രാഹുല്‍ വന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം... വാഗ്ദാനവുമായി മധ്യപ്രദേശ് കോണ്‍ഗ്രസ്!!
ഭോപ്പാല്‍: രാഹുല്‍ ഗാന്ധിയുടെ റാലി അടുത്ത ദിവസം മധ്യപ്രദേശില്‍ നടക്കാന്‍ പോവുകയാണ്. എന്നാല്‍ അതിന് മുമ്പ് പാര്‍ട്ടിയുടെ തീവ്ര ഹിന്ദുത്വം വീണ്ടും പുറത്ത് വന്നിരിക്കുകയാണ്. ഇത്തവണ രാഹുല്‍ അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന ഉറപ്പാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കുന്നത്. എന്നാല്‍ സംസ്ഥാന ഘടകം ഇതിനോട് പ്രതികരിക്കാതെ നില്‍ക്കുകയാണ്.
നേരത്തെ ടിവി ചര്‍ച്ചകളില്‍ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന കാര്യങ്ങളൊന്നും സംസാരിക്കരുതെന്നും, അത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് രാഹുല്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെയാണ് രാഹുല്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന വാദം ശക്തമായത്. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തും ഇത്തരമൊരു പ്രസ്താവന ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയിരുന്നു.
റാവത്ത് പറഞ്ഞത്
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം അയോധ്യയില്‍ നിര്‍മിക്കുമെന്നായിരുന്നു ഹരീഷ് റാവത്തിന്റെ പ്രഖ്യാപനം. ഇത്രയും കാലം ഹിന്ദുക്കള്‍ ബിജെപിയെ വിശ്വസിച്ചു. ഇനി കോണ്‍ഗ്രസിനെ വിശ്വസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രാഹുലിന്റെ അടുത്തയാളായ ഹരീഷ് റാവത്തിന്റെ പ്രസ്താവന വലിയ വിവാദമുണ്ടാക്കിയിരുന്നു. എന്നാല്‍ ക്ഷേത്രം നിര്‍മിക്കുമെന്ന വാദം രാഹുല്‍ തള്ളിയിരുന്നില്ല.
മധ്യപ്രദേശില്‍ പോസ്റ്റര്‍
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒട്ടിച്ച പോസ്റ്ററിലാണ് രാഹുല്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന ഉന്നയിച്ചിരിക്കുന്നത്. അടുത്ത ദിവസം ഭോപ്പാലില്‍ രാഹുല്‍ റാലി നടത്തുന്നുണ്ട്. ഇത് രാഹുലിന്റെ മൃദുഹിന്ദുത്വ സമീപനമാണെന്ന് ഇപ്പോള്‍ തന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം പ്രവര്‍ത്തകര്‍ക്കിടയില്‍ കോണ്‍ഗ്രസ് വന്നാല്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് വികാരമുണ്ട്. അതുകൊണ്ട് രാഹുല്‍ ഇതിനെ തള്ളാന്‍ സാധ്യതയില്ല.
സംസ്ഥാന നേതൃത്വം പറയുന്നത്
സംസ്ഥാന നേതൃത്വം ഇതിനോട് പ്രതികരിച്ചിട്ടില്ല. സംസ്ഥാന മീഡിയ സെല്‍ കോര്‍ഡിനേറ്റര്‍ നരേന്ദ്ര സലൂജ പറയുന്നത്, മതരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ലെന്നാണ്. രാമക്ഷേത്ര നിര്‍മാണം കോണ്‍ഗ്രസിന്റെ അജണ്ടയില്‍ ഇല്ലാത്തതാണ്. എന്നാല്‍ പ്രവര്‍ത്തകര്‍ ആവേശം കൊണ്ട് പറയുന്നതാണ്. പോസ്റ്ററുകള്‍ അവരാണ് ഒട്ടിച്ചത്. അതിന് സംസ്ഥാന സമിതിയുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
അമിത് ഷായുടെ ആവശ്യം
ബിജെപി അയോധ്യയില്‍ രാമക്ഷേത്രത്തെ പിന്തുണയ്ക്കുന്നുവെന്നും, എന്നാല്‍ രാഹുല്‍ അതിനെ പിന്തുണയ്ക്കുന്നുണ്ടോയെന്നും അമിത് ഷാ ചോദിച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധി രൂപപ്പെടുകയായിരുന്നു. അമിത് ഷായ്ക്കുള്ള മറുപടിയായിട്ടാണ് ഇതിനെ കാണുന്നത്. കോണ്‍ഗ്രസ് രാമക്ഷേത്രത്തിലുള്ള നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംംസ്ഥാന ഘടകവും ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീരാമനില്‍ അല്ല രാഹുലിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ വിശ്വാസമെന്നായിരുന്നു ബിജെപിയുടെ പരിഹാസം.
രാഹുലിന്റെ ലക്ഷ്യം
രാഹുല്‍ രാമക്ഷേത്രത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ബിജെപി ഇത്രയും കാലം കൊണ്ടുനടന്ന തിരഞ്ഞെടുപ്പ് തന്ത്രം അവരില്‍ നിന്ന് തട്ടിയെടുക്കാനാണ് രാഹുലിന്റെ തീരുമാനം. ഇതിലൂടെ ഹിന്ദു ഭക്തനാണെന്ന പ്രതിച്ഛായ വര്‍ധിപ്പിക്കാനും സാധിക്കും. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ സ്‌നേഹം അതുകൊണ്ട് തന്നെ രാഹുല്‍ എതിര്‍ത്തിരുന്നു. പാര്‍ട്ടി ഹിന്ദുക്കള്‍ക്ക് അനുകൂലമാണ് എന്ന തോന്നലുണ്ടാക്കാനാണ് രാഹുലിന്റെ ശ്രമം.
5 വർഷത്തിനിടെ കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ എംഎൽഎമാർ എത്രയെന്നോ.. ഞെട്ടും!