കര്‍ണാടകയില്‍ ബിജെപി കോണ്‍ഗ്രസ് ഒത്തുകളി!! യെദ്യൂരപ്പയ്‌ക്കെതിരെ ദുര്‍ബലന്‍, ജെഡിഎസ് പടയൊരുക്കത്തിന്
യെദ്യൂരപ്പയ്‌ക്കെതിരെ ദുര്‍ബല സ്ഥാനാര്‍ത്ഥിയുമായി കോണ്‍ഗ്രസ്
ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിന് അങ്കം മുറുകവേ ഭരണകക്ഷിയായ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. എന്നാല്‍ അടുത്തിടെ നടന്ന സര്‍വേയില്‍ ഇരുപാര്‍ട്ടികളും ഭൂരിപക്ഷം നേടില്ലെന്ന് പ്രവചനമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ എല്ലാ മണ്ഡലങ്ങളും സുരക്ഷിതമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസും ബിജെപിയും. ഇരുപാര്‍ട്ടികളും തമ്മില്‍ കുറച്ച് മണ്ഡലങ്ങളില്‍ ഒത്തുകളി നടക്കുന്നതായിട്ടാണ് ആരോപണം.
എന്നാല്‍ ഇതിനെ പരസ്യമായി തള്ളിയിട്ടുണ്ടെങ്കിലും ഇത് സത്യമാണെന്ന് പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ തന്നെ പറയുന്നു. പക്ഷേ ഇത് നടക്കാന്‍ പോകുന്നില്ലെന്നാണ് ജനതാദളും ദേവഗൗഡയും പറയുന്നത്. ഇവരുടെ ഒത്തുകളി നടക്കുന്ന മണ്ഡലങ്ങള്‍ ശക്തമായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തുമെന്നാണ് ജെഡിഎസ് പറയുന്നത്.
യെദ്യൂരപ്പയുടെ മണ്ഡലം
ബിജെപിയില്‍ ഏറ്റവും ആശങ്കയുള്ളയാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രവചിക്കപ്പെടുന്ന ബിഎസ് യെദ്യൂരപ്പയാണ്. ഷിമോഗയിലെ ശിഖരിപുരയാണ് യെദ്യൂരപ്പയുടെ മണ്ഡലം. ഇവിടെ അദ്ദേഹത്തിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. സിറ്റിംഗ് സീറ്റാണെങ്കിലും അഴിമതിക്കാരനെന്ന പ്രതിച്ഛായ അദ്ദേഹത്തിനുണ്ട്. ഇതാണ് പ്രധാന പ്രശ്‌നം. ഇവിടെ ശക്തനായ സ്ഥാനാര്‍ത്ഥി വരികയാണെങ്കില്‍ യെദ്യൂരപ്പ വമ്പന്‍ പരാജയം ഏറ്റുവാങ്ങാനും സാധ്യതയുണ്ട്.
കോണ്‍ഗ്രസിന്റെ ഒത്തുകളി
ബിജെപിയുടെ ശക്തമായ മണ്ഡലമാണെങ്കിലും ഇവിടെ അവര്‍ക്കെതിരെ ജനവികാരം ശക്തമാണ്. പക്ഷേ ഇത് മുതലെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായതേയില്ല. ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെയാണ് ഇവിടെ നിര്‍ത്തിയിരിക്കുന്നത്. ഷിമോഗയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തെ പോലും ഞെട്ടിച്ച തീരുമാനമായിരുന്നു ഇത്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും ലോക്കല്‍ മുനിസിപ്പാലിറ്റി മെമ്പറുമായ ഗോണി മാലതേഷിനെയാണ് ഇവിടെ പാര്‍ട്ടി മത്സരിപ്പിക്കുന്നത്. തീരെ അപ്രശസ്തനായ നേതാവാണ് മാലതേഷ്.
