം എല്ലായിടത്തും വിലക്കയറ്റത്തിന്റെയും ഇന്ധന വിലയുടെയും കര്‍ഷക സമരത്തിന്റെയും തീവ്രത ബിജെപിയെ ബാധിച്ചിട്ടില്ല. അത് പ്രചാരണത്തിന്റെ കൂടി പാളിച്ചയായിരുന്നു. ഇന്ധന വിലയില്‍ കുറവ് വന്നതോടെ ബിജെപി അതില്‍ നിന്ന് നേട്ടം കൊയ്യാനാണ് സാധ്യത.

ബിജെപിയെ ഏറ്റവും ഞെട്ടിച്ചത് ദാദ്ര-നാഗര്‍ ഹവേലിയില്‍ ശിവസേന വിജയിച്ചതാണ്. മഹാരാഷ്ട്രയ്ക്ക് പുറത്ത് ശിവസേന നേടുന്ന ആദ്യ ജയമാണിത്. കോണ്‍ഗ്രസിന്റെ സഹായവും ഇതിലുണ്ട്. 50000 വോട്ടിന് മുകളിലാണ് കാലാബെന്‍ ദേല്‍ക്കര്‍ വിജയിച്ചത്. അന്തരിച്ച മോഹന്‍ ദേല്‍ക്കരുടെ ഭാര്യയാണിത്. ദേല്‍ക്കറുടെ മരണത്തിന് പ്രഫുല്‍ കോഡ പട്ടേല്‍ അടക്കമുള്ള ബിജെപി നേതാക്കളാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസിനെ കൂടാതെ ശിവസേനയെ മഹാരാഷ്ട്രയ്ക്ക് പുറത്തേക്ക് വളര്‍ത്തുന്ന കണ്ണി സഞ്ജയ് റാവത്താണ്. ദാദ്രയിലെ വിജയത്തിന്റെ ക്രെഡിറ്റെല്ലാം സഞ്ജയ് റാവത്തിന് അവകാശപ്പെട്ടതാണ്. ജയത്തോടെ കോണ്‍ഗ്രസുമായി കൂടുതല്‍ അടുത്തിരിക്കുകയാണ് ശിവസേന.

ശിവസേനയ്ക്കും ദേശീയ തലത്തില്‍ വന്‍ പ്ലാനുണ്ട്. ഗോവ, ഗുജറാത്ത് എന്നിവയാണ് ശിവസേനയ്ക്ക് മുന്നിലുള്ളത്. സഞ്ജയ് റാവത്താണ് കാലാബെന്‍ ദേല്‍ക്കറുടെ സ്ഥാനാര്‍ത്ഥിത്വത്തിന് കാരണമായത്. കാലാബെന്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സമയം അവരുടെ കുടുംബവുമായി റാവത്ത് ബന്ധപ്പെട്ടു. ഇവരെ ശിവസേനയിലേക്ക് എത്തിക്കുന്നതില്‍ റാവത്ത് നടത്തിയ നീക്കങ്ങളാണ് ദാദ്രയിലെ വിജയത്തിലെത്തിച്ചത്. മത്സരിക്കുന്നതിന് മുമ്പ് ദേല്‍ക്കറിന്റെ മകന്‍ അഭിനവ് ശക്തമായ പ്രവര്‍ത്തനം നടത്തിയിരുന്നു. ഒപ്പം സഹതാപ തരംഗവും ആഞ്ഞടിച്ചിരുന്നു. ഗോവയില്‍ 22 സീറ്റില്‍ ശിവസേന മത്സരിക്കുന്നുണ്ട്. ദാദ്രയിലെ വിജയം അവിടെ വലിയ ആവേശമായി മാറുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications