ലോയേഴ്‌സ് കലക്ടീവിനെതിരെ വീണ്ടും സിബിഐ; ഇന്ദിരാ ജയ്സിങിന്റെ വീടുകളില്‍ റെയ്ഡ്!
ദില്ലി: മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങിന്റെ മുംബൈയിലെയും ദില്ലിയിലെയും വസതികളിൽ സിബിഐ റെയ്ഡ്. വിദേശ സംഭാവന ചട്ടം ലംഘിച്ചെന്ന ആരോപണത്തെ തുടർന്നാണ് റെയ്ഡ്. ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ദിര ജെയ്‌സിങ് സ്ഥാപിച്ച സന്നദ്ധ സംഘടന ലോയേഴ്‌സ് കലക്ടീവിനെതിരെ സിബിഐ ജൂൺ 19ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇന്ദിര ജയ്സിങിന്റെ ഭര്‍ത്താവും ലോയേഴ്സ് കലക്ടീവ് പ്രസിഡണ്ടുമായ ആനന്ദ് ഗ്രോവര്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസ്. സംഘടനക്ക് ലഭിച്ച വിദേശ സംഭാവന വിവിധ വഴിക്ക് ചെലവാക്കി എന്നാണ് പരാതി. ആനന്ദ് ഗ്രോവറും ഇന്ദിര ജയ്സിങും വിമാന യാത്രകള്‍, ധര്‍ണകള്‍, എംപിമാര്‍ക്ക് വക്കാലത്ത് എന്നിവ നടത്തി എന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.

അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ക്കും മോദി സര്‍ക്കാരിനുമെതിരായ കേസുകളില്‍ നിയമസഹായം നല്‍കിയതാണ് സിബിഐ നീക്കത്തിന് കാരണമെന്നാണ് ലോയേഴ്സ് കലക്ടീവിന്റെ പ്രതികരണം. അമിത് ഷാ ആഭ്യന്തരമന്ത്രിയായതിന് തൊട്ടു പിന്നാലെയാണ് ലോയേഴ്സ് കലക്ടീവിനെതിരായ നീക്കം ധ്രുതഗതിയിലാക്കിയത്.
2016ല്‍ ലോയേഴ്‌സ് കലക്ടീവിനെതിരെ നിയമലംഘനം ആരോപിച്ച് ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് സംഘടനയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയായിരുന്നു.












Click it and Unblock the Notifications