രാഷ്ട്രീയത്തിലെ ശിശു
രാഷ്ട്രീയത്തില്‍ ഇതുവരെ എന്തെങ്കിലും തെളിയിച്ചിട്ടുള്ള വ്യക്തിയല്ല മാലതേഷ്. ഷിമോഗ ജില്ലയില്‍ പോലും ഇയാളെ ആര്‍ക്കും അറിയില്ല. യെദ്യൂരപ്പയ്‌ക്കെതിരെ ഇയാള്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന് ഉറപ്പാണ്. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നുണ്ട്. ഷിമോഗയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മികച്ചൊരു സ്ഥാനാര്‍ത്ഥിയെ ഷിമോഗയില്‍ നിര്‍ത്തണമെന്ന് നേരത്തെ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി നേതൃത്വവുമായി ബന്ധമുണ്ടാക്കിയിരിക്കുകയാണ് കോണ്‍ഗ്രസെന്ന് സൂചനയുണ്ട്.
ലിംഗായത്ത് നേതാവ്
ശിഖരിപുര ലിംഗായത്ത് വിഭാഗത്തിന് സ്വാധീനമുള്ള പ്രദേശമാണ്. ഇവിടെ ലിംഗായത്ത് വോട്ടുകള്‍ കൊണ്ട് മാത്രമേ സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍ സാധിക്കൂ. യെദ്യൂരപ്പയും ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. അതുകൊണ്ട് ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള കരുത്തനായ നേതാവിനെ ഇവിടെ മത്സരിപ്പിക്കണമെന്ന് ഇവിടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മുന്‍ എംഎല്‍എ മഹാലിംഗപ്പ, മഹാദേവപ്പ, ശാന്തവീരപ്പ ഗൗഡ എന്നീ കരുത്തുറ്റ നേതാക്കള്‍ കോണ്‍ഗ്രസിനുണ്ടായിട്ടും എന്തുകൊണ്ട് മത്സരിപ്പിച്ചില്ലെന്നും ചോദ്യമുയരുന്നുണ്ട്.
സിദ്ധരാമയ്യയുടെ തീരുമാനം
ശിഖരിപുരയില്‍ മുന്‍ എംഎല്‍സിയായ പ്രസന്ന കുമാറിനെ മത്സരിപ്പിക്കാനായിരുന്നു സിദ്ധരാമയ്യക്ക് താല്‍പര്യം. ഇയാള്‍ക്ക് തന്നെ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്നായിരുന്നു പ്രവചനവും. എന്നാല്‍ അവസാന നിമിഷം മാറി മറിയുകയായിരുന്നു. ഒരിക്കല്‍ പോലും മാലതേഷിന്റെ പേര് നേതൃത്വത്തിന്റെ പരിഗണനയില്‍ ഇല്ലായിരുന്നു. എന്നിട്ടും ഇയാളെ എന്തുകൊണ്ട് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് എന്ന കാര്യം കോണ്‍ഗ്രസ് വെളിപ്പെടുത്തേണ്ടി വരും. അതേസമയം 1999ല്‍ യെദ്യൂരപ്പയെ തോല്‍പ്പിച്ച മഹാലിംഗപ്പയെ ഇവിടെ മത്സരിപ്പിക്കാത്തതിലാണ് പ്രതിഷേധം കത്തുന്നത്.
മുതിര്‍ന്ന നേതാവ്....
കോണ്‍ഗ്രസിനെ മുതിര്‍ന്ന നേതാവ് യെദ്യൂരപ്പയും ബിജെപി നേതൃത്വവുമായി രഹസ്യധാരണയുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു. ഒരു മുതിര്‍ന്ന മന്ത്രി ഇതിന് പിന്നിലുണ്ട്. മാലതേഷ് കുറുബ ജാതിയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാണെന്നും ഇയാള്‍ക്ക് ഷിമോഗയില്‍ ഒന്നും ചെയ്യാനാവില്ലെന്നും മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ജാതി വോട്ടുകളിലൂടെയല്ലാതെ ഒരിക്കലും യെദ്യൂരപ്പയെ തോല്‍പ്പിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു.
