ടീം ഖാർഗെ ഒരുങ്ങുന്നു; കരുത്തനായി കെസി വേണുഗോപാൽ, പക്ഷേ തുടരാനാവില്ല..കാരണമുണ്ട്

ദില്ലി: ഭാരത് ജോഡോ യാത്ര അവസാനിക്കുന്നതോടെ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ടീം ഖാർഗെയെ രൂപീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരിക്കും കോൺഗ്രസ്. മുന്‍ ദേശീയ അദ്ധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ തന്നെ പാർട്ടിയുടെ മുഖമായി ഉയർത്തിക്കാട്ടാനാണ് കോൺഗ്രസ് നീക്കം. പാർട്ടിയുടെ ഉന്നത നേതൃത്വത്തിനും ഗാന്ധി കുടുംബത്തിനും ഇടയിലുള്ള പാലമായി പ്രവർത്തിക്കുകയെന്ന ഉത്തരവാദിത്തമായിരിക്കും ടീം ഖാർഗെയ്ക്ക് ഉണ്ടാവുക.

3000 കിലോമീറ്ററാണ് കാല്‍നടയായി സഞ്ചരിച്ചത്
നിലനിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് ആ ചുമതല നിർവഹിക്കുന്നത്. അദ്ദേഹം രാഹുൽ ഗാന്ധിയുടെ മാത്രമല്ല സോണിയ ഗാന്ധിയുടേയും പ്രിയങ്കയുടേയും ഏറ്റവും അടുത്ത വിശ്വസ്തനാണ്. 59കാരനായ വേണുഗോപാല്‍ ഭാരത് ജോഡോ യാത്രയില്‍ 3000 കിലോമീറ്ററാണ് കാല്‍നടയായി സഞ്ചരിച്ചത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള യാത്രയുടെ ഭാരത് ജോഡോ യാത്രയുടെ എല്ലാ കാര്യങ്ങളിലും അദ്ദേഹം നിർണായക ചുമതലയായിരുന്നു നിറവേറ്റിയത്.
യാത്രയുടെ നടത്തിപ്പ് മുതൽ രാഹുലിന്റ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ സംവിധാനങ്ങളുമായി ഇടപെട്ട് തീരുമാനമെടുക്കുന്നതിലടക്കം കെ സിക്ക് റോൾ ഉണ്ടായിരുന്നു.

സംഘടന ചുമതയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത്
ഭാരത് ജോഡോ യാത്രയിൽ മാത്രമല്ല നേരത്തേ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലും രാജസ്ഥാനിൽ സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മിലുള്ള അധികാര വടംവലിക്കിടയിലും ഇടപെട്ട് പ്രവർത്തിച്ച് പ്രശ്ന പരിഹാരങ്ങൾക്ക് മുന്നിൽ നിന്നതും കെസി വേണുഗോപാലായിരുന്നു. പുതിയ പ്രവര്‍ത്തക സമിതി നിലവില്‍ വന്ന് കഴിഞ്ഞാലും സംഘടന ചുമതയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കെസി തന്നെ തുടരുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്ന ആളുകൾ പാർട്ടിയിൽ ഉണ്ട്.

പ്ലീനറി സമ്മേളനം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ്
എന്നാൽ ഉദയ്പൂർ ചിന്തൻ ശിവറിൽ പാർട്ടി കൈക്കൊണ്ട് നിലപാട് കെസി തത്സ്ഥാനത്ത് തുടരുന്നതിന് തടസമായേക്കും. ഒരു ഭാരവാഹി അഞ്ച് കൊല്ലത്തില്‍ കൂടുതല്‍ ഒരു സ്ഥാനം വഹിക്കരുതെന്നാണ് ചിന്തൻ ശിവിറിൽ പാർട്ടി കൈക്കൊണ്ട തീരുമാനം. എന്നാൽ ഒരാൾക്ക് രണ്ട് പദവികൾ പാടില്ലെന്ന് ചിന്തൻ ശിവിർ നിർദ്ദേശം തള്ളിയാണ് നിലവിൽ പാർട്ടി അധ്യക്ഷ്യനായും രാജ്യസഭ പ്രതിപക്ഷ നേതാവായും ഖാർഗെ തുടരുന്നതെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകാൻ പാർട്ടിയുടെ പ്ലീനറി സമ്മേളനം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

പ്രവര്‍ത്തക സമിതിയുടെ തെരഞ്ഞെടുപ്പും
ഫെബ്രുവരി 24 നും 26 നും ഇടയിൽ റായ്പൂരിലാണ് പ്ലീനറി സമ്മേളം നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷനായി ഖാർഗെ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ പ്ലീനറി സമ്മേളനമാണിത്. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ പ്രവര്‍ത്തക സമിതിയുടെ തെരഞ്ഞെടുപ്പും സമ്മേളനത്തില്‍ നടക്കും. .25 അംഗ പ്രവർത്തക സമിതിയാണ് ഉള്ളത്. പാർട്ടി അധ്യക്ഷൻ, പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി എന്നിവർക്ക് പുറമെ 12 പേരെയാണ് തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുക. ബാക്കി 11 പേരെ പുതിയ അധ്യക്ഷൻ നാമനിർദ്ദേശം ചെയ്യും. തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ കടുത്ത മത്സരത്തിനാണ് സാധ്യത തെളിഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications