സിവിൽ സർവീസിന് അപേക്ഷിക്കേണ്ടത് സിവിൽഎഞ്ചിനീയറിങ് കഴിഞ്ഞവർ: പുതിയ വിവാദവുമായി ത്രിപുര മുഖ്യമന്ത്രി
അഗർത്തല: വീണ്ടും വിവാദ പ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. മെക്കാനിക്കൽ എന്‍ജിനീയറിംഗ് കഴിഞ്ഞവരല്ല, സിവിൽ എന്‍ജിനീയറിംഗ് കഴിഞ്ഞവരാണ് സിവിൽ സര്‍വീസിന് അപേക്ഷിക്കേണ്ടതെന്നാണ് ത്രിപുര മുഖ്യമന്ത്രിയുടെ പ്രസ്താവന. രാജ്യത്തിന്റെ ഭരണരംഗത്തും സമൂഹത്തിലും നടക്കുന്ന കാര്യങ്ങൾ സിവിൽ എന്‍ജിനീയറിംഗ് വിദ്യാർത്ഥികൾക്ക് അറിയാം. എന്നാൽ മെക്കാനിക്കൽ എന്‍ജിനീയറിംഗ് കഴിഞ്ഞവർ സിവിൽ സർവീസിന് പോകേണ്ടതില്ലെന്നുമാണ് ത്രിപുര മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നത്. സിവിൽ സര്‍വീസ് ദിനത്തില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
നേരത്തെ ഹ്യൂമാനിറ്റീസ് പശ്ചാത്തലമുള്ളവരാണ് സിവില്‍സർവീസ് മേഖലയില്‍ എത്തിയിരുന്നത്. എന്നാൽ ഇന്ന് ട്രെന്‍ഡ് മാറിക്കഴിഞ്ഞുവെന്നും ഡോക്ടർമാരും എന്‍ജിനീയർമാരും മത്സരപരീക്ഷകള്‍ക്ക് ഹാജരാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിവിൽ എന്‍ജിനീയറിംഗ് കഴിഞ്ഞവർക്ക് ഭരണം കെട്ടിപ്പടുക്കാനുള്ള അറിവും ബുദ്ധിയും ഉണ്ടാകുമെന്നും മെക്കാനിക്കൽ എൻജിനീയറിംഗ് കഴിഞ്ഞവർ സിവിൽ സര്‍വീസ് തിരഞ്ഞെടുക്കരുതെന്നുമാണ് ബിപ്ലബ് കുമാർ ചൂണ്ടിക്കാണിച്ചത്. സിവിൽ സർവീസ് ആഗ്രഹിക്കുന്നവർക്ക് എല്ലാ മേഖലയിലും നല്ല അറിവ് വേണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നേരത്തെ മഹാഭാരത യുദ്ധകാലത്തുതന്നെ ഇന്റർനെറ്റും ഉപഗ്രഹങ്ങളും ഉണ്ടായിരുന്നുവെന്നാരുന്നു ത്രിപുര മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനകളിലൊന്ന്. ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളും ലഭിച്ചിരുന്നുവെന്നാണ് ബിപ്ലബ് പറഞ്ഞത്.
ബിജെപി നേതാക്കളുടെ പ്രസ്താവനകൾ വിവാദമാകുകയും മാധ്യമങ്ങൾ ആഘോഷിക്കുന്നതും പതിവായതോടെ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. മഹാഭാരത കാലത്ത് ഇന്റർനെറ്റ് ഉണ്ടായിരുന്നുവെന്നും ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെക്കുറിച്ചുമുള്ള പരാമർശങ്ങളാണ് ബിജെപി നേതാക്കളെ വിവാദത്തിലാഴ്ത്തിയത്. നരേന്ദ്രമോദി ആപ്പ് വഴി ബിജെപി എംഎല്‍എമാരുമായും എംപിമാരുമായും മോദി നടത്തിയ വീഡിയോ കോണ്‍ഫറൻസിലാണ് മോദിയുടെ മുന്നറിയിപ്പ്. ബിജെപി നേതാക്കൾ മാധ്യമങ്ങള്‍ക്ക് മസാല നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ക്യാമറ കാണുന്നതോടെ കൃത്യതയില്ലാത്ത കാര്യങ്ങള്‍ വിളിച്ചു പറയുന്നത് നേതാക്കളുടെ പ്രതിഛായക്കൊപ്പം പാർട്ടിയുടെ പ്രതിഛായയും നശിപ്പിക്കുമെന്നും മോദി ചൂണ്ടിക്കാണിക്കുന്നു.