വിനോദ് തോമറിന് സസ്പെൻഷൻ; ഗുസ്തി ഫെഡറേഷൻ പ്രവർത്തനം നിർത്തും

ന്യൂഡൽഹി ∙ ദേശീയ ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന് സസ്പെൻഷൻ. ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്ന പ്രസ്താവനയിറക്കിയതിനാണ് നടപടി. കേന്ദ്രകായിക മന്ത്രാലയമാണ് വിനോദ് തോമറിനെ സസ്പെൻഡ് ചെയ്തത്.
ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. റാങ്കിങ് മത്സരങ്ങൾ അടക്കം നിർത്തിവയ്ക്കും. മത്സരാർഥികളിൽനിന്ന് വാങ്ങിയ എൻട്രി ഫീ തിരികെ നൽകും. മേൽനോട്ട സമിതിയെ ഔദ്യോഗികമായി നിയമിക്കും വരെയാകും നടപടിയെന്നും കേന്ദ്രം അറിയിച്ചു.
പുതിയ നീക്കത്തോടെ ഞായറാഴ്ചത്തെ ഫെഡറേഷൻ യോഗം അപ്രസക്തമായി. ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജിനെതിരെയും പരിശീലകർക്കെതിരെയും ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക ആരോപണങ്ങൾ വ്യക്തി താൽപര്യങ്ങളാണെന്നാണ് ഫെഡറേഷൻ കേന്ദ്ര കായിക മന്ത്രാലയത്തിന് നൽകിയ കത്തിൽ പറഞ്ഞിരുന്നു.
അന്വേഷണം തീരുംവരെ ബ്രിജ് ഭൂഷൺ അധ്യക്ഷ സ്ഥാനത്തുനിന്നു മാറിനിൽക്കുമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂർ കഴിഞ്ഞ ദിവസം ഗുസ്തി താരങ്ങളുമായുള്ള ചർച്ചയിൽ വ്യക്തമാക്കി. ഗുസ്തി താരങ്ങളായ ബജ്‌രങ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട് തുടങ്ങിയവരുൾപ്പെടെയാണ് മന്ത്രിയുമായി ചർച്ച നടത്തിയത്.
ഗുസ്തി ഫെഡറേഷൻ പ്രസിഡണ്ടിനെതിരായ പരാതികൾ അന്വേഷിക്കാൻ ഒളിമ്പിക്സ് അസോസിയേഷൻ സമിതി രൂപീകരിച്ചിരുന്നു. ഏഴംഗ സമിതിക്കാണ് രൂപം നൽകിയത്. മേരി കോം, ഡോല ബാനർജി എന്നിവരും രണ്ട് അഭിഭാഷകരും സമിതിയിലുണ്ട്.
ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനമൊഴിയുക,പുതിയ അംഗങ്ങളെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് താരങ്ങൾ. റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള താരങ്ങൾ ജന്തർമന്ദറിൽ പ്രതിഷേധിച്ചിരുന്നു. ഫെഡറേഷൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നും, ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നുമായിരുന്നു ആരോപണം. ഫെഡറേഷന്റെ ഭാഗത്ത് നിന്നും അപായപ്പെടുത്തുമെന്ന് വരെ ഭീഷണി ഉണ്ടായെന്നും ഫോഗട്ട് പറഞ്ഞു.
ബി.ജെ.പി എം.പി കൂടിയായ ബ്രിജ് ഭൂഷണിനടക്കം എതിരെയാണ് ലൈംഗികമായി ചൂഷണ ആരോപണം ഉയരുന്നത്. ഇരുപതിലധികം പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും കായിക താരങ്ങൾ ആരോപിച്ചിരുന്നു. കായിക താരങ്ങളുടെ സ്വകാര്യ ജീവിതത്തിൽ വരെ ഫെഡറേഷൻ ഇടപെടുന്നു ഉണ്ടെന്നുമാണ് താരങ്ങൾ പറയുന്നത്. കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള യാതൊരു പ്രവർത്തനവും ഫെഡറേഷൻറെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും പ്രസിഡൻറടക്കമുള്ളവർ വിദേശ യാത്രകൾ നടത്തുമ്പോൾ താരങ്ങൾ വില കുറഞ്ഞ കമ്പാർട്ട്‌മെൻറിലാണ് യാത്ര ചെയ്യുന്നതെന്നും താരങ്ങൾ പറഞ്ഞു. മുപ്പതോളം വരുന്ന കായിക താരങ്ങളാണ് ജന്തർമന്ദറിൽ വിനേഷ് ഫോഗട്ടിന്റെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നത്..












Click it and Unblock the Notifications