വേറിട്ട വഴിയെ പ്രിയങ്ക; വരവേറ്റ് ആയിരങ്ങൾ, മോദിയുടെ ലങ്കയെ ദഹിപ്പിക്കുവെന്ന് അണികൾ, ചിത്രങ്ങൾ
Recommended Video
ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രിയങ്കാ ഗാന്ധി ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചു. ഉത്തർപ്രദേശ് ഇതുവരെ കണ്ട് പരിചയിച്ചിട്ടില്ലാത്ത തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് പ്രിയങ്ക ഇക്കുറി സംസ്ഥാനത്ത് പയറ്റുന്നത്. ത്രിവേണി സംഗമത്തിൽ വെച്ച് ഗംഗാ നദിയിൽ പൂജ നടത്തിയ ശേഷമാണ് പ്രിയങ്ക തന്റെ ഗംഗാ യാത്രയ്ക്ക് തുടക്കം കുറിച്ചത്.
യാത്ര തുടങ്ങുന്നതിന് മുൻപ് ലക്നൗവിലെ പാർട്ടി ഓഫീസിൽ പ്രവർത്തകർ, മദ്രസ അധ്യാപകർ, അംഗണവാടി പ്രവർത്തകർ തുടങ്ങിയവരുമായി പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ച നടത്തി. പ്രയാഗ് രാജിലെ ഹനുമാൻ ക്ഷേത്രത്തിലും പ്രാർത്ഥനകൾ നടത്തിയ ശേഷമാണ് പ്രിയങ്ക തന്റെ യാത്രയ്ക്ക് തുടക്കം കുറിച്ചത്.
3 ദിവസം 140 കിലോമീറ്റർ
3 ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ 140 കിലോമീറ്ററാണ് ബോട്ടിൽ പ്രിയങ്ക പിന്നിടുന്നത്. മോദിയുടെ വാരണാസിയിലും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂരിലും പ്രിയങ്ക എത്തുന്നുണ്ട്. വിവിധ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകരുമായി പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ചകൾ നടത്തും.
ഗംഗയുടെ കരയിലൂടെ
ഗംഗയുടെ ഇരുകരകളിലുമായി ആയിരക്കണക്കിനാളുകളാണ് താമസിക്കുന്നത്. ദളിത്, പിന്നാക്ക സമുദായത്തിൽപെട്ട ആളുകളാണ് ഭൂരിപക്ഷവും. തിരഞ്ഞെടുപ്പ് പ്രചാരണം സാധാരക്കാരിലേക്ക് കൂടി എത്തിക്കുകയാണ് പ്രിയങ്കയുടെ ലക്ഷ്യം. യാത്രമധ്യേ നിരവധി ക്ഷേത്രങ്ങളിലും പ്രിയങ്കാ ഗാന്ധി സന്ദർശനം നടത്തുന്നുണ്ട്.
മോദിയുടെ ലങ്കയെ ദഹിപ്പിക്കുക
മോദിയുടെ ലങ്കയെ ദഹിപ്പിക്കു, സഹോദരി പ്രിയങ്കാ... എന്ന് ആർത്തുവിളിച്ചാണ് പ്രവർത്തകർ പ്രിയങ്കയെ വരവേറ്റത്. ഉത്തർപ്രദേശിൽ എത്തിയതിന് പിന്നാലെ യുപി ജനതയ്ക്കായി എഴുതിയ ഒരു തുറന്ന കത്ത് കോൺഗ്രസ് പുറത്ത് വിട്ടിരുന്നു. ജലം, ട്രെയിൻ, ബസ് തുടങ്ങി കാൽനടയായി വരെ സാധാരണക്കാർ ഉപയോഗിക്കുന്ന സകല മാർഗങ്ങളിലൂടെയും താനെത്തുമെന്ന് കത്തിൽ പ്രിയങ്ക പറയുന്നു.
പണക്കാരന്റെ കാവൽക്കാരൻ
ഗംഗാ യാത്രയ്ക്കിടെ പ്രധാനമന്ത്രിയുടെ ചൗക്കിദാർ ക്യാംപെയിനേയും പ്രിയങ്ക പരിഹസിച്ചു. കാവൽക്കാരൻ കൃഷിക്കാർക്കും പാവപ്പെട്ടവർക്കും വേണ്ടിയല്ല. പണക്കാരുടെ കാവൽക്കാരനാണ് ഇവിടെയുളളതെന്ന് പ്രിയങ്ക പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്കായി വകുപ്പ്
യാത്ര തുടങ്ങിയ ശേഷം ദുംദുമാ ഘട്ടിലാണ് പ്രിയങ്കാ ആദ്യം പ്രവർത്തകരുമായി സംവദിച്ചത്. പ്രധാനമന്ത്രി വ്യവസായികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും വോട്ട് ചെയ്യുന്നതിന് മുൻപ് ആലോചിക്കണമെന്നും പ്രിയങ്കാ ഗാന്ധി ഓർമപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപികരിക്കുമെന്നും പ്രിയങ്ക ഉറപ്പ് നൽകി.
സൈനികന്റെ കുടുംബത്തെ
പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികൻ മഹേഷ് രാജ് യാദവിന്റ വീട്ടിൽ പ്രിയങ്കാ ഗാന്ധി സന്ദർശനം നടത്തുന്നുണ്ട്. ബുധനാഴ്ച മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ വാരണാസിയിലെ ജന്മഗൃഹവും പ്രിയങ്ക സന്ദർശിക്കുന്നുണ്ട്.
ഗംഗാ ശുചീകരണം ആയുധമാക്കും
ഗംഗാ നദിയുടെ ശുചീകരണം 2014ൽ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. ഇതിനായി കോടികൾ ചെലവഴിച്ചിട്ടും പദ്ധതി കാര്യമായ ഫലം കണ്ടില്ല. നന്ദിയുടെ ശോചനീയാവസ്ഥ പ്രിയങ്കാ ഗാന്ധി ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പ് ആയുധമാക്കിയേക്കും.
യുപിയിൽ പ്രിയങ്ക
പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ ഏറെ പ്രതീക്ഷയോടെയാണ് കോൺഗ്രസ് കേന്ദ്രങ്ങൾ നോക്കിക്കാണുന്നത്. 80 സീറ്റുകളുള്ള ഉത്തർപ്രദേശിൽ പ്രിയങ്കയുടെ വരവ് പാർട്ടിക്ക് ഉണർവേകിയിട്ടുണ്ട്. എന്നാൽ പ്രിയങ്ക ഗാന്ധി ബിജെപിക്ക് ഒരു ഭീഷണിയേ അല്ല എന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്.
ഗോവയിൽ സർക്കാർ രൂപികരിക്കാൻ വീണ്ടും കോൺഗ്രസ്; പുതിയ മുഖ്യമന്ത്രി ഉടനെന്ന് ബിജെപി, അനിശ്ചിതത്വം