കോണ്‍ഗ്രസിന്‍റെ ബ്രഹ്മാസ്ത്രമായി പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക്? മധ്യപ്രദേശോ? ഛത്തീസ്ഗഡോ?
ദില്ലി: ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ചുമതലയേറ്റെടുത്തിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. യുപിയില്‍ മാത്രമല്ല ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തോടെ നിശബദ്മായ പാര്‍ട്ടിയെ ഉണര്‍ത്താന്‍ പ്രിയങ്ക ഗാന്ധിയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് നേതൃത്വത്തിന്‍റേയും പ്രവര്‍ത്തകരുടേയും വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പ്രിയങ്കയെ പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്ക് അവതരിപ്പിക്കാനുള്ള നിര്‍ണായക നീക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.
നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ കോണ്‍ഗ്രസിന്‍റെ ഉറച്ച ശബ്ദമാകാന്‍ പ്രിയങ്ക ഗാന്ധിക്ക് സാധിക്കുമെന്നാണ് നേതൃത്വത്തിന്‍റെ കണക്ക് കൂട്ടല്‍. വിശദാംശങ്ങളിലേക്ക്

പാര്‍ട്ടിയെ ഉണര്‍ത്തി
ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി രാജിവെച്ച പിന്നാലെ പ്രിയങ്ക ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തോടെ നിശബ്ദമായ പാര്‍ട്ടിയെ ഉണര്‍ത്തിയത് പ്രിയങ്ക ഗാന്ധിയുടെ ഇടപെടലുകളാണെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമായിരുന്നു.

പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്ക്
അതേസമയം അധ്യക്ഷ പദവിയിലേക്ക് ഇല്ലെന്ന നിലപാടായിരുന്നു പ്രിയങ്ക ഗാന്ധി നേതാക്കളെ അറിയിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധിയെ പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്ക് അവതരിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് നേതാക്കള്‍.

യുപിയില്‍
യുപിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പിന്നാലെ ശക്തമായ ഇടപെടലുകളാണ് പ്രിയങ്ക നടത്തുന്നത്. ദൗത്യമേറ്റെടുത്ത ഉടനെ തന്നെ അവര്‍ പാര്‍ട്ടിയില്‍ അടിമുടി പൊളിച്ചെഴുത്തുകള്‍ നടത്തി. വരാനിരിക്കുന്ന നിയസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സമഗ്ര പരിപാടികളാണ് യുപിയില്‍ പ്രിയങ്ക നടപ്പാക്കുന്നത്.

യോഗിയ്ക്കെതിരെ
ചുമതല ഏറ്റെടുത്ത് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ യോഗി സര്‍ക്കാരിനെ നേര്‍ക്ക് നേര്‍ പ്രതിരോധിക്കാന്‍ പാകത്തിലുള്ള നേതാവായി ഇതിനോടകം പ്രിയങ്ക ഗാന്ധി മാറി കഴിഞ്ഞു.
വളരെ വൈകിയാണ് രാഷ്ട്രീയത്തിലേക്ക് കടന്ന് വന്നതെങ്കിലും ഈ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ജനശ്രദ്ധ പിടിച്ച് പറ്റുന്ന തരത്തിലാണ് പ്രിയങ്കയുടെ ഇടപെടലുകള്‍.

സിഎഎയ്ക്കെതിരെ
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജവ്യാപക പ്രതിഷേധം നടക്കുമ്പോള്‍ കോണ്‍ഗ്രസിന് മുന്നില്‍ നിന്ന് നയിച്ചത് പ്രിയങ്കയാണ്. ജാമിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിനെതിരെ ഇന്ത്യാ ഗേറ്റില്‍ നടന്ന കോണ്‍ഗ്രസ് പ്രതിഷേധം നയിച്ചതും പ്രിയങ്കയായിരുന്നു.

കൊല്ലപ്പെട്ടവരുടെ വീട്ടില്‍
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകളിലും പ്രിയങ്കയെത്തി.പോലീസ് വിലക്കുകളെ പോലും ലംഘിച്ചുകൊണ്ടായിരുന്നു ഇരകളുടെ വീടുകളിലേക്ക് അവര്‍ ഓടിയെത്തിയത്.

രാഹുലിന്‍റെ അസാന്നിധ്യത്തില്‍
ജെഎൻയുവിൽ സംഘർഷമുണ്ടായി വിദ്യാർഥികളും അധ്യാപകരും ആശുപത്രിയിലായപ്പോൾ രാഹുലിനു പകരം എത്തിയതും പ്രിയങ്കയായിരുന്നു. ഇത്തരത്തില്‍ ശബ്ദം നഷ്ടമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്‍റെ ഉറച്ച ശബ്ദമായി മാറികൊണ്ടിരിക്കുന്ന പ്രിയങ്ക ഉടന്‍ പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സജീവമാകണമെന്ന് നേതാക്കള്‍ പറയുന്നു.

രണ്ട് സംസ്ഥാനങ്ങള്‍
ഛത്തീസ്ഗഡില്‍ നിന്നോ മധ്യപ്രദേശില്‍ നിന്നോ പ്രിയങ്കയെ രാജ്യസഭയിലേക്ക് അയക്കാനാണ് നേതൃത്വത്തിന്‍റെ നീക്കം. കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള ഛത്തീസ്ഗഡില്‍ ഏപ്രിലില്‍ രണ്ട് സീറ്റുകള്‍ ഒഴിയും. മധ്യപ്രദേശില്‍ മൂന്ന് സീറ്റുകളിലും ഒഴിവ് വരും.

കരുത്ത് പകരാന്‍
ഇരു സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് വീതം നേതാക്കളെ ഉപരിസഭയിലേക്ക് എത്തിക്കാനാണ് കോണ്‍ഗ്രസ് നീക്കം. എന്‍ഡിഎയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തുപകരാന്‍ പ്രിയങ്കയ്ക്ക് സാധിക്കുമെന്ന് നേതൃത്വം വിലയിരുത്തുന്നു.

പ്രതികരിച്ചിട്ടില്ല
അതേസമയം പ്രിയങ്കയോടെ നേതൃത്വമോ ഇതിനോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തേ ലോക്സഭ തിരഞ്ഞെടുപ്പ് വേളയില്‍ വാരണാസിയില്‍ നിന്നും മോദിയ്ക്കെതിരെ മത്സരിക്കണമെന്ന് പാര്‍ട്ടി നേതാക്കള്‍ പ്രിയങ്കയോട് ആവശ്യപ്പെട്ടിരുന്നു.

ആകാംഷയോടെ
എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരാന്‍ സമയമായില്ലെന്ന നിലപാടിലായിരുന്നു പ്രിയങ്ക. അമ്മ സോണിയാ ഗാന്ധിയും പ്രവര്‍ത്തകരുടെ ആവശ്യം തള്ളിയിരുന്നു. സമാനതകള്‍ ഇല്ലാത്ത തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന പാര്‍ട്ടിയെ പുനരൂജ്ജീവിപ്പിക്കാന്‍ ഇനി എന്ത് നടപടി നേതൃത്വം സ്വീകരിക്കുമെന്നാണ് പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത്. അത് പ്രിയങ്കയിലൂടെയാകുമോയെന്നും ആകാംഷയോടെ പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നുണ്ട്.
'വിശദീകരണം നല്‍കാനുള്ള ബാധ്യത മമ്മൂക്കയ്ക്ക് ഉണ്ട്, എല്ലാ സിനിമ കലാകാരന്‍മാക്കും വലിയ അപമാനമാണിത്'












Click it and Unblock the Notifications