യുപിയിലെ സ്കൂളില്‍ കുട്ടികൾ ദുരിതത്തിൽ; ഉച്ചയ്ക്ക് കഴിക്കാൻ ചോറും മഞ്ഞൾ വെള്ളവും, വീഡിയോ കാണാം...
Recommended Video
ലഖ്നൗ: ബിജെപി സർക്കാർ ഭരിക്കുന്ന ഉത്തർപ്രദേശിലെ സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്നത് ദുരിതം മാത്രം. സ്കൂളുകളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന ഉച്ചക്കഞ്ഞിയെക്കുറിച്ച് പലവിധ പരാതികളും വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. എന്നാൽ അവസാനമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ എല്ലാവരെയും ഞെട്ടിക്കുന്നതാണ്. കുട്ടികൾക്ക് ഉച്ചയ്ക്ക് സ്കൂളുകളിൽ നൽകുന്നത് ചോറും മഞ്ഞൾ വെള്ളവും മാത്രമാണ്.
കോമണ്‍ മാന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരി്കുന്നത്. ഇതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. താപൂരില്‍ ഉച്ചഭക്ഷണത്തിനൊപ്പം മഞ്ഞള്‍ വെള്ളമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. യുപി സര്‍ക്കാര്‍ വീഡിയോ പകർത്തിയ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്യുന്നത് കാത്തിരിക്കുകയാണെന്ന തലവാചകത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അത് സൊയാബിൻ കറി
വീഡിയോ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതർ സിതാപൂരിലെ ബിച്ച്പാരിയ ഗ്രാമത്തിലെ സ്കൂളിൽ എത്തിയെന്നാണ് റിപോർട്ട്. എന്നാല്‍ കുട്ടികള്‍ക്ക് നല്‍കിയത് സോയാബീന്‍ ആണെന്നാണ് അധികൃതരുടെ അവകാശവാദം. സോയാബീന്‍ കഴിച്ചതിനുശേഷം ബാക്കിയുള്ള കറി നല്‍കിയപ്പോഴാണ് ഈ വീഡിയോ പകര്‍ത്തിയതെന്നും അവര്‍ പറയുന്നു.

ചോറും സൊയാബീനും
കുട്ടികളുമായും രക്ഷിതാക്കളുമായും സംസാരിച്ചുവെന്നും സോയാബീനും പച്ചക്കറികളും ചോറുമാണ് നല്‍കിയതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കിയതായി വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ അജയ് കുമാർ പറഞ്ഞു. അതേസമയം ഡെക്കാന്‍ ഹെറാള്‍ഡിന്‍റെ റിപ്പോര്‍ട്ട് പ്രകാരം അന്ന് സിതാപൂരിലെ ബിച്ച്പാരിയ ഗ്രാമത്തിലെ ഈ സ്കൂളിലെ ഉച്ചഭക്ഷണം ചോറും കറിയുമാണ്.

പദ്ധതി അട്ടിമറിച്ചു
രാജ്യത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് പോഷകാഹാരം നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയാണ് ഇത്തരത്തിൽ അട്ടിമറിക്കപ്പെടുന്നത്. പദ്ധതി പ്രകാരം പ്രതിദിനം ഒരു കുട്ടിക്ക് കുറഞ്ഞത് 450 കലോറിയും 12 ഗ്രാം പ്രോട്ടീനുമുള്ള ഭക്ഷണം നല്‍കണം. അത് മാത്രമല്ല വര്‍ഷത്തില്‍ കുറഞ്ഞത് 200 ദിവസവമെങ്കിലും ആഹാരം നല്‍കുകയും വേണം.

കുട്ടികൾക്ക് ഒന്നും കിട്ടാറില്ല
ഉത്തര്‍പ്രദേശിലെ ഉച്ചഭക്ഷണ അതോറിറ്റിയുടെ വെബ്‌സൈറ്റിലെ വിവരമനുസരിച്ച് പയര്‍വര്‍ഗങ്ങളും ചോറും ചപ്പാത്തിയുമാണ് കുട്ടികൾക്ക് നൽകേണ്ടത്. കൂടാതെ ചില ദിവസങ്ങളിൽ പാലും പഴവും നൽകണം. എന്നാല്‍ ഇതൊന്നും കുട്ടികള്‍ക്കു കിട്ടാറില്ലെന്ന് നേരത്തേ നാട്ടുകാർ ആരോപണവുമായി രംഗത്ത് വന്നിരുന്നു. വല്ലപ്പോഴും മാത്രമാണ് പാല്‍ എത്തുന്നത്. അത് എല്ലാ കുട്ടികള്‍ക്കും വിതരണം ചെയ്യില്ല. വാഴപ്പഴത്തിന്റെ അവസ്ഥയും ഇതുതന്നെയാണെന്നും കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നു.
|
കോൺഗ്രസ് രംഗത്ത്
സംഭവത്തില്‍ യോഗി ആദിത്യനാഥ് സർക്കാരിനെ വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശിലെ ബി.ജെ.പി സര്‍ക്കാരിന്‍റെ യഥാര്‍ഥ അവസ്ഥ അനാവരണം ചെയ്യുന്നതാണ് സംഭവമെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. ഓരോദിവസം കഴിയുന്തോറും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുർബലപ്പെടുകയാണെന്നും കുട്ടികളോടുള്ള ഇത്തരത്തിലുള്ള സമീപനം അപലപനീയമാണെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിക്കുകയും ചെയതിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇത്തരത്തിലുള്ള സംഭവങ്ങൾ പുറത്ത് വരുന്നത്.












Click it and Unblock the Notifications