ലോക്സഭ തൂത്തുവാരാൻ രാഹുലിന്റെ 2004 ഫോർമുല; ആദ്യ പരീക്ഷണം ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും
ദില്ലി; വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങളിൽ ആത്മവിശ്വാസം ഉയർന്ന നിലയിലാണ് കോൺഗ്രസ് ക്യാമ്പ്. പ്രതിസന്ധിയ്ക്കിടയിലും വിവിധ സംസ്ഥാനങ്ങളിൽ നേട്ടമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചു.അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചലിൽ 3 നിയമസഭ സീറ്റുകളിൽ വിജയിച്ചു. ഒരു ലോക്സഭ സീറ്റും നേടി. രാജസ്ഥാനിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റ് ഉൾപ്പെടെ പിടിച്ചെടുത്ത്ത് കൊണ്ട് രണ്ട് സീറ്റിൽ വിജയം, മഹാരാഷ്ട്രയിലും കർണാകയിലും ഓരോ സീറ്റുകൾ. ബിജെപിയെ നേരിടാൻ കോൺഗ്രസിന് കരുത്തില്ലെന്ന് വിമർശിക്കുന്നവർക്ക് മറുപടി നൽകാൻ ഈ വിജയങ്ങളിലൂടെ സാധിച്ചുവെന്നാണ് നേതൃത്വത്തിന്റെ ആശ്വാസം. ഒപ്പം 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസവും.
പൊതുതിരഞ്ഞെടുപ്പിൽ വമ്പൻ തിരിച്ചുവരവിന് പ്രത്യേക ഫോർമുല തന്നെ പയറ്റാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. വിശദാംശങ്ങളിലേക്ക്

കഴിഞ്ഞ ദിവസം കോൺഗ്രസ് മുൻ അധ്യക്ഷന്‍ രാഹുൽ ഗാന്ധി പ്രത്യേക യോഗം വിളിച്ച് ചേർത്തിരുന്നു. എംപി ഉദിത് രാജ് ഉൾപ്പെടെയുള്ള ദളിത് നേതാക്കളായിരുന്നു യോഗത്തിൽ പങ്കെടുത്തിരുന്നത്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ വിധി നിർണയിക്കുക ദളിത് വോട്ടുകളാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ പ്രത്യേക യോഗം. 'കോൺഗ്രസ് കാ ഹാത്ത് ആം ആദ്മി കേ സാത്ത്' എന്ന മുദ്രാവാക്യം കോൺഗ്രസ് ഉയർത്തിയ 2004-ലേക്കുള്ള തിരിച്ചുപോക്കിനാണ് രാഹുൽ ഗാന്ധി യോഗത്തിൽ ആഹ്വാനം ചെയ്തതത്രേ. ദളിത്, ഒബിസി വോട്ടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശം.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് 59 ശതമാനം സവർണ വോട്ടുകളും 54 ശതമാനം ഒബിസി വോട്ടുകളും 46 ശതമാനം ആദിവാസി വോട്ടുകളും 41 ശതമാനം ദളിത് വോട്ടുകളുമായിരുന്നു നേടാൻ സാധിച്ചതെന്ന് നേരത്തേ ലോകനീതി-സിഡിഎസ് സർവ്വേ കണക്കുകൾ വ്യക്തമാക്കിയിരുന്ന. എന്നാൽ 2019 ലെ നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിച്ചാൽ യുപിഎയ്ക്ക് മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ജാർഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ എൻഡിഎയേക്കാൾ കൂടുതൽ ദളിത് വോട്ടുകൾ നേടാന് സാധിച്ചിട്ടുണ്ടെന്നായിരുന്നു കണ്ടെത്തൽ.

അതിനാൽ ദളിതകർക്കും ഒബിസി വിഭാഗക്കാർക്കും ഒപ്പം നിന്നാൽ പല സംസ്ഥാനങ്ങളിലും അട്ടിമറി ഉണ്ടാക്കാൻ സാധിക്കുമെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നുണ്ട്. പ്രത്യേകിച്ച് ഉത്തർപ്രദേശ്, കർണാടക, ആന്ധ്രപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ.സാധ്യമാകുന്നിടത്തെല്ലാം പഞ്ചാബിലേത് പോലെ ദളിത് മുഖ്യമന്ത്രിയെ ഉയർത്തിക്കാട്ടാനും കോൺഗ്രസിൽ തിരുമാനമായിട്ടുണ്ട്. നിലവിൽ രാജ്യത്തെ ഏക ദളിത് മുഖ്യമന്ത്രിയാണ് ചന്നി.

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡിലും കോൺഗ്രസ് ദളിത് മുഖ്യമന്ത്രിയെ അവതരിപ്പിച്ചേക്കും. നേരത്തേ ബിജെപിയിലേക്ക് ചേക്കേറിയ ദളിത് വിഭാഗത്തിൽ നിന്നുള്ള യശ്പാൽ ആര്യ കോൺഗ്രസിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് ഉൾപ്പെടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞ് കേൾക്കുന്നുണ്ട്. പാർട്ടിയുടെ തിരിച്ചുവരവിന് ത്യാഗം ചെയ്യാൻ തയ്യാറാണെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് പ്രതികരിച്ചു.

ദളിത് മുഖ്യമന്ത്രിയെ അവതരിപ്പിക്കാനുള്ള തിരുമാനം കോൺഗ്രസിന് സംസ്ഥാനത്ത് ഗുണം ചെയ്യും. അതാണ് പാർട്ടി നിലപാടെങ്കിൽ താൻ അതിന് എതിര് നിൽക്കില്ല. പാർട്ടിക്ക് വേണ്ടി എന്ത് ത്യാഗം ചെയ്യാനും താൻ തയ്യാറാണ്, ഹരീഷ് റാവത്ത് പറഞ്ഞു. മോദിയുടെ തട്ടകമായ ഗുജറാത്തിലും ഇത്തവണ ദളിത് കാർഡ് കോൺഗ്രസ് ഇറക്കിയേക്കും. എംഎൽഎയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറും ആയ ജിഗ്നേഷ് മേവാനി ഇവിടെ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉടൻ തന്നെ അദ്ദേഹം ഔദ്യോഗികമായി കോൺഗ്രസിൽ ചേരും. അദ്ദേഹത്തിന് പാർട്ടിയിൽ സുപ്രധാന പദവികൾ നൽകിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Recommended Video

അതേസമയം ദളിത് വിഭാഗത്തെ കൂടാതെ സ്ത്രീ വോട്ടുകൾ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളും കോമ്‍ഗ്രസ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകൾ വനിതകൾക്കാകുമെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചത്. നേരത്തേ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർഥികൾ മികച്ച പ്രകടനം നടത്തിയ സാഹചര്യത്തിലായിരുന്നു പ്രഖ്യാപനം. മാത്രമല്ല പല പദ്ധതികളും സ്ത്രീ വോട്ടുകൾ ലക്ഷ്യം വെച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം വിജയം കാണുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.












Click it and Unblock the Notifications