'സിബിഐയോ എസ്ഐടിയോ പോര':മണിപ്പൂർ സംഭവം അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി
മണിപ്പൂർ; കലാപത്തിനിടെ സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. വിരമിച്ച ജഡ്ജിമാരെ ഉൾപ്പെടുത്തിയുള്ള സംഘത്തിനായിരിക്കും ചുമതല. ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഇത് സംബന്ധിച്ച ഉത്തരവുണ്ടായേക്കും.
'ഭരണത്തിലുള്ള വിശ്വാസം വീണ്ടെടുക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും. സംഭവത്തിൽ കോടതിക്ക് കടുത്ത ആശങ്കയുണ്ട്. രാഷ്ട്രീയ താത്പര്യങ്ങളില്ലാത്തവരെയാകും സമിതിയിൽ ഉൾപ്പെടുത്തുക', ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ഇത്തരം സംഘർഷങ്ങൾ ഇരുവിഭാഗങ്ങളേയും ബാധിക്കും. സമാധാനം പുനസ്ഥാപിക്കുന്നതിനെ കുറിച്ചാണ് ഞങ്ങൾ ആശങ്കപ്പെടുന്നതെന്നും കോടതി പറഞ്ഞു.

മണിപ്പൂരിൽ സി ബി ഐ അന്വേഷണത്തെ ഹർജിക്കാരും എതിർത്തിരുന്നു. കേന്ദ്രത്തിന് കീഴിലുള്ള സി ബി ഐ അന്വേഷിച്ചാൽ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു ഹർജിക്കാരും ചൂണ്ടിക്കാട്ടിയത്. സ്വതന്ത്രമായ പ്രത്യേക സമിതി വേണമെന്ന ആവശ്യം അക്രമിക്കപ്പെട്ട സ്ത്രീകളും ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്വതന്ത്ര സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി ഒരുങ്ങുന്നത്. സമിതിയിൽ ഉൾപ്പെടുത്തേണ്ടവരുടെ പേരുകൾ നിർദ്ദേശിക്കാൻ കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സമിതിയിൽ വിരമിച്ച് വനിതാ ജഡ്ജിയെ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ കേസെടുക്കാൻ വൈകിയതിനെതിരെ കടുത്ത ഭാഷയിലായിരുന്നു കേന്ദ്രത്തിനേയും സംസ്ഥാന സർക്കാരിനേയും കോടതി വിമർശിച്ചത്. സംഭവം നടന്ന് 14 ദിവസത്തിന് ശേഷം മാത്രമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നും ഇത്രയും പോലീസ് എന്തു ചെയ്യുകയായിരുന്നുവെന്നുമാണ് കോടതി ചോദിച്ചത്. 'മെയ് 4 മുതൽ 18 വരെ പോലീസ് എന്ത് ചെയ്യുകയായിരുന്നു. സംഭവത്തെ കുറിച്ച് പ്രാദേശിക പോലീസുകാർക്ക് അറിവുണ്ടായിരുന്നില്ലെന്ന് പറഞ്ഞാൽ ഞങ്ങളാരും വിശ്വസിക്കാൻ പോകുന്നില്ല. ഒരു മാസം കഴിഞ്ഞിട്ടും മജിസ്ട്രേറ്റിനെ എന്താണ് അറിയിക്കാതിരുന്നത്?', എന്നായിരുന്നു ചീഫ് ജസ്റ്റിന്റെ ചോദ്യം.
അതേസമയം മേയ് നാലിന് നടന്ന സംഭവത്തിന്റെ വീഡിയോ ജൂൺ 24 നാണ് പുറത്തുവന്നതെന്നും തുടർന്ന് 24 മണിക്കൂറിനകം 7 പ്രതികളേയും അറസ്റ്റ് ചെയ്തിരുന്നുവെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. മണിപ്പൂരിലെ സംഘർഷത്തിൽ 6000ത്തോളം കേസുകൾ രജിസ്റ്റർ ചെയ്തെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു. അന്വേഷണത്തിന് സുപ്രീം കോടതി പ്രത്യേക സമിതിയെ നിയോഗിക്കുന്നതിൽ കേന്ദ്രത്തിന് എതിർപ്പില്ലെന്നും സോളിസിറ്റർ ജനറൽ അറിയിച്ചിട്ടുണ്ട്.
ഇതുവരെ മണിപ്പൂർ സംഭവത്തിൽ എത്ര കേസെടുത്തു എന്നത് ഉൾപ്പെടെയുള്ള നടപടികൾ കോടതിയിൽ വിശദീകരിക്കണമെന്ന് സുപ്രീം കോടതി സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.ഇന്ന് കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യങ്ങൾ കോടതി പരിശോധിക്കും.












Click it and Unblock the Notifications