കോൺഗ്രസിന് 'വിചാരകര്‍' വരുന്നു; ബിജെപിയെ പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ കിടിലന്‍ നീക്കം
ലഖ്നൗ; ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടെ അടുത്ത വർഷം 7 സംസ്ഥാനങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ തന്നെ പഞ്ചാബിൽ മാത്രമാണ് കോൺഗ്രസ് ഭരിക്കുന്നത്. എന്നാൽ വരും തിരഞ്ഞെടുപ്പിൽ യുപിയും ഗുജറാത്തും ഉൾപ്പെടെ വലിയ മുന്നേറ്റം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
സംഘടന ദൗർബല്യമാണ് ഈ സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി.ഇതോടെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഇവിടങ്ങളിൽ 'ആർഎസ്എസ് മാതൃക'നടപ്പാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ഉത്തർപ്രദേശിലും ഗുജറാത്തിലുമാണ് ആദ്യ പരീക്ഷണം.
ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വലിയ രീതിയിലുള്ള പൊളിച്ചെഴുത്ത് തന്നെ പ്രിയങ്ക ഗാന്ധി നടത്തി കഴിഞ്ഞു. ഇതിനോടകം തന്നെ ജില്ലാ ചുമതലയിലുള്ള നേതാക്കളെ മാറ്റി പുതിയ നേതാക്കളെ കണ്ടെത്തുകയും തിരഞ്ഞെടുപ്പിന് പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ജനങ്ങളിലേക്ക് ഇറങ്ങി കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് പുതിയ ടീമിനെ സജ്ജമാക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത് .
ആർഎസ്എസിന്റെ പ്രചാരക് മാതൃകയിൽ 'വിചാരക്' മാരെ നിയമിക്കാനാണ് കോൺഗ്രസ് പദ്ധതി. വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷക ദുരിതം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ഇടപെടുന്നതാണ് ഇവരുടെ ചുമതല. സേവാ ദളിലെ അംഗങ്ങളെയായിരിക്കും ഇതിനായി ചുമതലപ്പെടുത്തുക. എന്നാൽ പ്രത്യേക മണ്ഡലങ്ങളിൽ മാത്രമായിരിക്കും ഇവരെ നിയോഗിക്കുക.
വര്‍ഷങ്ങളുടെ പാരമ്പര്യം ഉണ്ടെങ്കിലും സേവാദളിന്റെ പ്രവര്‍ത്തനത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ അതൃപ്തിയുണ്ട്. രാഹുൽ ഗാന്ധി അധ്യക്ഷനായതോടെ സേവാ ദൾ പ്രവർത്തനങ്ങൾക്ക് ജീവൻ വെച്ചിരുന്നുവെങ്കിലും വീണ്ടും നിർജീവമായ നിലയിലാണ്. അതിനാൽ വരും നിയമസഭ തിരഞ്ഞെടുപ്പിൽ സജീവമായി ഇടപെട്ട് പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം.
നിലവിൽ സേവാദളിന് 600 ലധികം ജില്ലകളിലായി 3.7 ലക്ഷം സജീവ അംഗങ്ങളുണ്ട്. 2018 ൽ സംഘടനയിലെ അംഗങ്ങളുടെ എണ്ണം വെറും 12,000 ആയിരുന്നു.അതേസമയം സേവാദളിനേയും തിരഞ്ഞെടുപ്പിന് മുൻപ് പൊളിച്ചെഴുതാനാണ് പ്രിയങ്കയുടെ ലക്ഷ്യം. ഇത് സംബന്ധിച്ച് അവർ പാർട്ടി നേതാക്കൾക്ക് നിർദ്ദേശം നൽകി കഴിഞ്ഞു.
യുപിയിൽ പോരാട്ടം ഇനി വിചാരക്മാരും ബിജെപിയുടെ പ്രചാരക്മാരും തമ്മിലാകും. തിരഞ്ഞെടുപ്പിന് മുൻപ് വൈകാരികവും മതപരവുമായ വിഷയങ്ങൾ ഇടപെടുന്ന ആർഎസ്എസ് അജണ്ടകളിൽ നിന്ന് വ്യത്യസ്തമായി ജനകീയ വിഷയങ്ങളിൽ ഇടപെടാനാണ് തങ്ങൾ പ്രവർത്തകരെ സജ്ജരാക്കുന്നതെന്ന് സേവ ദൾ ചീഫ് ഓർഗനൈസർ ലാൽജി ദേശായി പറഞ്ഞു.
സേവാദൾ അംഗങ്ങൾ യുവാക്കളാണ്. സംഘടനയിൽ 80 ശതമാനത്തോളം പേരും 45 വയസിൽ താഴെയുള്ളവരാണ്. ഇവർക്ക് സംസ്ഥാനത്ത് ഊർജസ്വലമായ പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കാൻ സാധിക്കും, ദേശായി വ്യക്തമാക്കി. 100 മണ്ഡലങ്ങളിലായിരിക്കും സേവാദൾ പ്രവർത്തകർ ഇറങ്ങുക. കഴിഞ്ഞ മൂന്ന് യുപി നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സീറ്റുകൾ തിരഞ്ഞെടുത്തത്. കോൺഗ്രസ് സ്ഥാനാർത്ഥികൾ താരതമ്യേന മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത മണ്ഡലങ്ങൾ കൂടിയാണിത്.
അതേസമയം പ്രിയങ്ക ഗാന്ധിയിൽ നിന്നും പാർട്ടി അധ്യക്ഷൻ അജയ് കുമാർ ലല്ലുവിൽ നിന്നും അന്തിമ നിർദ്ദേശം ലഭിക്കുന്നതോടെ മാത്രമേ ഏതൊക്കെ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാകും പ്രവർത്തനങ്ങൾ നടത്തുകയെന്നത് സംബന്ധിച്ച് വ്യക്തമായ ചിത്രം തെളിയൂ, നേതാക്കൾ വ്യക്തമാക്കി. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗh് എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങളേയും യുപി തിരഞ്ഞെടുപ്പിനായി നിയോഗിക്കുമെന്നും നേതൃത്വം വ്യക്തമാക്കി. നിലവിൽ ഉത്തർപ്രദേശിന്റെ കിഴക്കൻ , പടിഞ്ഞാറൻ മേഖലകളിൽ സംഘടനയുടെ പ്രവർത്തനം സജീവമാണ്. യുപിയിൽ സേവാദളിന് ഇതിനകം 400 -ലധികം അംഗങ്ങളുണ്ട്, വരും മാസങ്ങളിൽ കൂടുതൽ പേർ അംഗങ്ങളാകുമെന്നും ദേശായി പറഞ്ഞു.
Recommended Video