നരേന്ദ്രമോദിയുടെ പുതിയ പരീക്ഷണം, 9 പുതിയ മന്ത്രിമാര്‍, സുപ്രധാന വകുപ്പുകളില്‍ മാറ്റം
ദില്ലി: നരേന്ദ്രമോദി സർക്കാരിലേക്ക് പുതിയ 9 മന്ത്രിമാർ കൂടിയെത്തുന്നു. നാല് വർഷത്തിനിടെ മോദി നടത്തുന്ന മൂന്നാമത്തെ മന്ത്രിസഭാ പുനസംഘടനയാണ് ഇത്. മന്ത്രിസഭ പുനസംഘടിപ്പിക്കുന്നതിന് മുന്നോടിയായി പ്രമുഖരടക്കം പല മന്ത്രിമാരും രാജിവെച്ചിരുന്നു. മലയാളിയായ അൽഫോൺസ് കണ്ണന്താനം അടക്കം ഒമ്പത് പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുന്നത്. സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ലൈവ് വിവരങ്ങളിലേക്ക്...
കേന്ദ്രമന്ത്രിയായതില്‍ സന്തോഷമുണ്ടെന്ന് അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചു. ഇത് കേരളത്തിനുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയുഷ് ഗോയലിന് റെയില്‍വേ മന്ത്രാലയത്തിന്‍റെ ചുമതല ലഭിച്ചേക്കുമെന്നാണ് സൂചന. ഉമാഭാരതി സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കാനെത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്.
അണ്ണാഡിഎംകെയുടെയും ജെഡിയുവിന്‍റെയും മന്ത്രിസഭാ പ്രവേശം പിന്നീടു മാത്രമേ ഉണ്ടാകുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മല സീതാരാമനും പീയുഷ് ഗോയലിനും ക്യാബിനറ്റ് റാങ്ക് ലഭിക്കും. മുക്താര്‍ അബ്ബാസ് നഖ്വിക്കും സ്ഥാനക്കയറ്റം ലഭിച്ചേക്കും.
നിയുക്ത മന്ത്രിമാരുമായുള്ള മോദിയുടെ കൂടിക്കാഴ്ച അവസാനിച്ചു. 10.30 തോടു കൂടി സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിക്കും. സത്യപ്രതിജ്ഞക്കായി നിയുക്ത മന്ത്രിമാര്‍ രാഷ്ട്രപതി ഭവനിലെത്തി.