ജെഎൻയു ആക്രമണം; വൈസ് ചാൻസലറെ പിരിച്ചുവിടണമെന്ന് കോൺഗ്രസ് വസ്തുതാന്വേഷണ സമിതി
ദില്ലി: കഴിഞ്ഞ ഞായറാഴ്ച ജെഎന്‍യു സര്‍വകലാശാലയില്‍ നടന്നത് സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ആക്രമണമെന്ന് കോണ്‍ഗ്രസ് വസ്തുതാന്വേഷണ സമിതി. വൈസ് ചാന്‍സിലര്‍ എം ജഗദേശ് കുമാറിനെ പിരിച്ചുവിടാനും അദ്ദേഹത്തിനെതിരെ ക്രിമിനല്‍ അന്വേഷണം നടത്താനും സമിതി ശുപാര്‍ശ ചെയ്തു. ജെഎന്‍യു സര്‍വകലാശാലയില്‍ നടന്ന അക്രമത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ നാലംഗ വസ്തുതാന്വേഷണ സമിതിയെ കോണ്‍ഗ്രസ് നിയോഗിച്ചിരുന്നു.
എംപിയും മുന്‍ എന്‍എസ്‌യുഐ പ്രസിഡന്റുമായ ഹൈബി ഈഡന്‍, എംപിയും ജെഎന്‍യുവിലെ എന്‍എസ്‌യുഐയിലെ മുന്‍ പ്രസിഡന്റുമായ സയ്യിദ് നസീര്‍ ഹുസൈന്‍, എന്‍എസ്‌യുഐയിലെ മുന്‍ പ്രസിഡന്റും ഡിയുഎസ് യുവിലെ പ്രസിഡന്റുമായ അമൃത ധവാന്‍, മഹിളാ കോണ്‍ഗ്രസ് മേധാവി സുസ്മിത ദേവ് എന്നിവരാണ് വസ്തുതാന്വേഷണ സമിതിയിലെ അംഗങ്ങള്‍.

വൈസ് ചാന്‍സിലര്‍ കുമാറിനെ ഉടന്‍ പുറത്താക്കണമെന്നും ഫാക്കല്‍റ്റിയിലെ എല്ലാ നിയമനങ്ങളിലും സ്വതന്ത്ര അന്വേഷണം നടത്തണമെന്നും സമിതി അംഗം സുസ്മിത ദേവ് പറഞ്ഞു. സബര്‍മതി ഹോസ്റ്റല്‍, പെരിയാര്‍ ഹോസ്റ്റല്‍ തുടങ്ങിയ ഇടങ്ങളിലടക്കം അക്രമം അഴിച്ചു വിടാന്‍ അക്രമികളുമായി ഗൂഢാലോചന നടത്തിയ വിസിക്കെതിരെ ക്രിമിനല്‍ അന്വേഷണം നടത്തണം. ജെഎന്‍യു കാമ്പസിന് നേരെയുള്ള ആക്രമണം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്ന് വ്യക്തമാണ്. സര്‍വകലാശാല ഹോസ്റ്റലുകളിലെ ഫീസ് വര്‍ദ്ധനവ് പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നും മഹിളാ കോണ്‍ഗ്രസ് മേധാവി കൂടിയായ അവര്‍ ആവശ്യപ്പെട്ടു.
ജനുവരി 5ന് രാത്രിയാണ് മുഖംമൂടി ധരിച്ച ഒരു സംഘം ആളുകള്‍ വടികളും ഇരുമ്പ് ദണ്ഡുകളുമായി ജെഎന്‍യു ക്യാമ്പസില്‍ അതിക്രമിച്ച് കയറുന്നത്. ഇവര്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയും സര്‍വകലാശാലയുടെ സ്വത്തുവകകള്‍ നശിപ്പിക്കുകയും ചെയ്തു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications