ഗുജറാത്തില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്: മുന്‍ എംഎല്‍എയായ പ്രമുഖ ബിജെപി നേതാവ് പാർട്ടിയില്‍ ചേർന്നു
അഹമ്മദാബാദ്: നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും കൂറുമാറ്റങ്ങള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഹിമാല്‍പ്രദേശില്‍ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബി ജെ പിയില്‍ വലിയ അസ്വാര്യങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. ടിക്കറ്റ് നിഷേധിക്കപ്പെട്ട മുന്‍ മന്ത്രിയും നാല് തവണ എം എല്‍ എയുമായ നേതാവ് ഉള്‍പ്പടെ കോണ്‍ഗ്രസുമായി ചർച്ച നടത്തിയെന്ന വാർത്തകള്‍ പുറത്ത് വന്നിരുന്നു.
കോണ്‍ഗ്രസിലും പ്രശ്നങ്ങളുണ്ട്. ഗുജറാത്തിലാണെങ്കില്‍ പാർട്ടിയുമായി തെറ്റിയ മുന്‍ ബി ജെ പി എം എല്‍ എ കോണ്‍ഗ്രസില്‍ ചേർന്നിരിക്കുന്നുവെന്ന വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നത്.

ബി ജെ പിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചുകൊണ്ടാണ് ബാലകൃഷ്ണ പാട്ടേല്‍ പാർട്ടി വിട്ടത്. കഠിനാധ്വാനവും പ്രതിബദ്ധതയും ഉണ്ടായിരുന്നിട്ടും താൻ ഭരണത്തിൽ ഒതുക്കപ്പെട്ടെന്ന് അവകാശപ്പെട്ട ബാലകൃഷ്ണ പട്ടേൽ കഴിഞ്ഞ കുറച്ച് ദിവസമായി പാർട്ടിയുമായി അകന്ന് കഴിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ അദ്ദേഹം പാർട്ടിയില്‍ ചേർന്നത്.

ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് താക്കൂറും മുൻ അധ്യക്ഷൻ സിദ്ധാർത്ഥ് പട്ടേലും അഹമ്മദാബാദിലെ പാർട്ടി ആസ്ഥാനത്ത് വെച്ച് ബാലകൃഷ്ണ പട്ടേലിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു. 2012 നും 2017 നും ഇടയിൽ ബി ജെ പി എം എൽ എയായി വഡോദര ജില്ലയിലെ ദഭോയ് മണ്ഡലത്തെ പ്രതിനിധീകരിച്ച ബാലകൃഷ്‌ണ പട്ടേൽ ജില്ലിയില്‍ നിന്നുള്ള പ്രമുഖ നേതാവ് കൂടിയാണ്.

"വർഷങ്ങളായി ബി ജെ പി യെ ജില്ലാ-താലൂക്ക് തലത്തിൽ ശക്തിപ്പെടുത്താൻ ഞാൻ കഠിനാധ്വാനം ചെയ്തിരുന്നു. 2017-ലെ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എം എൽ എ ആയിരുന്നിട്ടും എനിക്ക് ടിക്കറ്റ് നൽകിയില്ല. നിർണായകമായ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ എന്റെ മകന് പോലും ടിക്കറ്റ് നിഷേധിച്ചു. തുടർച്ചയായി അവഗണിക്കപ്പെടുകയും മാറ്റിനിർത്തപ്പെടുകയും ചെയ്തതിനാലാണ് ഞാൻ ബിജെപി വിട്ടത്," മുൻ നിയമസഭാംഗം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

2017ൽ കോൺഗ്രസിന്റെ സിദ്ധാർത്ഥ് പട്ടേലിനെ പരാജയപ്പെടുത്തി ബി ജെ പിയുടെ ശൈലേഷ് മേത്തയായാണ് ദഭോയി മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്കോ മകനോ ടിക്കറ്റ് പ്രതീക്ഷിക്കാതെയാണ് താൻ കോൺഗ്രസിൽ ചേർന്നതെന്ന് ബാലകൃഷ്‌ണ പട്ടേൽ പറഞ്ഞു.

അതേസമയം, ഹരിയാനയില്‍ മുൻ എംപി റാംജി ലാലിന്റെ അനന്തരവനും മുൻ ഐ എ എസ് ഉദ്യോഗസ്ഥനുമായ ചന്ദ്രപ്രകാശും ശനിയാഴ്ച കോൺഗ്രസിൽ ചേർന്നു. ഹിസാറിൽ മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ സാന്നിധ്യത്തിൽ മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നിരവധി പ്രാദേശിക പ്രവർത്തകർക്കൊപ്പമാണ് പ്രകാശ് കോൺഗ്രസിൽ ചേർന്നത്.

ഹൂഡ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ നടത്തിയ പ്രവർത്തനങ്ങളിലെ സ്വാധീനമാണ് താന്‍ കോൺഗ്രസിൽ ചേർന്നതിന് പിന്നിലെന്നാണ് പ്രകാശ് വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. "ഹൂഡ സർക്കാരിന് മുമ്പ്, ഹരിയാനയിലെ ഗസറ്റഡ് തസ്തികകളിൽ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം 10% മാത്രമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സർക്കാർ അത് 15% ആയി ഉയർത്താനുള്ള ചരിത്രപരമായ തീരുമാനമെടുത്തു. ഇതിൽ 72 ജാതികളിലെ ബിസി-എ വിഭാഗത്തിന് 10% ആനുകൂല്യവും ബിസി-ബി വിഭാഗത്തിന് 5% സംവരണത്തിന്റെ ആനുകൂല്യവും ലഭിച്ചു, "അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications