'യേശുവിന്റെ തിരുരക്തം ദിവസവും 100 തവണ ജപിച്ചാൽ കൊറോണ വരില്ല', പാസ്റ്ററുടെ വിചിത്ര പ്രതിവിധി
പൂനെ: രാജ്യത്ത് ഇതുവരെ 114 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ പടരുന്നതിനൊപ്പം വ്യാജ വാര്‍ത്തകളും പടര്‍ന്ന് പിടിക്കുകയാണ്. ചാണകവും ഗോമൂത്രവും കൊറോണയെ അകറ്റി നിര്‍ത്തും എന്നാണ് ചില ബിജെപി നേതാക്കളും ഹിന്ദു മഹാസഭ പോലെയുളള ചില സംഘടനകളും അവകാശപ്പെടുന്നത്. കൊറോണയ്ക്ക് ഇതുവരെ മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
പൂനെയിലുളള ഒരു പാസ്റ്റര്‍ കൊറോണയ്ക്ക് നിര്‍ദേശിച്ചിരിക്കുന്ന പ്രതിവിധിയും വിചിത്രമാണ്. ഒരു വിശുദ്ധ എണ്ണ ഉപയോഗിക്കാനും യേശുവിന്റെ തിരുരക്തം എന്ന് 100 പ്രാവശ്യം ദിവസവും ചൊല്ലാനുമാണ് പാസ്റ്റര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അങ്ങനെ ചെയ്താല്‍ കൊറോണ വരില്ല എന്നാണ് അവകാശവാദം.
ധപോഡിയിലെ വൈന്‍യാര്‍ വര്‍ക്കേഴ്‌സ് ചര്‍ച്ചിലെ പീറ്റര്‍ സില്‍വേ എന്ന പാസ്റ്ററാണ് കൊറോണയ്ക്ക് പ്രതിവിധി എന്ന പേരില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത്. ഇയാളുടെ പേരിലുളള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മാത്രമല്ല ഇതേ കാര്യങ്ങള്‍ പോസ്റ്റര്‍ രൂപത്തിലും ധപോഡിയിലെ ചില ഭാഗങ്ങളില്‍ ഒട്ടിച്ചിട്ടുമുണ്ട്. മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മ്മൂലന്‍ സമിതി പാസ്റ്റര്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇയാള്‍ക്കെതിരെ കേസെടുക്കണം എന്നാണ് ആവശ്യം. ഇത്തരം പ്രതിവിധികള്‍ വിശ്വസിച്ച് ആളുകള്‍ കൊറോണയ്ക്ക് ചികിത്സ സ്വീകരിക്കാതിരുന്നാല്‍ വലിയ വിപത്താകുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കൊറോണയെ പ്രതിരോധിക്കാൻ ഹിന്ദു മഹാസഭ കഴിഞ്ഞ ദിവസം ദില്ലിയിൽ ഗോമൂത്ര പാർട്ടി സംഘടിപ്പിച്ചിരുന്നു. ഹിന്ദുമഹാസഭ അധ്യക്ഷനായ സ്വാമി ചക്രപാണിയുടെ നേതൃത്വത്തില്‍ ആയിരുന്നു ഗോമൂത്രം കുടിക്കല്‍ നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നുണ്ട്. കൊറോണയെ ചെറുക്കാന്‍ അലോപ്പതി മരുന്നുകളുടെ ആവശ്യമില്ല എന്നാണ് ഹിന്ദു മഹാസഭ പറയുന്നത്. ഇവരില്‍ പലരും 12 വര്‍ഷത്തോളമായി ചാണകത്തില്‍ കുളിക്കുകയും ഗോമൂത്രം കുടിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് അവകാശപ്പെടുന്നത്. ദില്ലിയിലേതിന് സമാനമായി രാജ്യത്ത് ഉടനീളം ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിക്കാനാണ് ഹിന്ദു മഹാസഭയുടെ തീരുമാനം.
കൊറൊണ ഒരു വൈറസ് അല്ലെന്നും അവതാരം ആണെന്നുമായിരുന്നു സ്വാമി ചക്രപാണിയുടെ കണ്ടെത്തല്‍. ലോകത്തെ ജന്തുജാലങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുളള അവതാരമാണ് കൊറോണ എന്നും ജന്തുക്കളെ ഭക്ഷിക്കുന്നവര്‍ക്ക് മരണത്തിന്റെ സന്ദേശം നല്‍കാനും ശിക്ഷ നല്‍കാനുമാണ് കൊറോണ അവതരിച്ചിരിക്കുന്നതെന്നും സ്വാമി ചക്രപാണി പറഞ്ഞിരുന്നു.
''ഒരേ ഒരു രാജാവ് രജിത് സാ൪ ആണേ; നിങ്ങൾ എവിടെയും തോൽക്കുന്നില്ല സാ൪'', കട്ട സപ്പോർട്ടുമായി പണ്ഡിറ്റ്