പിന്നോക്ക വോട്ടുകള്‍
ഷിമോഗയിലെ നേതാക്കളുടെ ആരോപണങ്ങള്‍ ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ തള്ളി. മാലതേഷിനെ നിര്‍ത്തിയത് പിന്നോക്ക വോട്ടുകള്‍ ലക്ഷ്യമിട്ടാണെന്ന് ഷിമോഗ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ടിഎന്‍ ശ്രീനിവാസ് പറഞ്ഞു. മുസ്ലീങ്ങളും എസ്‌സി എസ്ടി വിഭാഗങ്ങളും മാലതേഷിന് വോട്ടുചെയ്യുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. യെദ്യൂരപ്പയുമായി ഒത്തുതീര്‍പ്പിലെത്തുക അസാധ്യമായ കാര്യമാണെന്നും ശ്രീനിവാസ് പറഞ്ഞു. എന്നാല്‍ ഇവ മണ്ഡലത്തിലെ നേതാക്കള്‍ തള്ളിയിട്ടുണ്ട്.
ബിജെപിയുടെ ബി ടീം
നേരത്തെ തങ്ങള്‍ക്കെതിരെയുള്ള ആരോപണത്തിന് കിടിലന്‍ മറുപടിയുമായി ജനതാദളും രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുടെ ബി ടീമാണ് കോണ്‍ഗ്രസെന്ന് ജെഡിഎസ് എംഎല്‍എ മധു ബംഗാരപ്പ് പറഞ്ഞു. കോണ്‍ഗ്രസ് ചെയ്തതുപോലെ ഒരിക്കലും ജെഡിഎസ് ചെയ്യില്ലെന്നും കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ യെദ്യൂരപ്പയ്‌ക്കെതിരെ മത്സരിപ്പിക്കുമെന്നും ബംഗാരപ്പ പറഞ്ഞു. ഇതോടെ മത്സരത്തില്‍ ശക്തമായ പോരാട്ടം നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
പൊടിപാറും...
ജെഡിഎസ് നിലപാട് വ്യക്തമാക്കിയതോടെ ഷിമോഗയില്‍ പോരാട്ടം പൊടിപാറുമെന്ന് ഉറപ്പായിട്ടുണ്ട്. ബിജെപിയുമായി ഒരു സഖ്യത്തിനും ഇല്ലെന്ന് ജെഡിഎസ് വ്യക്തമാക്കിയിട്ടുണ്ട്. മണ്ഡലത്തില്‍ യെദ്യൂരപ്പയ്ക്ക് സാധ്യതയുണ്ടെങ്കിലും കടുത്ത മത്സരം വന്നാല്‍ അദ്ദേഹം പാടുപെടുമെന്നാണ് സൂചന. ജെഡിഎസിന്റെ പ്രഖ്യാപനം വന്നതോടെ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ വെട്ടിലാവുകയും ചെയ്തു. വെറുതെ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടി വന്നെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.
വിട്ടുകൊടുക്കില്ല
അഭിപ്രായ വോട്ടെടുപ്പില്‍ ജെഡിഎസ് കര്‍ണാടക തിരഞ്ഞെടുപ്പിലെ കറുത്ത കുതിരയാവുമെന്ന് പ്രവചനമുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരമാവധി എല്ലാ മണ്ഡലങ്ങളിലും കടുത്ത പോരാട്ടം തന്നെ നടത്താനാണ് അവരുടെ തീരുമാനം. എല്ലാ മണ്ഡലങ്ങളിലും ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ സീറ്റ് നില വരെ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് ദേവഗൗഡയുടെ വിലയിരുത്തല്‍. ഇനി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായാലും ബിജെപി ആയാലും ഭരണത്തില്‍ നിര്‍ണായക സ്ഥാനത്തിനായി വിലപേശല്‍ നടത്താമെന്നും ജെഡിഎസ് കണക്കുകൂട്ടുന്നു.
തന്ത്രങ്ങളുമായി അമിത് ഷാ; കുതന്ത്രങ്ങളുമായി സിദ്ധരാമയ്യയും, കര്‍ണാടകയില്‍ പുതിയ കൂട്ടിന് ബിജെപി
ട്രംപിനെ വിടാതെ പോണ്‍താരം!! കൊല്ലുമെന്ന് പറഞ്ഞയാളുടെ ചിത്രം പുറത്തുവിട്ടു, പ്രസിഡന്റ് കുടുങ്ങുമോ?
ട്രെയിനിൽ നിന്ന് കായലിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം...