'ചൈന ലഡാക്കിലെ സ്ഥലം കൈയ്യേറി, പക്ഷേ നരേന്ദ്ര മോദി പറയുന്നത്'..; കടന്നാക്രമിച്ച് രാഹുൽ
ലഡാക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ചൈന ലഡാക്കിലെ സ്ഥലങ്ങൾ കൈയ്യേറിയിട്ടും പ്രധാനമന്ത്രി പറയുന്നത് ഒരിഞ്ച് സ്ഥലം പോലും പോയിട്ടില്ലെന്നാണെന്ന് രാഹുൽ വിമർശിച്ചു. ഇപ്പോൾ ലഭിച്ച പദവിയിൽ ലഡാക്കിലെ ജനങ്ങൾ തൃപ്തരല്ലെന്നും രാഹുൽ പറഞ്ഞു.
'ഇവിടുത്തെ പ്രധാന ആശങ്ക തീർച്ചയായും ചൈന ഇവിടുത്തെ പ്രദേശങ്ങൾ പിടിച്ചെടുത്തുവെന്നത് തന്നെയാണ്. ചൈനീസ് സൈന്യം തങ്ങളുടെ പ്രദേശത്ത് കടന്ന് കയറിയെന്നും അവരുടെ മേച്ചിൽ ഭൂമി പിടിച്ചെടുത്തുവെന്നുമാണ്. എന്നാൽ ഒരിഞ്ച് ഭൂമി പോലും എടുത്തിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അതൊരിക്കലും സത്യമല്ല, ഇക്കാര്യം ഇവിടുത്തെ ജനങ്ങളോട് തന്നെ മാധ്യമങ്ങൾക്ക് ചോദിക്കാം ', രാഹുൽ ഗാന്ധി പറഞ്ഞു.

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ലഭിച്ച പദവിയിൽ ലഡാക്കിലെ ജനങ്ങളാരും തന്നെ തൃപ്തരല്ലെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. 'ലഡാക്കിലെ ജനങ്ങളിൽ നിന്ന് നിരവധി പരാതികൾ ഉണ്ട്. അവർക്ക് ലഭിച്ച പദവിയിൽ അവർ തൃപ്തരല്ല, അവർക്ക് പ്രാതിനിധ്യം വേണം. തൊഴിലില്ലായ്മയാണ് അവർ നേരിടുന്ന പ്രധാന പ്രശ്നം. സംസ്ഥാനം ബ്യൂറോക്രസിയുടെ കീഴിലാകരുതെന്നാണ് ആളുകൾ പറയുന്നത്. ജങ്ങളുടെ ശബ്ദമായിരിക്കണം സംസ്ഥാനത്തെ നയിക്കേണ്ടതെന്നാണ് അവർ ആവശ്യപ്പെടുന്നത്', രാഹുൽ പറഞ്ഞു.
നിലവിൽ പാംഗോങിലാണ് രാഹുൽ ഗാന്ധിയുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം ബൈക്കിൽ പാംഗോങിലേക്ക് പുറപ്പെട്ടത്. റൈഡര്‍മാര്‍ക്കൊപ്പം നീല ജാക്കറ്റും ഹെല്‍മെറ്റും കൈയുറകളും റൈഡിങ് ബൂട്ടുകളുമെല്ലാം ധരിച്ച് കെ.ടി.എം.-390 ബൈക്കിൽ യാത്ര ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ ലഡാക്ക് സന്ദർശനമാണിത്. അടുത്താഴ്ച അദ്ദേഹം കാർഗിലും സന്ദർശിക്കും.
അതിനിടെ രാഹുൽ ഗാന്ധിയുടെ യാത്ര ചിത്രങ്ങൾ വൈറലായതോടെ പ്രതികരിച്ച് ബി ജെ പി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. രാഹുലിന്റെ യാത്ര ലഡാക്കിലെ മോദി സർക്കാർ പണിത റോഡുകളെ കുറിച്ച് അറിയാൻ സഹായിച്ചുവെന്നാണ് നേതാക്കളുടെ പ്രതികരണം.
ലഡാക്കില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പണിത മനോഹരമായ റോഡുകളെ പ്രോല്‍സാഹിപ്പിച്ചതിന് നന്ദിയെന്നാണ് യുപിഎ ഭരണകാലത്തെയും ഇപ്പോഴത്തെയും റോഡിന്റെ അവസ്ഥ കാണിക്കുന്ന വീഡിയോകൾ പങ്കിട്ടുകൊണ്ട് മന്ത്രി കിരൺ റിജ്ജു കുറിച്ചത്. കാശ്മീരിലെ വിനോദ സഞ്ചാര മേഖല അഭിവൃദ്ധിപ്പെട്ടെന്നും ഇപ്പോൾ ദേശീയ പതാക ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സമാധാനപൂര്‍ണമായി ഉയര്‍ത്താനാകുമെന്നും കിരൺ റിജ്ജു ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications