പൂഞ്ചിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ വളഞ്ഞ് സൈന്യം; ആദ്യ ഘട്ട പോളിങ് ബുധനാഴ്ച
ഡൽഹി: ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യയവും ഭീകകരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഉന്നത കമാന്‍ഡര്‍ അടക്കം മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
മെന്ധർ സബ് - ഡിവിഷനു സമീപം ഗുർസായ് ടോപ്പിൽ ഭീകരർ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരിച്ചിലിനിടെയാണ് സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർത്തത്. പ്രദേശത്തെ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ജമ്മു കാശ്മീരിൽ ഭീകരാക്രമണം ശക്തമായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ബാരാമുള്ള ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചിരുന്നു.പട്ടാനിലെ ചക് താപ്പർ ഗ്രാമത്തിലെ സ്കൂളിനുള്ളിലായിരുന്നു ഭീകരർ ഒളിച്ചിരുന്നത്. സൈന്യം ഇവിടെ എത്തിയതോടെ ഭീകരർ വെടിയുതിർത്തു. തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചത്.
ജമ്മുവിലെ കിഷ്ത്വാർ ജില്ലയിൽ സമാനമായ വെടിവയ്പുണ്ടായി മണിക്കൂറുകൾക്കുള്ളിലാണ് പട്ടാനിലും വെടിവെപ്പ് നടന്നത്. കിത്വാറിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം ജമ്മു കാശ്മീരിൽ സപ്റ്റംബർ 18 നാണ് ആദ്യഘട്ട പോളിങ് നടക്കുക. പുൽവാമ, ഷോപിയാൻ, അനന്ത്നാഗ് തുടങ്ങിയ ജില്ലകളിലെ ഉൾപ്പെടെയുള്ള 24 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. സപ്റ്റംബർ 25 ന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ ശ്രീനഗർ, പൂഞ്ച്, രജൗരി അടക്കമുള്ള 26 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. അവസാന ഘട്ടത്തിൽ 40 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ബാരമുള്ള, ബന്ധിപോര, ജമ്മു തുടങ്ങി മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുളള ആദ്യ തിരഞ്ഞെടുപ്പാണിത്. 2014ലായിരുന്നു ജമ്മു-കശ്മീരിൽ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അതേസമയം ഇപ്പോഴത്തെ ഭീകരാക്രമണങ്ങളിൽ കടുത്ത ആശങ്കയാണ് മേഖലയിൽ നിലനിൽക്കുന്നത്. എന്നാൽ എന്ത് സംഭവിച്ചാലും തിരഞ്ഞെടുപ്പ് തടസപ്പെടുത്താൻ ആരേയും അനുവദിക്കില്ലെന്ന് കശ്മീർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ വിധി കുമാർ ബിർഡി വ്യക്തമാക്കി. ഏറ്റുമുട്ടൽ നടന്ന സ്ഥലങ്ങൾ അദ്ദേഹം സന്ദർശിച്ചു. തീവ്രവാദികളുടെ ലക്ഷ്യം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം തിരഞ്ഞെടുപ്പിന് പ്രചരണം കൊഴുപ്പിക്കുകയാണ് പാർട്ടികൾ. ബിജെപിക്ക് വേണ്ടി സാക്ഷാൽ നരേന്ദ്ര മോദി തന്നെ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പ്രചരണത്തിന് എത്തിയിരുന്നു. കോൺഗ്രസ്, നാഷ്ണൽ കോൺഫറൻസ്, പിഡിപി കക്ഷികൾക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് അദ്ദേഹം പ്രചരണത്തിലുടെനീളം ഉയർത്തിയത്. കാശ്മീരിൽ ഭീകരവാദത്തെ ഇല്ലാതാക്കുമെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications