പ്രധാനമന്ത്രിയെ വധിക്കാന്‍ ആഹ്വാനം; മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍, വിവാദം
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന നേതാവും മുന്‍ മന്ത്രിയുമായ രാജ പടേരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കണമെന്ന് ആഹ്വാനം ചെയ്തതിനാണ് അറസ്റ്റ്. ഭരണഘടനയെ 'രക്ഷിക്കാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലണമെന്നാണ് പടേരിയ പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.
'മോദി തിരഞ്ഞെടുപ്പ് അവസാനിപ്പിക്കും, മോദി മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കും; ദലിതുകളുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവന് അപകടത്തിലാണ്. ഭരണഘടനയെ രക്ഷിക്കണം, അതിന് മോദിയെ കൊല്ലാന്‍ തയ്യാറാകൂ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒരു സമ്മേളനത്തില്‍ പടേരിയ പറഞ്ഞത്. വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു.
പന്നയിലെ പവായ് പോലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് പട്ടേരിയയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ദാമോ ജില്ലയിലെ ഹത നഗരത്തിലെ വസതിയില്‍ നിന്നാണ് പടേരിയയെ അറസ്റ്റ് ചെയ്തത്. ഭാരത് ജോഡോ യാത്ര നടത്തുമെന്ന് നടിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം പുറത്തുവരുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ടുകൊണ്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു.
മഞ്ജു വാര്യർ വീണ്ടും കോടതിയിലെത്തുമോ? ദിലീപിന്റെ സുപ്രധാന നീക്കം, ഇന്ന് നിർണായകം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മത്സരിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിയില്ല, അതുകൊണ്ടാണ് അദ്ദേഹത്തെ കൊല്ലണമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറയുന്നത്. ഇത് വെറുപ്പിന്റെ കൊടുമുടിയാണ്. കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ വികാരങ്ങള്‍ വെളിപ്പെടുകയാണ്. നിയമം അതിന്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു.
അതേസമയം, പടേരിയയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്കെതിരെയോ മറ്റ് ആര്‍ക്കെതിരെയോ ഇത്തരം വാക്കുകള്‍ ഉപയോഗിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് പവന് ഖേര അറിയിച്ചു. ഇത്തരം പ്രസ്താവനകളെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും പ്രത്യേകിച്ച് പ്രധാനമന്ത്രിക്കെതിരെയും ഇത്തരം ഭാഷ ഉപയോഗിക്കുന്നതിന് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.