മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു; കേന്ദ്രമന്ത്രിയുടെ വീടിന് തീയിട്ട് ജനക്കൂട്ടം
മണിപ്പൂർ; മണിപ്പൂരിൽ സംഘർഷത്തിനിടെ കേന്ദ്രമന്ത്രി ആർകെ രഞ്ജന്റെ വീടിന് തീയിട്ട് ജനക്കൂട്ടം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഈ സമയം മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. മേഖലയിൽ കർഫ്യൂ തുടരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

കോങ്ബയിലാണ് മന്ത്രിയുടെ വീട്. വീടിന് കാവലായി 21 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ഇവരുടെ സുരക്ഷാവലയം ഭേദിച്ചാണ് ആൾക്കൂട്ടം വീടിന് തീയിട്ടത്. അക്രമികൾ വീടിന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. 'വലിയ തോതിൽ ആളുകൾ എത്തിയതോടെ ഞങ്ങൾക്ക് അവരെ തടയാൻ സാധിച്ചില്ല.എല്ലാ ഭാഗത്ത് നിന്നും അക്രമികൾ പെട്രോൾ ബോംബ് എറിയുകയായിരുന്നു', എസ്കോർട്ട് കമാന്റർ എൽ ദിനേഷോർ സിംഗ് പറഞ്ഞു.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വനിതാ മന്ത്രി നെംച കിപ്‌ചെന്നിന്റെ ഔദ്യോഗിക വസതിക്ക് അക്രമികൾ തീയിട്ടിരുന്നു. മെയ്തെയ് ആള്‍ക്കൂട്ടമാണ് സംഘടിച്ചെത്തി തീയിട്ടത്. മണിപ്പൂരിൽ സമാധാനം പുനഃസേഥാപിക്കാൻ മെയ്തെയ്, കൂക്കി വിഭാഗങ്ങളുമായി കഴിഞ്ഞ മാസം ആർകെ രഞ്ജൻ സിംഗ് ചർച്ച നടത്തിയിരുന്നു. സംഘർഷത്തിന് കാരണക്കാരായ രാഷ്ട്രീയക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.
'ഏതെങ്കിലും സമുദായത്തെയോ വംശീയ വിഭാഗത്തെയോ കുറ്റപ്പെടുത്തേണ്ടതില്ല. ചില നേതാക്കൾ അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സമുദായങ്ങൾക്കിടയിൽ സമാധാന അന്തരീക്ഷം തകർക്കുകയാണ്. ആളുകളുടെ വികാരവും ജീവിതവും വെച്ചാണ് അവർ കളിക്കുന്നത്. അവരുടെ തന്ത്രങ്ങൾ വലിയ നഷ്ടങ്ങൾക്കാണ് കാരണമായിരിക്കുന്നത്.ഇത്തരം പ്രാദേശിക നേതാക്കളെ തിരിച്ചറിയുകയും അപലപിക്കുകയും വേണം', എന്നായിരുന്നു അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടത്.
അതേസമയം സമാധാന ശ്രമങ്ങൾക്കിടെ സംസ്ഥാനത്ത് സ്ഥിതി വീണ്ടും രൂക്ഷമായിരിക്കുകയാണ്. കിഴക്കൻ ഇംഫാലിലെ ഖമൻലോക് മേഖലയിൽ കുക്കികളുടെ ഗ്രാമത്തിനുനേരെ ഉണ്ടായ ആക്രമണത്തിൽ
കഴിഞ്ഞ ദിവസം 8 പേർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച ഇംഫാലിലെ ന്യൂചെക്കോൺ പരിസരത്തും ഏറ്റുമുട്ടൽ നടന്നു. മേഖലയിൽ 7 വീടുകൾക്ക് അക്രമികൾ തീയിട്ടിരുന്നു.
മണിപ്പൂരില്‍ മെയ്തെയ്, കുകി സമുദായാംഗങ്ങള്‍ തമ്മിൽ മെയ് 3 ലാണ് സംഘർഷം ആരംഭിച്ചത്. സംഘർഷത്തിൽ ഇതുവരെ 100 ഓളം പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. നാലായിരത്തോളം പേർക്ക് വീട് വിട്ട് പോകേണ്ടി വന്നിട്ടുണ്ട്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് ഗോത്ര സംഘടകൾ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications