കൽക്കരിക്ക് ക്ഷാമം; രാജ്യത്തെ കാത്തിരിക്കുന്നത് വൻ വൈദ്യുതി പ്രതിസന്ധി
ഡൽഹി; രാജ്യം വലിയ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സൂചന. കടുത്ത വേനലിൽ വൈദ്യുതി ഉപയോ ഗം വർധിച്ചതും കൽക്കരി ക്ഷാമവും ആണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമായി ഓൾ ഇന്ത്യ പവർ എഞ്ചിനീയേഴ്സ് ഫെഡറേഷൻ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങൾ. ഇതിനോടകം തന്നെ പഞ്ചാബ്, ഉത്തർ പ്രദേശ്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വൈദ്യുതി ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ എട്ട് മണിക്കൂറോളം പവർ കട്ടുകൾ ഉണ്ടായേക്കാം എന്നും സൂചനകളുണ്ട്.
ഇന്ത്യയുടെ വൈദ്യുതോൽപ്പാദനത്തിന്റെ 70 ശതമാനവും കൽക്കരിയിൽ നിന്നാണ് ഉണ്ടാക്കുന്നത്. എന്നാൽ നിലവിൽ കൽക്കരിക്ക് വൻ ക്ഷാമമാണ് രാജ്യത്ത് നേരിടുന്നത്. 54 താപവൈദ്യുത നിലയങ്ങളിൽ 28 എണ്ണത്തിലും കൽക്കരി ക്ഷാമം അതീവ ഗുരുതരം ആണെന്ന് ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബിലെ രാജ്പുര താപ വൈദ്യുത നിലയത്തിലെ അസംസ്കൃത കൽക്കരി സ്റ്റോക്ക് 17 ദിവസത്തേക്ക് മാത്രമേയുള്ളൂ. ഇവിടെത്തന്നെ താൽവണ്ടി സബോ താപവൈദ്യുത നിലയത്തിൽ നാല് ദിവസത്തേക്കുള്ള കൽക്കരി മാത്രമാണ് സ്റ്റോക്ക് ഉള്ളത്. പഞ്ചാബിലെ ജി വി കെ തെർമൽ പ്ലാന്റ് ആവശ്യത്തിന് കൽക്കരി ഇല്ലാതെ പ്രവർത്തനം നിർത്തി. ഇതോടെ ലോഹങ്ങൾ, അലോയ്കൾ, സിമന്റ് എന്നിവയുടെ നിർമ്മാതാക്കൾ ഉൾപ്പെടെയുള്ള ചെറുകിട, വൻകിട ബിസിനസ്സുകൾ, ആഭ്യന്തര, ആഗോള വിപണിയിൽ ഊർജത്തിനായി കൂടുതൽ ചെലവഴിക്കേണ്ടിവരുന്നു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില കുതിച്ചുയരുകയാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് രാജ്യത്തിന്റെ തലസ്ഥാനമായ ന്യൂഡൽഹിയിൽ ഏപ്രിൽ 9 ന് 42.4 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിവസമാണ്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിൽ 40 ഡി ഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തുന്നത്. സ്വഭാവികമായും ഇവിടങ്ങളിലെ വൈദ്യുത ഉപയോഗം ഉയർന്നു. ഇതേ തുടർന്ന് വൈദ്യുത തടസവും ഇവിടെ പതിവായി. എല്ലാത്തരം വ്യവസായങ്ങളെയും വൈദ്യുത ക്ഷാമം ബാന്ധിക്കുന്നുണ്ടെന്നാണ് വിപണി സൂചന നൽകുന്നത്. കൃഷിയെയും കുട്ടികളുടെ പഠനത്തേയും വൈദ്യുത തടസം ബാധിക്കുന്നുണ്ടെന്ന് ഗ്രാമവാസികളും പറഞ്ഞു.
ആഭ്യന്തര ഉൽപ്പാദനം കുറഞ്ഞതും കടൽ ചരക്ക് ഉയർന്നതിനാൽ ഇറക്കുമതി കുറച്ചതുമാണ് രാജ്യത്ത് കൽക്കരി ക്ഷാമത്തിന് കാരണമായത് എന്നാണ് വൈദ്യുതി മന്ത്രാലയം പറയുന്നത്. ഏപ്രിൽ 18 വരെ വൈദ്യുതി ഉത്പാദകർ സ്റ്റോക്ക് കൈവശം വച്ചിരുന്നു. എന്നാൽ അത് ശരാശരി ഒമ്പത് ദിവസം മാത്രമേ നീണ്ടുനിൽക്കു. ഈ മാസത്തിന്റെ ആദ്യ പകുതിയിൽ ഉൽപ്പാദനം 27 ശതമാനം വർധിപ്പിച്ചെങ്കിലും കൽക്കരിയുടെ ക്ഷാമം വൈദ്യുതി ഉൽപാദനത്തിനെ നന്നായി ബാധിക്കുന്നുണ്ട്.












Click it and Unblock the Notifications