ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ മിന്നും വിജയം; മഹാരാഷ്ട്രയിൽ തകർത്തത് ബിജെപി കോട്ട
മഹാരാഷ്ട്രയിൽ ബിജെപിയുടെ കുത്തക സീറ്റായ കസബ പേട്ട് മണ്ഡലമാണ് കോൺഗ്രസ് പിടിച്ചെടുത്തത്

വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ തിളങ്ങി കോൺഗ്രസ്. തിരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലാണ് കോൺഗ്രസിന് നേട്ടമുണ്ടാക്കാനായത്. ഇതിൽ മഹാരാഷ്ട്രയിൽ ബിജെപിയുടെ കുത്തക സീറ്റായ കസബ പേട്ട് മണ്ഡലമാണ് കോൺഗ്രസ് പിടിച്ചെടുത്തത്.
1995മുതൽ ബി ജെ പി ജയിക്കുന്ന മണ്ഡലമാണ് കസബ പേട്ട്. ബി ജെ പി എം എൽ എ മുക്ത തിലകിന്റെ മരണത്തെ തുടർന്നായിരുന്നു മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ബി ജെ പിയുടെ കോട്ട പിടിച്ച് കോൺഗ്രസ്
ഭരണകക്ഷിയായ ബി ജെ പിയെ സംബന്ധിച്ചും പ്രതിപക്ഷത്തെ സംബന്ധിച്ചും മണ്ഡലത്തിൽ അഭിമാനപോരാട്ടമായിരുന്നു. അതുകൊണ്ട് തന്നെ വമ്പൻ പ്രചരണങ്ങളായിരുന്നു ബി ജെ പിയും കോൺഗ്രസും എൻ സി പിയും ഇവിടെ നടത്തിയത്. സംസ്ഥാന നേതാക്കൾ അടക്കം എത്തിയായിരുന്നു പ്രചാരണം. എന്നാൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ 10000 ലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി രവീന്ദ്ര ധൻകേക്കർ വിജയിച്ചത്. ബി ജെ പിയുടെ ഹേമന്ത് റസാനെയെ ആണ് ധൻകേക്കർ പരാജയപ്പെടുത്തിയത്. അതേസമയം സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന ചിൻച്വാദിൽ ബി ജെ പി സിറ്റിംഗ് സീറ്റ് നിലനിർത്തി. അന്തരിച്ച എം എൽ എ ലക്ഷ്മൺ ജഗതാപിന്‍റെ ഭാര്യ അശ്വനി ജഗതാപത് ആയിരുന്നു ഇവിടെ മത്സരിച്ചത്.

തമിഴ്നാട്ടിലും തിളങ്ങുന്ന വിജയം
ഉപതിരഞ്ഞെടുപ്പ് നടന്ന ഈറോഡിലും കൂറ്റൻ വിജയം നേടാൻ കോൺഗ്രസിന് കഴിഞ്ഞു. കോൺഗ്രസ് അംഗമായ ഇ തിരുമകൻ എം എൽ എയുടെ മരണത്തെ തുടർന്നായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. തിരുമകന്റെ പിതാവ് ഇ വി കെ എസ് ഇളങ്കോവനായിരുന്നു ഇവിടെ കോൺഗ്രസ് മത്സരിപ്പിച്ചത്. കെ തെന്നരശനായിരുന്നു അണ്ണാ ഡി എം കെയ്ക്ക് വേണ്ടി മത്സരത്തിനിറങ്ങിയത്. 51,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇളങ്കവൻ മണ്ഡലത്തിൽ മുന്നേറുന്നത്.

വിജയാഘോഷത്തിൽ ഡിഎംകെയും കോൺഗ്രസും
വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും കോൺഗ്രസ്-ഡി എം കെ പ്രവർത്തകർ വലിയ ആഘോഷമാണ് തീർക്കുന്നത്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനി സ്വാമിയുടെ മോശം പ്രതികരണങ്ങൾക്ക് ജനങ്ങൾ നൽകിയ മറുപടിയാണ് ഫലമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രതികരിച്ചു. 2024 ലെ ലോക്സഭ തിരഞ്ഞെടുമ്പിന് മുൻപുള്ള ഒരു ഉദാഹരണം മാത്രമാണ് ഈ വിജയമെന്ന് ഇളങ്കോവൻ പ്രതികരിച്ചു. തമിഴ്നാട്ടിൽ ഡി എം കെ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.

തൃണമൂൽ കോൺഗ്രസിന്റെ സീറ്റ്
അതേസമയം ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ സീറ്റ് പിടിച്ചെടുക്കാനായും കോൺഗ്രസിന് വലിയ നേട്ടമായി. തൃണമൂൽ കോൺഗ്രസ് എംഎൽഎയായ സുബ്രത സാഹയുടെ മരണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന സാഗർദിഗിയിലാണ് കോൺഗ്രസ് വിജയം കൊയ്തത്. ഇടത് പിന്തുണയോടെയായിരുന്നു ഇവിടെ കോൺഗ്രസ് മത്സരിച്ചത്. 22,000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന് വേണ്ടിയിറങ്ങിയ ബെറൺ ബിശ്വാസിന്റെ വിജയം.തൃണമൂലിന് വേണ്ടി ദേബോഷിഷ് ബാനർജിയായിരുന്നു ഇവിടെ മത്സരിച്ചത്.

ജാർഖണ്ഡിലും അരുണാചലിലും
അതിനിടെ ഉപതിരഞ്ഞെടുപ്പ്
നടന്ന അരുണാചൽ പ്രദേശിയിലെ ലുല മണ്ഡലം ബി ജെ പി നിലനിർത്തി. ബി ജെ പി എം എൽഎയായിരുന്നു ജാംബെ ടോഷിന്റെ മരണത്തോടെയായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡുലെ രാംഗഡ് മണ്ഡലത്തിൽ എജെഎസ്‌യു-പി സ്ഥാനാർഥി സുനിത ചൗധരിയാണ് ലീഡ് ചെയ്യന്നത്.












Click it and Unblock the Notifications