കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം; ഹര്‍ജി സുപ്രീംകോടതി വിധി പറയാന്‍ മാറ്റി
ദില്ലി; കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ കേന്ദ്രത്തോട് വീണ്ടും ചോദ്യവുമായി സുപ്രീം കോടതി. നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് എന്തെങ്കിലും തിരുമാനം കേന്ദ്രം കൈക്കൊണ്ടിട്ടുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു കോടതി പരാമര്‍ശങ്ങൾ.അതേസമയം നഷ്ടപരിഹാരം നല്‍കാന്‍ മറ്റ് പദ്ധതികള്‍ രൂപീകരിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ ആറിയിച്ചു.ഹർജിയിൽ വിധി പറയുന്നത് കോടതി മാറ്റി.
പ്രകൃതിദുരന്തങ്ങള്‍ക്ക് മാത്രമേ നഷ്ടപരിഹാരം ബാധകമാകൂ എന്നും കൊവിഡിനെ പ്രകൃതി ദുരന്തത്തിന് സമാനമായി കണക്കാക്കാനാവില്ലെന്നും നേരത്തേ കേന്ദ്രം കോടതിയോട് നിലപാട് അറിയിച്ചിരുന്നു.കൊവിഡ് മൂലം മരണമടഞ്ഞ ആളുകളുടെ കുടുംബങ്ങൾക്ക് 4 ലക്ഷം വീതം ഒറ്റത്തവണ നഷ്ടപരിഹാരം നൽകുന്നതിനേക്കാൾ ഭക്ഷണം, വൈദ്യസഹായം, ഓക്സിജൻ, വാക്സിനേഷൻ, സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തൽ എന്നിവയ്ക്കായി ഫണ്ട് വിനിയോഗിക്കുന്നതിലാണ് കേന്ദ്രസർക്കാർ ശ്രദ്ധ എന്നായിരുന്നു കേന്ദ്രം നേരത്തേ നിലപാട് എടുത്തിരുന്നത്.
എന്നാൽ പണമുണ്ടെങ്കിൽ എന്തുകൊണ്ട് ദുരന്ത നിവാരണ നിയമപ്രകാരം നഷ്ടപരിഹാരം നൽകാൻ കേന്ദ്രം തയ്യാറാകാത്തതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്ബി ഉപാധ്യായ ചോദിച്ചു. നഷ്ടപരിഹാരം നൽകാനുള്ള നിയമപരമായ കടമ ഒഴിവാക്കുന്നതിനായി സാമ്പത്തിക തടസ്സങ്ങൾ കേന്ദ്രത്തിന് ഉന്നയിക്കാനാകില്ലെന്നും ഉപാധ്യായ പറഞ്ഞു.
ചെറുതായാലും വലുതായാലും നഷ്ടപരിഹാരം കേന്ദ്രസർക്കാർ നൽകണമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ ഗൗരവ് കുമാർ ബൻസാൽ ആവശ്യപ്പെട്ടു. കുടുംബത്തിലെ ഏക ആശ്രയങ്ങളായവരെ പോലും പലർക്കും നഷ്ടപ്പെട്ടു. കൊവിഡ് മഹാമാരിയിൽ മുൻനിര പോരാളികളായിരുന്നവരുടെ കുടുംബങ്ങൾക്ക് ഉണ്ടായ നഷ്ടങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
അതേസമയം എല്ലാ ദുരന്തങ്ങളും ഒരുപോലെയല്ലെന്നും അതുകൊണ്ട് തന്നെ ദുരന്തങ്ങളെ ഒരേ മാനദണ്ഡം വെച്ച് അളക്കാൻ സാധി്ക്കില്ലെന്നും ജസ്റ്റിസ് ഷാ പ്രതികരിച്ചു. ആഗോള മഹാമാരിയുടെ വ്യാപ്തി വളരെ വലുതാണ്. അതിനാല്‍ ഒരു ചെറിയ ദുരതത്തിന്റെയോ പകര്‍ച്ച വ്യാധിയുടെയോ പ്രളയത്തിന്‍റെയോ മാനദണ്ഡം ഇക്കാര്യത്തിൽ നടപ്പാക്കുക പ്രായോഗികമല്ലെന്നും കോടതി പറഞ്ഞു.