3570 കിലോമീറ്റര്‍; ദിവസം 23 കിമീ നടക്കും... എന്തിനാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ആരംഭിക്കുന്ന ദേശീയ യാത്ര ബുധനാഴ്ച കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കും. ഭാരത് ജോഡോ യാത്ര എന്നാണ് പേരിട്ടിരിക്കുന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നീളുന്ന യാത്ര വലിയ ലക്ഷ്യങ്ങളോടെയാണ് പാര്‍ട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്. രാവിലെയും വൈകീട്ടും എല്ലാ ദിവസവും പദയാത്രയുണ്ടാകും.
അതിനിടയില്‍ ജനങ്ങളുമായി രാഹുല്‍ ഗാന്ധി സംവദിക്കും. അടുത്ത മാസം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ നിലവില്‍ വരാന്‍ പോകുകയാണ്. രാഹുല്‍ ഗാന്ധിയല്ലാതെ മറ്റാരെങ്കിലും പ്രസിഡന്റായാല്‍ യാത്രയുടെ നേതൃത്വം അദ്ദേഹത്തിന് കൈമാറുമോ എന്ന ചോദ്യം സ്വാഭാവികമാണ്. ഇതിനോട് മുതിര്‍ന്ന നേതാവ് ജയറാം രമേശ് പ്രതികരിച്ചു...
യാത്ര ഒരിക്കലും മന്‍കി ബാത്ത് ആയിരിക്കില്ലെന്ന് ജയറാം രമേശ് പറഞ്ഞു. പകരം ജനങ്ങള്‍ക്ക് ഇങ്ങോട്ടും കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ സാധിക്കും. ജനങ്ങളുടെ ആശങ്കകളും ആവലാതികളും ഡല്‍ഹിയിലെത്തിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം. ഒപ്പം രാജ്യം നേരിടുന്ന പ്രത്യേക സാഹചര്യത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും യാത്രയുടെ ലക്ഷ്യമാണെന്ന് നേതാക്കള്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കൊപ്പം 100ലധികം പേര്‍ യാത്രയുടെ ഭാഗമായി മുഴുവന്‍ സമയമുണ്ടാകും. 3570 കിലോമീറ്ററാണ് ഭാരത് ജോഡോ യാത്ര. സ്വാതന്ത്ര്യത്തിന് ശേഷം ഇത്രയും വലിയ യാത്ര കോണ്‍ഗ്രസ് നടത്തിട്ടില്ല. മാത്രമല്ല, ജനങ്ങളുമായി സംവദിക്കാനുള്ള ഏറ്റവും നല്ല അവസരമായിട്ടാണ് കോണ്‍ഗ്രസ് യാത്രയെ കാണുന്നത്. യാത്രയുടെ പ്രചാരണാര്‍ഥം കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളില്‍ 28 വാര്‍ത്താ സമ്മേളനങ്ങളാണ് വിളിച്ചുചേര്‍ത്തത്.
ചരിത്രക്കുതിപ്പില്‍ സൗദി; ഇന്ത്യയെയും ചൈനയെയും മറികടക്കും, ഈ മുന്നേറ്റം അപ്രതീക്ഷിതം...
ഒക്ടോബര്‍ 19ന് കോണ്‍ഗ്രസിന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്നാണ് പാര്‍ട്ടി അറിയിച്ചിരിക്കുന്നത്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ പ്രസിഡന്റാകാനുള്ള സാധ്യതയും തള്ളാനാകില്ല. അങ്ങനെ സംഭവിച്ചാല്‍ രാഹുല്‍ ഗാന്ധിക്ക് പകരം അദ്ദേഹം യാത്രയുടെ നേതൃത്വം ഏറ്റെടുക്കുമോ എന്ന ചോദ്യമുയര്‍ന്നു. യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത് രാഹുല്‍ ഗാന്ധിയല്ല എന്നായിരുന്നു ജയറാം രമേശിന്റെ മറുപടി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ മറ്റുള്ളവര്‍ക്കൊപ്പം അദ്ദേഹവും നടക്കുന്നു എന്നേയുള്ളൂവെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ യാത്രയുടെ തല്‍സമയ സംപ്രേഷണുമുണ്ടാകും. ബുധനാഴ്ച യാത്ര ആരംഭിക്കുന്നതിന് മുമ്പ് ശ്രീപെരുമ്പുത്തൂരില്‍ രാജീവ് ഗാന്ധി സ്മാരകത്തില്‍ രാഹുല്‍ ഗാന്ധി പ്രാര്‍ഥന നടത്തും. കന്യാകുമാരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംബന്ധിക്കും. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഹെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നിവരുള്‍പ്പെടെ പങ്കെടുക്കും.
സൂപ്പറായിട്ടുണ്ട്... സംയുക്തയുടെ പുതിയ ഹെയർ സ്റ്റൈൽ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്ത് ആരാധകർ
മഹാത്മാ ഗാന്ധി മണ്ഡപത്തില്‍ നടക്കുന്ന പരിപാടിക്ക് ശേഷം രാഹുല്‍ ഗാന്ധിയും മറ്റു നേതാക്കളും പൊതു സമ്മേളന വേദിയിലേക്ക് നടന്നെത്തും. ഇതോടെ യാത്ര ആരംഭിക്കുക. നാളെ ഔദ്യോഗിക തുടക്കം മാത്രമാണ്. വ്യാഴാഴ്ച രാവിലെ ഏഴ് മുതലാണ് യാത്ര പ്രയാണം ആരംഭിക്കുക. പദയാത്ര ഓരോ ദിവസവും രണ്ടു ഘട്ടങ്ങളായിട്ടാണ് നടക്കുക.
ഇളവുമായി സൗദി അറേബ്യ; വിദേശികള്‍ക്ക് നേട്ടം... തീര്‍ഥാടകര്‍ക്ക് ഏത് വിമാനത്താവളവും ഉപയോഗിക്കാം
രാവിലെ ഏഴ് മുതല്‍ 10.30 വരെയും വൈകീട്ട് 3.30 മുതല്‍ 6.30 വരെയുമാണ് എല്ലാ ദിവസവും പദയാത്രയുണ്ടാകുക. രാവിലെയുള്ള പദയാത്രയില്‍ കുറച്ചുപേര്‍ മാത്രമാകും പങ്കെടുക്കുക. വൈകീട്ട് നടക്കുന്ന പദയാത്രയില്‍ കൂടുതല്‍ പേരുണ്ടാകും. ദിവസവും 23 കിലോമീറ്ററാകും നടക്കുകയെന്നും ജയറാം രമേശ് വിശദീകരിച്ചു. പദയാത്രകള്‍ക്ക് ഇടയിലുള്ള സമയം രാഹുല്‍ ഗാന്ധി പ്രമുഖരുമായും വിദ്യാര്‍ഥികളുമായും സംവദിക്കും.
തമിഴ്‌നാട്ടില്‍ നാല് ദിവസമാണ് പര്യടനം. 11ന് കേരളത്തിലേക്ക് കടക്കും. പ്രധാന യാത്ര രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുടെയും കടന്നുപോകില്ല. അതുകൊണ്ടുതന്നെ ചെറു ഭാരത് ജോഡോ യാത്രകള്‍ മറ്റൊരു ഭാഗത്ത് നടക്കും. അസം, ത്രിപുര, ബിഹാര്‍, ഒഡീഷ, സിക്കിം, പശ്ചിമ ബംഗാള്‍, നാഗാലാന്‍ഡ് എന്നിവിടങ്ങളിലാകും ചെറു ജാഥകള്‍.