'ചന്നി അത്ര പാവപ്പെട്ടവനൊന്നുമല്ല, ഞങ്ങളേക്കാൾ സമ്പന്നൻ'; വിമർശിച്ച് സിദ്ദുവിൻറെ ഭാര്യ
ദില്ലി; പഞ്ചാബ് മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നിക്കെതിരെ വീണ്ടും നവജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗർ. ചന്നി അത്ര ദരിദ്രനൊന്നുമല്ല. തന്റെ കുടുംബത്തേക്കാൾ അദ്ദേഹത്തിന് പണമുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള മാനദണ്ഡം 'പാവപ്പെട്ടവൻ' എന്നതല്ലെന്നും കൗർ പറഞ്ഞു.
ചന്നിയെ ദരിദ്രനായി കണക്കാക്കാൻ രാഹുൽ ഗാന്ധിയെ ആരോ തെറ്റിദ്ധരിപ്പിച്ചതായി കൗർ നേരത്തേ പറഞ്ഞിരുന്നു. ചന്നിക്കെതിരെ രൂക്ഷമായ പ്രതികരിച്ച കൗർ തന്റെ ഭാർത്താവാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാൻ ഏറ്റവും യോഗ്യനെന്നും അദ്ദേഹം അധികാരത്തിലേറിയാൽ സംസ്ഥാനത്തെ ആറ് മാസത്തിനുള്ളിൽ മാറ്റി മറിക്കുമായിരുന്നുവെന്നും ഊന്നി പറഞ്ഞിരുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമ്പോൾ അവരുടെ വിദ്യാഭ്യാസ യോഗ്യതും പരിഗണിക്കണമായിരുന്നുവെന്നും കൗർ അഭിപ്രായപ്പെട്ടിരുന്നു.

ചന്നി വളരെ വലിയ പണക്കാരനാണ്, അദ്ദേഹത്തിന്റെ ആദായ നികുതി റിട്ടേണുകൾ ഇത് വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ദരിദ്രനായി മുദ്രകുത്തുന്നത് നല്ല കാര്യമല്ലെന്നും കൗർ പറഞ്ഞു. മൂന്ന് തവണ നിയമസഭാംഗമായ ചരൺ ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കഴിഞ്ഞ ഞായറാഴ്ചയാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പദത്തിനായി പി സി സി അധ്യക്ഷൻ കൂടിയായ നവജ്യോത് സിംഗ് സിദ്ദുവും ചന്നിയും ചരടുവലിക്കുന്നതിനിടയിലായിരുന്നു ഹൈക്കമാന്റിന്റെ സുപ്രധാന ഇടപെടൽ.
മുഖ്യമന്ത്രി ആരാവണമെന്നത് സംബന്ധിച്ച് ജനങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരിൽ നിന്നും അഭിപ്രായം തേടിയിട്ടുണ്ടെന്നും പാവപ്പെട്ടവരുടെ ബുദ്ധിമുട്ട് മനസിലാക്കുന്ന ഒരാളെയാണ് അവർ ആവശ്യപ്പെട്ടതെന്നുമായിരുന്നു പ്രഖ്യാപനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞത്. പാവപ്പെട്ടവരുടെ വേദനകൾ ചന്നിക്ക് മനസിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുൽ പറഞ്ഞിരുന്നു.
പഞ്ചാബിൽ പരമ്പരാഗതമായി ജാട്ട് സിഖ് സമുദായാംഗങ്ങളെയാണ് മുഖ്യമന്ത്രി പദത്തിലേക്ക് പാർട്ടികൾ തിരഞ്ഞെടുക്കാറുള്ളത്. ഇതാദ്യമായാണ് ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത്. സംസ്ഥാനത്ത് 35 ശതമാനത്തോളം വരുന്ന ദളിത് വോട്ടുകൾ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് നീക്കം. അതേസമയം ദളിത് വോട്ടുകൾ നേടാനുള്ള നീക്കത്തിൽ സംസ്ഥാനത്തെ പ്രബല വിഭാഗമായ ജാട്ട് സമുദായത്തിന്റെ വോട്ടുകൾ പാർട്ടിക്ക് നഷ്ടപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
സംസ്ഥാനത്ത് ജനസംഖ്യയുടെ 18 ശതമാനമാണ് ജാട്ട്-സിഖ് വിഭാഗം. ഇവർ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്ലെല്ലാം ശിരോമണി അകാലിദൾ- ബി ജെ പി സഖ്യത്തെയാണ് കൂടുതൽ പിന്തുണച്ചിരുന്നത്. അടുത്തിടെ ആം ആദ്മി പാർട്ടിയ്ക്കും സമുദായത്തിനിടയിൽ സ്വാധീനം ലഭിച്ചിട്ടുണ്ട്. 2017 ൽ ആം ആദ്മിക്ക് ലഭിച്ച വോട്ട് വിഭാഗത്തിൽ പകുതിയും ജാട്ട് സിഖ് വിഭാഗത്തിൽ നിന്നാണ്. ഇക്കുറി ആം ആദ്മിയും കോൺഗ്രസും ഇഞ്ചോടിഞ്ച് മത്സരം കണക്കാക്കപ്പെടുന്ന സാഹചര്യത്തിൽ ജാട്ട് വോട്ടുകൾ ആം ആദ്മിയുടെ പ്രതീക്ഷകൾ ഉയർത്തുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
അതിനിടെ ചന്നിയെ പ്രഖ്യാപിച്ച തിരുമാനത്തിൽ സിദ്ദു കടുത്ത അതൃപ്തിയിലാണെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. നേരത്തേ ചന്നിയെ നേതൃത്വം പ്രഖ്യാപിക്കുമെന്ന് നേതൃത്വത്തിന്റെ സൂചനകൾ പുറത്തുവന്നപ്പോൾ തന്നെ അദ്ദേഹത്തിനും ഹൈക്കമാന്റിനുമെതിരെ കടുത്ത പ്രതികരണവുമായി സിദ്ദു രംഗത്തെത്തിയിരുന്നു. തങ്ങളുടെ താളത്തിനൊത്ത് തുളുന്ന ദുർബ്ബല മുഖ്യമന്ത്രിയെയാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നതെന്നായിരുന്നു അദ്ദേഹം തുറന്നടിച്ചത്. അതേസമയം ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്ന വേളയിൽ സകല പിന്തുണയും സിദ്ദു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ തുടരെയുള്ള പ്രസ്താവനകൾ വ്യക്തമാക്കുന്നത്.
Recommended Video
ഭരിക്കാനുള്ള ഭൂരിപക്ഷം കോൺഗ്രസിന് ലഭിച്ചില്ലേങ്കിൽ പിന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകളെല്ലാം അപ്രസക്തമല്ലേയെന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചത്. 60 എംഎൽഎമാരെ കിട്ടിയില്ലെങ്കിൽ മുഖ്യമന്ത്രി എവിടെ? അതിനാൽ ദയവായി ഇത്തരം കാര്യങ്ങൾ ഇപ്പോൾ തന്നെ ചർച്ചയാക്കേണ്ടതുണ്ടോയെന്നായിരുന്നു സിദ്ദുവിന്റെ ചോദ്യം.












Click it and Unblock the Notifications