കർണാടകയിൽ ഓപ്പറേഷൻ താമരയെ ഭയക്കുന്നോ? മറുപടിയുമായി കോൺഗ്രസ്, 'ജെഡിഎസുമായി സഖ്യമില്ല'
പാർട്ടി അധ്യക്ഷൻ ഡി കെ ശിവകുമാറിനെതിരെ ഇഡിയെ ഉപയോഗിച്ച് ബി ജെ പി വേട്ടയാടുകയാണെന്നും സുർജേവാല ആരോപിച്ചു

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ജെ ഡി എസുമായി സഖ്യമില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ്. ബി ജെ പിയെ പിന്തുണച്ചവരാണ് ജെ ഡി എസ് എന്നും ജനങ്ങളുമായുള്ള സഖ്യം മാത്രമേ കോൺഗ്രസ് ആഗ്രഹിക്കുന്നുള്ളൂവെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി നേതാവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.
കോൺഗ്രസിന് വേണ്ടത് ജനങ്ങളുടെ സഖ്യമാണ്. കർണാടകയിലെ കർഷകരോടുള്ള ഏറ്റവും വലിയ അനീതിയായ ഭൂപരിഷ്‌കരണ ബില്ലിൽ ബി ജെ പിയെ പിന്തുണച്ചവരാണ് ജെ ഡി എസ്. അവർക്കുള്ള വിധി ജനം നൽകും', സുർജേവാല പറഞ്ഞു. മറ്റൊരു 'ഓപ്പറേഷൻ കമല' കർണാടകത്തിൽ ഉണ്ടാകുമെന്ന് ഭയക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ- ആശയപരമായി കോൺഗ്രസുമായാണ് ജനങ്ങൾ ചേർന്ന് നിൽക്കുന്നത്. ഒരു തരത്തിലുല്ള ഓപ്പറേഷനും നടത്തണമെന്ന് ഞങ്ങൾക്ക് ആഗ്രഹമില്ല. ബി ജെ പി നിയമസഭ അംഗങ്ങൾക്ക് പണം നൽകി അവരുടെ വിശ്വാസം വാങ്ങുകയാണ്. എന്നാൽ അത് ജനങ്ങൾക്ക് നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്', സുർജേവാല പറഞ്ഞു.
പാർട്ടി അധ്യക്ഷൻ ഡി കെ ശിവകുമാറിനെതിരെ ഇഡിയെ ഉപയോഗിച്ച് ബി ജെ പി വേട്ടയാടുകയാണെന്നും സുർജേവാല ആരോപിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വിംഗ് ആയി രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രവർത്തിക്കുകയാണ്. 9 വർഷത്തിനിടെ അവർ എത്ര പേരെ ശിക്ഷിച്ചു? ഡികെ ശിവകുമാറിനെ അവർ നിരന്തരം വേട്ടയാടുകയാണ്. ഒന്നുകിൽ ഉപമുഖ്യമന്ത്രിയാകാം അല്ലെങ്കിൽ ജയിലിൽ പോകാമെന്നാണ് ഡികെയ്ക്ക് മുൻപിൽ വന്ന ഓപ്ഷൻ. ഡികെ കോൺഗ്രസ് പാർട്ടിയോട് വിശ്വസ്തനായിരുന്നു, അദ്ദേഹം ജയിൽ തിരഞ്ഞെടുത്തു. ഡി കെയ്ക്കെതിരായ കേസുകളെല്ലാം കെട്ടിച്ചമച്ചതാണ്. ഒന്നുകിൽ ആളുകളെ ബി ജെ പിയിലേക്ക് കൊണ്ടുവരുന്നതിനോ അല്ലെങ്കിൽ അവരെ ആരോപണങ്ങളിൽ കുടുക്കി നിർത്തുന്നതിനോ ആണ് ഏജൻസികളെ ബി ജെ പി ഉപയോഗിക്കുന്നത്. എന്നാൽ ഇതൊന്നും ശാശ്വതമാകില്ല', സുർജേവാല പറഞ്ഞു. ഇത്തവണ സംസ്ഥാത്ത് കോൺഗ്രസിന് അനുകൂലമാണ് തരംഗമെന്നാണ് പുറത്തുവന്ന അഭിപ്രായ സർവ്വേകൾ പ്രവചിക്കുന്നത്.
തിരഞ്ഞെടുപ്പിനെ കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടും. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കപ്പെടുന്ന എം എൽ എമാർ തീരുമാനിക്കും. അഴിമതിയിൽ മുങ്ങിയ ബിജെപിയുടെ പിടിയിൽ നിന്ന് കർണാടകയെ രക്ഷിക്കുക എന്നത് മാത്രമാണ് ഇപ്പോഴത്തെ ഞങ്ങളുടെ ലക്ഷ്യമെന്നും സുർജേവാല പറഞ്ഞു.












Click it and Unblock the Notifications