കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്ന് കേന്ദ്രം: ആറാം വട്ട ചര്‍ച്ചയും പരാജയം
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കര്‍ഷക നിയമവുമായി ബന്ധപ്പെട്ട് പ്രക്ഷോഭ രംഗത്തുള്ള കര്‍ഷകരും കേന്ദ്ര സര്‍ക്കാറും നടത്തിയ അഞ്ചാം വട്ട ചര്‍ച്ചയും പരാജയം. നിയമങ്ങള്‍ പിന്‍വലിക്കാന്‍ സാധ്യമല്ലെന്ന മുന്‍ നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ച് നിന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ചില നിര്‍ദേശങ്ങളും ഇളവുകളും കേന്ദ്രം മുന്നോട്ട് വെച്ചെങ്കിലും നിയമം പിന്‍വലിക്കാതെ പ്രക്ഷോഭ രംഗത്ത് നിന്നും പിന്‍മാറില്ലെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കിയത്.
വൈദ്യുതി നിയന്ത്രണ ബിൽ പിൻവലിക്കും, വൈക്കോൽ കത്തിക്കുന്ന കർഷകർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ഇളവ് നല്‍കും എന്നത് അടക്കമുള്ള നിര്‍ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ കര്‍ഷകര്‍ പ്രധാനമായും മുന്നോട്ട് വെച്ചിരുന്ന നിയമങ്ങള്‍ പിന്‍വലിക്കുക, താങ്ങുവിലക്ക് നിയമരൂപികരണം തുടങ്ങിയ ആവശ്യത്തിലും തീരുമാനം ആയില്ല. സര്‍ക്കാര്‍ മുന്നോട്ട് വെച്ച ഈ നിര്‍ദേശങ്ങളില്‍ പെട്ടെന്നൊരു തീരുമാനം പറയാന്‍ കര്‍ഷകര്‍ തയ്യാറായില്ല. സര്‍ക്കാര്‍ മുന്നോട്ട് വെച്ച വാഗ്ദാനങ്ങല്‍ പഠിച്ച ശേഷം ജനുവരി 4 ന് വീണ്ടും ചര്‍ച്ചയ്ക്ക് എത്താം എന്നാണ് കര്‍ഷകരുടെ നിലപാട്.

ജനുവരി നാലിന് നടക്കുന്ന ചര്‍ച്ചയില്‍ ഈ രണ്ട് വിഷയങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമറും വ്യക്തമാക്കി. കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, പീയൂഷ് ഗോയൽ, സോം പ്രകാശ് എന്നിവരാണ് കേന്ദ്രത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. സമരത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകര്‍ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 41 കര്‍ഷക സംഘടനകളുടെ പ്രതിനിധികളാണ് കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 8ന് ശേഷം മുടങ്ങിയ ചര്‍ച്ച 22 ദിവസത്തിന് ശേഷമാണ് വീണ്ടും നടക്കുന്നത്.
അതേസമയം മന്ത്രിമാര്‍ ഉള്‍പ്പടേയുള്ള കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ കര്‍ഷകര്‍ക്കൊപ്പം ഉച്ചഭക്ഷണം പങ്കിട്ടു. ചര്‍ച്ചയ്ക്ക് വരുമ്പോള്‍ കര്‍ഷകര്‍ കൊണ്ടു വന്ന ഭക്ഷണം കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും പിയൂഷ് ഗോയലും പങ്കിടുകയായിരുന്നു. നേരത്തെ അഞ്ച് തവണ ചര്‍ച്ചയ്ക്ക് എത്തിയപ്പോഴും കേന്ദ്രം നല്‍കിയ ഭക്ഷണം സ്വീകരിക്കാതെ സ്വന്തമായി കൊണ്ടുവന്ന ഭക്ഷണമായിരുന്നു കര്‍ഷകര്‍ കഴിച്ചിരുന്നത്.












Click it and Unblock the Notifications