'രാഹുൽ ഗാന്ധി പ്രധാനമന്ത്രി പദവി വേണ്ടെന്ന് വെച്ചു', ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ!
ദില്ലി: നേതൃമാറ്റ ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമായിരിക്കുകയാണ്. സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയായി ഒരു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലാണ് നേതൃത്വത്തിലേക്ക് പുതിയ ആള്‍ വരണമെന്ന ആവശ്യം കനക്കുന്നത്.
രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്താന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. അതിനിടെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം ശ്രദ്ധ നേടുകയാണ്.
തിരിച്ച് വരാനില്ല
2019ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെച്ചിറങ്ങിയ രാഹുല്‍ ഗാന്ധി പിന്നീടിത് വരെ തിരിച്ച് വരാനുളള താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുളള ആളാകണം പുതിയ അധ്യക്ഷന്‍ എന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. പ്രിയങ്ക ഗാന്ധിയും രാഹുലിന്റെ ഈ തീരുമാനത്തോട് യോജിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു.
അധികാരത്തോട് ആർത്തിയില്ല
ഇതോടെ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരു നേതാവിനെ തിരഞ്ഞെടുപ്പിലൂടെ തീരുമാനിക്കണമെന്ന ആവശ്യം നേതാക്കളടക്കം ഉയര്‍ത്തിയിട്ടുണ്ട്. അതിനിടെയാണ് ഗാന്ധി കുടുംബത്തിലെ നേതാക്കളെ പുകഴ്ത്തി കോണ്‍ഗ്രസ് വക്താവ് ആയ ശക്തി സിംഗ് ഗോഹില്‍ രംഗത്ത് വന്നിരിക്കുന്നത്. ഗാന്ധി കുടുംബത്തിലെ നേതാക്കള്‍ അധികാരത്തോട് ആര്‍ത്തിയുളളവരല്ലെന്ന് ഗോഹില്‍ പറഞ്ഞു.
സ്വീകരിക്കാതെ രാഹുൽ
യുപിഎ സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദവി വേണ്ടെന്ന് വെച്ചയാളാണ് എന്ന് ഗോഹില്‍ പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാല്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് സ്ഥാനമൊഴിയാന്‍ താല്‍പര്യമുണ്ടായിരുന്നു. അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി പദവി വെച്ച് വീട്ടി. എന്നാല്‍ രാഹുല്‍ അത് സ്വീകരിക്കാന്‍ തയ്യാറായില്ല.
ഗാന്ധി കുടുംബത്തിന്റെ മഹത്വം
പദവി നിരസിച്ച രാഹുല്‍ ഗാന്ധി ചെയ്തത് മന്‍മോഹന്‍ സിംഗിനോട് തുടരാന്‍ അഭ്യര്‍ത്ഥിക്കുകയാണ് എന്നും ഗോഹില്‍ പറഞ്ഞു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു അത്. അതാണ് ഗാന്ധി കുടുംബത്തിന്റെ മഹത്വം. അവര്‍ അധികാരത്തിന് പിറകെ പായുന്നവരല്ല. 1991 ല്‍ സോണിയാ ഗാന്ധിയാണ് പ്രധാനമന്ത്രിയാകാനുളള അവസരം വേണ്ടെന്ന് വെച്ചതെന്നും ഗോഹില്‍ ചൂണ്ടിക്കാട്ടി.
ഹൃദയവിശാലത ഉളളവർ
2004ല്‍ രാഹുല്‍ ഗാന്ധിയും ആ അവസരം വേണ്ടെന്ന് വെച്ചു. അക്കാര്യം അന്ന് തന്നെ മാധ്യമങ്ങള്‍ വലിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. ഗാന്ധി കുടുംബത്തിലെ നേതാക്കള്‍ ഹൃദയവിശാലത ഉളളവരാണ്.രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുവാക്കളും ആഗ്രഹിക്കുന്നത് രാഹുല്‍ ഗാന്ധി നയിക്കണം എന്നാണെന്നും ഗോഹില്‍ പറഞ്ഞു.
ആരാണ് പുറത്ത് നിന്ന്
ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരു നേതാവ് എന്ന ചർച്ചകളിലേക്ക് കോൺഗ്രസ് കടന്നിട്ടുണ്ട്. ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ ഉയര്‍ന്ന് വരുന്ന ചില പേരുകള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടേതുമൊക്കെയാണ്. ഗെഹ്ലോട്ട് കരുത്തനായ നേതാവാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ രാജസ്ഥാനില്‍ തന്നെ പാര്‍ട്ടിയിലെ വിഭാഗീയതയെ നേരിടുകയാണ്. ഈ ഘട്ടത്തില്‍ ഗെഹ്ലോട്ടിനെ രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റുന്നത് വീണ്ടും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും.
കര്‍ണാടകത്തില്‍ നിന്നുളള ഖാര്‍ഗെ
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ ആക്രമണോത്സുകതയും ഭരണപരമായ പരിചയവും ഉളള നേതാവ് ആണ്. എന്നാല്‍ കര്‍ണാടകത്തില്‍ നിന്നുളള ഖാര്‍ഗെയെ ഉത്തരേന്ത്യയിലെ വോട്ടര്‍മാര്‍ സ്വീകരിക്കാനിടയില്ല. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ ആക്രമണോത്സുകതയും ഭരണപരമായ പരിചയവും ഉളള നേതാവ് ആണ്. എന്നാല്‍ കര്‍ണാടകത്തില്‍ നിന്നുളള ഖാര്‍ഗെയെ ഉത്തരേന്ത്യയിലെ വോട്ടര്‍മാര്‍ സ്വീകരിക്കാനിടയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രൈം ടൈം പ്രേക്ഷകരിൽ കൈരളിക്ക് കുതിപ്പ്! ബാർകിൽ അജയ്യരായി ഏഷ്യാനെറ്റ് ന്യൂസ്, 4ൽ നിന്ന് വീണ് ജനം!