കോയമ്പത്തൂർ സ്ഫോടനം: ആമസോണിനോടും ഫ്ലിപ്കാർട്ടിനോടും വിവരം തേടി, ബോംബ് നിർമ്മിച്ചത് യൂട്യൂബ് കണ്ട്
കോയമ്പത്തൂർ: കോയമ്പത്തൂർ സ്ഫോടന കേസില്‍ അന്വേഷണം ശക്തമാക്കി പൊലീസും കേന്ദ്ര അന്വേഷണ സംഘവും. സ്ഫോടനത്തിന് പിന്നില്‍ വന്‍ ഗൂഡാലോചനയുണ്ടെന്നാണ് വിലയിരുത്തല്‍. സ്ഫോടനത്തിന്റെ സൂത്രധാരന്‍ ജമേഷ മുബീന്‍ തന്നെയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഇയാളുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും പൊലീസ് സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.
മൂബീന്റെ സുഹൃത്തിന്റെ ലാപ്ടോപ്പ് അന്വേഷ സംഘം പിടിച്ചെടുത്തു. കേസിൽ പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കളിൽ വലിയൊരു ശതമാനം അളവ് ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ നിന്ന് ഓൺലൈനായി വാങ്ങിയതായിട്ടാണ് സംശയിക്കുന്നത്.
ഓണ്‍ലൈനായി സ്ഫോട വസ്തുക്കള്‍ വാങ്ങിയെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പ്രമുഖ ഇ-കൊമോഴ്സ് സ്ഥാപനങ്ങളില്‍ നിന്നും അന്വേഷണ സംഘം വിവരം തേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി കോയമ്പത്തൂരിലെയും സമീപ പ്രദേശങ്ങളിലെയും വിലാസങ്ങളിൽ എത്തിച്ച പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ ചരക്കുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് സ്‌ഫോടക വസ്തുക്കളുടെ ഉറവിടം അന്വേഷിക്കുന്ന പ്രത്യേക സംഘം ആമസോണിനും ഫ്ലിപ്കാർട്ടിനും കത്തയച്ചുവെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചത്.
റോബിനെ ചിരിച്ചുകൊണ്ട് ചതിച്ചവരില്‍ ഞാനില്ലെന്ന് ശാലിനി; ഭക്ഷണം നല്‍കിയതിന് മുഖം കറുപ്പിച്ചവരുണ്ട്
സംശയാസ്പദമായി തോന്നുന്ന ചില പേരുകളോ വിലാസങ്ങളോ കണ്ടെത്തുക, പണമടയ്ക്കൽ രീതി, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഉപയോക്തൃ ഐഡന്റിറ്റി വിശദാംശങ്ങൾ, വിറ്റ രാസവസ്തുവിന്റെ അളവ് തുടങ്ങിയ വിവരങ്ങള്‍ക്കായാണ് വിൽപ്പനക്കാരിൽ നിന്ന് പോലീസ് കാത്തിരിക്കുന്നത്. 76.5 കിലോ സ്ഫോടക വസ്തുവാണ് സ്ഫോടന പരമ്പരയ്ക്ക് പിന്നാലെ നടത്തിയ പരിശോധനയില്‍ പോലീസ് പിടിച്ചെടുത്തത്.
നയന്‍താരയും വിഘ്നേഷും കുടുങ്ങുമോ: ആശുപത്രിക്കെതിരെ നടപടിയുണ്ടായേക്കും, നിർണ്ണായക റിപ്പോർട്ട് ഇന്ന്
ഞായറാഴ്ച പുലർച്ചെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമീഷ മുബിന്റെ ശരീര അവശിഷ്ടങ്ങളില്‍ നിന്ന് പൊട്ടാസ്യം നൈട്രേറ്റ് കണ്ടെത്തിയതായി വൃത്തങ്ങൾ അറിയിച്ചു. "ഒരു നിശ്ചിത കാലയളവിൽ അവർ ചെറിയ അളവുകളിലായി സ്ഫോടകവസ്തുക്കൾ സംഭരിച്ചതായി തോന്നുന്നു. കേരളത്തിൽ നിന്ന് രാസവസ്തുക്കൾ വാങ്ങാനും സാധ്യതയുണ്ട്.''- ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്.
തീവ്രവാദക്കേസിൽ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത് തൃശൂർ ജയിലിൽ കഴിയുന്ന റാഷിദ് അലി, അസ്ഹറുദ്ദീൻ എന്നിവരുമായി മുബിനും കൂട്ടാളികളും ബന്ധപ്പെട്ടിരുന്നതിനാൽ, അവരെ ജയിലിൽ സന്ദർശിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഞങ്ങൾ കേരള പോലീസിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ചില യൂട്യൂബ് വീഡിയോകളിലും വെബ്‌സൈറ്റുകളിലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുബിനും അസ്ഹർ, അഫ്‌സൽ എന്നീ പേരുകളുള്ള അടുത്ത ബന്ധുക്കളും രാസവസ്തുക്കൾ യോജിപ്പിച്ച് ബോംബുണ്ടാക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. അവർക്ക് ബോംബുകൾ നിർമ്മിക്കാനുള്ള പ്രൊഫഷണൽ പരിശീലനമോ പരിചയമോ ഇല്ലായിരുന്നു. അതുപോലെ തന്നെ കാറിൽ അവർ രൂപകല്പന ചെയ്ത ബോംബിൽ ട്രിഗർ മെക്കാനിസം ഇല്ലായിരുന്നു. ചെക്ക് പോസ്റ്റിൽ പോലീസിനെ കണ്ട് മുബിൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അത് പ്രവർത്തനക്ഷമമാകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഉപേക്ഷിക്കപ്പെട്ട കാറുകൾ കൈകാര്യം ചെയ്യുന്ന സ്ക്രാപ്പ് ഡീലർമാരെ നിരീക്ഷിക്കാൻ സംസ്ഥാനത്തുടനീളമുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പോലീസ് ഡയറക്ടർ ജനറൽ സി. ശൈലേന്ദ്ര ബാബുവും അറിയിച്ചു. "ഇത്തരം കാറുകൾ കൈകാര്യം ചെയ്യുന്ന ഒരു ഏജന്റാണ് ഈ കേസിൽ ഉപയോഗിച്ച കാർ നൽകിയത്. ഉപേക്ഷിക്കപ്പെട്ട കാറുകളുടെ ഭാഗങ്ങൾ വേർതിരിച്ച് ഓപ്പൺ മാർക്കറ്റിൽ വിൽക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന വ്യാപാരികളുടെ മുൻകാല പ്രവർത്തനങ്ങൾ ഞങ്ങൾ പരിശോധിക്കുന്നു''-ശൈലേന്ദ്ര ബാബു പറഞ്ഞു.