5 സീറ്റില്‍ ഉപതിരഞ്ഞെടുപ്പ്: അസമില്‍ ബിജെപിക്കെതിരെ പുതിയ വിശാല സഖ്യ നീക്കം, പ്രതിസന്ധിയും
ഗുഹാവത്തി: അസമില്‍ ഉടന്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ച് പ്രതിപക്ഷ കക്ഷികള്‍, ബിജെപിയുടെ പരാജയം ഉറപ്പ് വരുത്താന്‍ പ്രതിപക്ഷത്തെ എല്ലാ കക്ഷികളുമായി കൂടിയാലോചിച്ചുള്ള തീരുമാനങ്ങള്‍ എടുക്കണമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ രൂക്ഷമായിരിക്കുന്ന അഭിപ്രായ വ്യത്യാസം വിശാല സഖ്യത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. അഞ്ച് നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതോടെയാണ് അസം വീണ്ടും ശ്രദ്ദാ കേന്ദ്രമായത്.

യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യുപിപിഎൽ), ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) എന്നിവരുടെ ഓരോ എംഎൽഎമാരും മരിക്കുകയും രണ്ട് കോൺഗ്രസ് നിയമസഭാംഗങ്ങൾ രാജിവെച്ചതിനേയും തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോവാനുള്ള ആലോചനയാണ് തുടക്കത്തില്‍ ഉണ്ടായതെങ്കിലും എഐയുഡിഎഫിനെ സംബന്ധിച്ച തര്‍ക്കമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ബദറുദ്ദീൻ അജ്മലിന്റെ എഐയുഡിഎഫിനെ സഖ്യത്തിൽ നിന്ന് പുറത്താക്കണമെന്ന ഉറച്ച നിലപാടില്‍ നില്‍ക്കുന്ന റായ്ജോർ ദൾ (ആർ.ഡി) പ്രസിഡന്റും എംഎൽഎയുമായ അഖിൽ ഗൊഗോയ് ആണ് പ്രതിപക്ഷ ഐക്യം ഉണ്ടാക്കുന്നതിൽ ഏറ്റവും വലിയ തടസ്സം. അതേസമയം, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സീറ്റുകളിൽ ഓരോന്നിലും പ്രതിപക്ഷത്തിൽ നിന്ന് ഒരു സമവായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന അഭിപ്രായക്കാരനാണ് അസം ദേശീയ പരിഷത്ത് (എജെപി) പ്രസിഡന്റ് ലുറിൻജ്യോതി ഗൊഗോയ്.

അഖിലും ലുറിൻജ്യോതിയും അസമിലെ സിഎഎ വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികളായിരുന്നു, എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇരുവരും തമ്മിൽ വിള്ളലുകൾ രൂപപ്പെട്ടു. സീറ്റ് പങ്കിടൽ സംബന്ധിച്ച് ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്തത് ആയിരുന്നു പ്രാദേശിക പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധത്തെ ബാധിച്ചത്.

ദേശീയ, 'വർഗീയ' പാർട്ടികളോടുള്ള എജെപിയുടെ നിലപാട് മാറ്റമില്ലാതെ തുടരുന്നു. എന്നിരുന്നാലും, ഭരണകക്ഷിയായ ബിജെപി സഖ്യത്തെ പരാജയപ്പെടുത്താൻ പ്രതിപക്ഷത്തിൽ നിന്ന് ഒരു പൊതു സ്ഥാനാർത്ഥിയെ നിർത്തുന്നതിൽ തെറ്റില്ലെന്നാണ് സംഘടനാ പ്രസിഡന്റും ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയുമായ ലുറിൻജ്യോതി അഭിപ്രായപ്പെടുന്നത്.

"കോൺഗ്രസ്സുമായും മറ്റ് സഖ്യകക്ഷികളുമായും ഞങ്ങൾക്ക് ആശയപരമായ സമാനതകളില്ല. ഞങ്ങളെപ്പോലുള്ള പ്രാദേശിക പാർട്ടികൾക്ക് ദേശീയ പാർട്ടികളുമായും സാമുദായിക ശക്തികളുമായും സഖ്യമുണ്ടാക്കാൻ കഴിയില്ല. എന്നാൽ പൊതു ശത്രുവിനെതിരെ ഒരു സമവായ സ്ഥാനാർത്ഥിയെ നിർത്തുന്നതിൽ എവിടെയാണ് പ്രശ്നംമെന്നും ലൂറിൻജ്യോതി ചോദിക്കുന്നു.

എജെപിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും മറ്റ് കക്ഷികളും രംഗത്ത് എത്തിയിട്ടുണ്ട് എത്തിയിട്ടുണ്ട്. 'എജെപിയുടെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ പാർട്ടികളിൽ നിന്ന് ഒരു പൊതു സ്ഥാനാർത്ഥി ഉണ്ടായിരുന്നെങ്കിൽ ബിജെപി നിരവധി സീറ്റുകളിൽ തോൽക്കുമായിരുന്നു, "- കോണ്‍ഗ്രസ് സഖ്യകക്ഷിയായ എജിഎമ്മിന്റെ പ്രധാന നേതാവ് സന്താനു ബർത്താക്കൂർ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് സഖ്യത്തില്‍ എഐയുഡിഎഫ് ഉള്ളതാണ് അഖിൽ ഗൊഗോയുടെ പ്രശ്നം. ഇവരെ പുറത്താക്കിയാല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്നാണ് ഗൊഗോയുടെ നിലപാട്. എന്നാല്‍ ഇതിന് കോണ്‍ഗ്രസ് തയ്യാറായേക്കില്ല. ഈ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയെന്നത് സാധ്യമാകുമോ എന്നത് സംശയകരമായ കാര്യമാണ്. സമാവയ ശ്രമവുമായി കോണ്‍ഗ്രസ് ബന്ധപ്പെട്ട നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുന്നതായി സൂചനയുണ്ട്.

ഏപ്രില്‍ മാസത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 126 അംഗ അസം നിയമസഭയിൽ ബിജെപി 60 സീറ്റുകൾ നേടിയപ്പോൾ സഖ്യകക്ഷികളായ എജിപി ഒമ്പതും യുപിപിഎൽ ആറും സീറ്റിലുമായിരുന്നു വിജയിച്ചത്. മറുവശത്ത് പ്രതിപക്ഷ നിരയില്‍ കോൺഗ്രസ് 29 ഉം എഐയുഡിഎഫ് 16 ഉം ബിപിഎഫ് നാല് ഉം സിപിഐഎമ്മിന് ഒരു സീറ്റും ലഭിച്ചു. ശിവസാഗർ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച അഖില്‍ ഗൊഗോയിയും വിജയിച്ചു.
Recommended Video
നാം ഒന്ന്, ചിങ്ങം ഒന്ന്: കുടുംബവുമൊത്തുള്ള ചിത്രവുമായി രമേശ് പിഷാരടി












Click it and Unblock the Notifications