'40 ല്‍ 26 വരെ സീറ്റ് കോണ്‍ഗ്രസിനെന്ന് ബിജെപി സര്‍വെ'; ഭരണ മാറ്റം ഉറപ്പെന്നും ഗിരീഷ് ചോഡങ്കർ
പനാജി; ജനവിധി അനുകൂലമായിട്ടും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസിന് വളരെയേറെ തിരിച്ചടികള്‍ നല്‍കിയ ഒരു സംസ്ഥാനമാണ് ഗോവ. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലിരുന്ന ബിജെപിയെ ബഹുദൂരം പിന്നിലാക്കി ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. ബിജെപിക്ക് 13 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 17 സീറ്റായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്.
40 അംഗങ്ങളുള്ള നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് മൂന്ന് അംഗങ്ങളുടെ കുറവ് മാത്രമുള്ള സാഹചര്യത്തില്‍ കോണ്‍ഗ്രസ് വളരെ എളുപത്തില്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

ഉപമുഖ്യമന്ത്രി പദം അടക്കം നല്‍കി കൊണ്ട് പ്രാദേശിക കക്ഷികളെ വശത്താക്കിയായിരുന്നു ബിജെപി കോണ്‍ഗ്രസിനെ പിന്തള്ളി ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. അധികാരം പിടിച്ചതിന് പിന്നാലെ കോണ്‍ഗ്രസിന് പുറമെ സ്വന്തം മുന്നണിയിലേയും പാര്‍ട്ടികളേയും പിളര്‍ത്തി ബിജെപി തങ്ങളുടെ അംഗ സംഖ്യ വര്‍ധിപ്പിച്ചു.

കോണ്‍ഗ്രസിന്‍റെ പത്തിലേറെ അംഗങ്ങളെയായിരുന്നു ബിജെപി ഒറ്റയടിക്ക് ചാക്കിട്ട് പിടിച്ചത്. അതുകൊണ്ട് തന്നെ ഉപതിരഞ്ഞെടുപ്പ് പോലും ഇവര്‍ക്ക് വേണ്ടി വന്നില്ല. സ്വന്തം സര്‍ക്കാറിന്‍റെ ഭാഗമായിരുന്നു എംജിപി പാര്‍ട്ടിയിലെ മൂന്നില്‍ രണ്ട് പേരെയും ഒപ്പം നിര്‍ത്തി. ഇത്തരത്തില്‍ നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ നിലവില്‍ ഗോവ നിയമസഭയില്‍ 27 അംഗങ്ങളാണ് ബിജെപിയിലുള്ളത്.

എന്നാല്‍ ഇതിനെല്ലാം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. തങ്ങളുടെ ചില എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ അടിത്തറയെ അത് യാതൊരു തരത്തിലും ബാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 23 മുതല്‍ 26 വരെ മണ്ഡലങ്ങളിൽ വിജയിക്കുമെന്ന് കോൺഗ്രസിന് ഉറപ്പുണ്ടെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് മേധാവി ഗിരീഷ് ചോഡങ്കർ പറയുന്നത്. ഇത് കോണ്‍ഗ്രസ് നേതാവ് എന്ന തരത്തിലുള്ള തന്‍റെ വെറും അവകാശവാദമല്ലെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ മാസം സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി അറിയാന്‍ ബിജെപി ഒരു ആഭ്യന്തര സര്‍വെ നടത്തിയിരുന്നു. അതിലാണ് കോണ്‍ഗ്രസിന് 26 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പറയുന്നത്. ബിജെപിയുടെ സര്‍വേയില്‍ കോണ്‍ഗ്രസിന് 26 സീറ്റാണെങ്കില്‍ അതിലേറെ മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സാധിക്കുമെന്നും പിസിസി പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

സഖ്യത്തെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപിയുമായി ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാര്‍ എന്‍സിപിയുടെ ഭാഗമാവാന്‍ ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്. അവര്‍ക്ക് എന്‍സിപി പ്രവേശനം നല്‍കിയാല്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം സംസ്ഥാനത്ത് ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളെ വഞ്ചിച്ച് പോയവരെ ഒരു തരത്തിലും പാര്‍ട്ടിയുമായി അടുപ്പിക്കില്ല. ഈ സാഹചര്യത്തില്‍ അത്തരക്കാരില്‍ ഒരാളെയെങ്കിലും ഉള്‍പ്പെടുത്തിയാല്‍ ഞങ്ങള്‍ക്ക് എന്‍സിപിയുമായുള്ള സഖ്യ ചര്‍ച്ചകള്‍ ആംരഭിക്കാന്‍ പോലും കഴിയില്ല. എന്‍സിപിക്ക് അവരുടെ പാര്‍ട്ടിയിലേക്ക് ആരെ വേണമെങ്കിലും സ്വീകരിക്കാം. എന്നാല്‍ ആ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സഖ്യത്തിന് തയ്യാറാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടെടുപ്പിന് മുമ്പ് സഖ്യം രൂപീകരിച്ചിട്ടില്ലെങ്കിൽ കോൺഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോയ എംഎൽഎമാരെ ഉൾപ്പെടുത്താൻ എൻസിപി തയ്യാറാണെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ജോസ് ഫിലിപ്പ് ഡിസൂസ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായിട്ടായിരുന്നു ചോഡങ്കര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

സാധാരണക്കാരുടെ വികാരം തങ്ങൾക്കൊപ്പമാണ്, ബിജെപിക്കെതിരായി ജനങ്ങള്‍ തിരിഞ്ഞിരിക്കുകയാണ്. 23 മുതൽ 26 വരെ സീറ്റുകളുള്ള വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അതിനായി ഞങ്ങൾ തീവ്രമായി പരിശ്രമിക്കുന്നു. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു സർക്കാര്‍ അധികാരത്തില്‍ വരാന്‍ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും ചോഡങ്കർ പറഞ്ഞു.

ഏത് സമയത്തും തിരഞ്ഞെടുപ്പിനെ നേരിടാനും പാർട്ടി തയ്യാറാണെന്നും ചോഡങ്കർ പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി പാർട്ടി ബ്ലോക്ക് മീറ്റിംഗുകൾ നടത്തുകയും ബൂത്ത് കമ്മിറ്റികൾ സജീവമാക്കുകയും ചെയ്തിട്ടുണ്ട്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഉള്‍പ്പടേയുള്ള ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്
ദില്ലിയെ വിറപ്പിച്ച് കനത്ത മഴ; നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications