ഹിമാചല്‍ പിടിച്ച തന്ത്രവുമായി കോണ്‍ഗ്രസ് കർണാടകയിലേക്ക്:വിജയിച്ചാല്‍ അക്കൗണ്ടില്‍ ഒരു സംസ്ഥാനം കൂടി
ബെംഗളൂരു: ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പുകള്‍ അടുത്തിടെ നടന്നപ്പോള്‍ ഹിമാചല്‍ പ്രദേശില്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. ബി ജെ പി അധികാരത്തിലുണ്ടായിരുന്ന ഹിമാചലില്‍ ഭരണ വിരുദ്ധ വികാരം മുതല്‍ പലകാരണങ്ങളാണ് കോണ്‍ഗ്രസിന് അനുകൂല ഘടകമായി മാറിയിരിക്കുന്നത്.
ഇതില്‍ ഏറ്റവും പ്രധാനമാണ് പഴയ പെന്‍ഷന്‍ സ്കീം പുനഃസ്ഥാപിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം. ഇതിലൂടെ വലിയൊരു വിഭാഗം സർക്കാർ ജീവനക്കാരെ പാർട്ടിക്ക് ഒപ്പം നിർത്താന്‍ കോണ്‍ഗ്രസിന് സാധിച്ചു. ഇപ്പോഴിതാ ഇതേ തന്ത്രവുമായി കർണാടക നിയമസഭ തിരഞ്ഞെടുപ്പിനും ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

കർണാടകയില്‍ പാർട്ടി അധികാരത്തിലെത്തിയാല്‍ പഴയ പെൻഷൻ പദ്ധതി (ഒ പി എസ്) പുനരുജ്ജീവിപ്പിക്കുമെന്നാണ് ശനിയാഴ്ച ബംഗളൂരുവിൽ സമരം ചെയ്യുന്ന സംസ്ഥാന സർക്കാർ ജീവനക്കാരുമായി നടത്തിയ സംവാദത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കിയത്. 2004 മാർച്ച് 31 ന് അവസാനിപ്പിച്ച പഴയ പെന്‍ഷന്‍ സ്കീമിലേക്കേ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാർ ധർണ നടത്തുന്നത്.

13 തവണ ബജറ്റ് അവതരിപ്പിച്ച മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ജീവനക്കാരോട് സംസാരിക്കുകയും അവരുടെ ആവശ്യത്തോട് അനുഭാവം പ്രകടിപ്പിക്കുകയും പാർട്ടി ഉന്നതർക്ക് മുന്നിൽ തങ്ങളുടെ വാദം അവതരിപ്പിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. കർണാടകയിൽ നാല് മാസത്തിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ ആവശ്യം തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്ന നിർദേശവും കോൺഗ്രസ് പരിശോധിക്കും.

തിരഞ്ഞെടുക്കപ്പെട്ടാൽ ഒ പി എസ് പുനരുജ്ജീവിപ്പിക്കുമെന്ന് വ്യക്തമാക്കിയ എ എ പി നേതാക്കളുടെ വാഗ്ദാനം കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെയാണ് സിന്ദരാമയ്യ സമര പന്തലിലേക്ക് നേരിട്ടെത്തിയത്. നേരത്തെ പഞ്ചാബിലും ഈ എ എ പി സമാനം വാഗ്ദാനം നല്‍കുകയും അത് ജനങ്ങളെ സ്വാധീനിക്കുകയും ചെയ്തിരുന്നു. എന്നാൽ ഗുജറാത്തിലെ അതേ വാഗ്ദാനം അവിടെ വിജയം കണ്ടില്ല.
Hair Care-മുടി കൊഴിച്ചലിന് വെളുത്തുള്ളിയോ? ഒപ്പം തേനും..മുടി വളർച്ച വേഗത്തിൽ

കോണ്‍ഗ്രസ് നീക്കം മുന്നില്‍ കണ്ട് ബി ജെ പിയും പ്രതിരോധ നടപടികളുമായി മുന്നോട്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാൻ ഏഴാം ശമ്പള കമ്മീഷനെ നിയോഗിച്ചത്. ആദ്യം സർക്കാർ ജീവനക്കാർ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറ്റെടുത്തെങ്കിലും. ആഴ്ചകൾക്കുള്ളിൽ, അവർ ഒപിഎസ് ആവശ്യവുമായി എത്തി ധർണ തുടങ്ങി, ഭരണകക്ഷിയായ ബിജെപിയെ പ്രതിസന്ധിയിലാക്കുകയായിരുന്നു.

കർണാടകയിലും സർക്കാർ ജീവനക്കാർ ശക്തമായ ഒരു വോട്ട് ബാങ്കാണ്. കോൺഗ്രസും എഎപിയും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഒപിഎസിലേക്ക് മാറിയതിന്റെ പാഠം മുന്നിലുണ്ടെങ്കിലും ഇതിനെ എതിർത്തുകൊണ്ടാണ് ഗുജറാത്തിൽ, ദീർഘകാലം അധികാരത്തിലിരുന്നിട്ടും ബിജെപിക്ക് മികച്ച ഭൂരിപക്ഷം ലഭിച്ചത്. 2004 ലാണ് പല സംസ്ഥാനങ്ങളും പുതിയ പെൻഷൻ സ്കീമിലേക്ക് (NPS) മാറാൻ തീരുമാനിക്കുന്നത്.

പുതിയ നയം സർക്കാറുകള്‍ക്ക് വലിയ ആശ്വാസമായിരുന്നു. ഒരു ജീവനക്കാരന് മരണശേഷം അവന്റെ/അവളുടെ ആശ്രിതർക്കും പ്രതിമാസ പെൻഷൻ നൽകണമെന്ന് ഒപിഎസ് സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. ഇത് ചെറിയ സംസ്ഥാനങ്ങൾ അവരുടെ റവന്യൂ വരുമാനത്തിന്റെ മൂന്നിലൊന്ന് വരെ തങ്ങളുടെ വിരമിച്ച ജീവനക്കാരുടെ പെൻഷനായി മാത്രം ചെലവഴിക്കുന്നതിലേക്ക് നയിച്ചു. ക്ഷേമ പരിപാടികൾക്കായി ചെലവഴിക്കാനുള്ള അവരുടെ കഴിവ് വലിയ തോതിൽ ബാധിച്ചു. എന്നാല്‍ സർക്കാർ ജീവനക്കാരെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയായിരുന്നു.












Click it and Unblock the Notifications