കർണാടകത്തിൽ കോൺഗ്രസിന് 130 വരെ സീറ്റുകൾ ലഭിക്കും; സർവ്വേയിലെ കണ്ടെത്തൽ ഇങ്ങനെ
ബെംഗളൂരു: 2023 ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനങ്ങളിൽ ഒന്ന് കർണാടകയാണ്. ശക്തമായ സംഘടന സംവിധാനമുള്ള സംസ്ഥാനത്ത് ഇത്തവണ ഭരണം തിരിച്ച് പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. പാർട്ടി പ്രതീക്ഷകൾക്ക് ആക്കും കൂട്ടുകയാണ് കോൺഗ്രസിന്റെ ആഭ്യന്തര സർവ്വേയും. സംസ്ഥാനത്ത് 130 സീറ്റുകൾ വരെ നേടാൻ കോൺഗ്രസിന് സാധിക്കുമെന്നാണ് സർവ്വേയിലെ പ്രവചനം.

2018 ൽ 80 ഓളം സീറ്റുകളായിരുന്നു കർണാടകത്തിൽ കോൺഗ്രസിന് ലഭിച്ചത്. ബി ജെ പിക്ക് 108 സീറ്റുകളും. ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി ജെ പി മാറിയതോടെ അവരെ അധികാരത്തിൽ ഏറുന്നത് തടയിടുകയെന്ന ലക്ഷ്യത്തോടെ കോൺഗ്രസ് ജെ ഡി എസുമായി കൈകോർക്കുകയും സഖ്യസർക്കാർ ഭരണത്തിലേറുകയുമായിരുന്നു. എന്നാൽ സഖ്യത്തിനുള്ള അസ്വാരസ്യങ്ങൾ മുതലെടുത്ത ബി ജെ പി ഓപ്പറേഷൻ താമരയിലൂടെ എം എൽ എമാരെ മറുകണ്ടം ചാടിക്കുകയും ഭരണം പിടിക്കുകയായിരുന്നു. എന്നാൽ ഇക്കുറി ഏത് വിധേനയും നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. ഭരണം മാത്രം ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് തുടക്കം കുറിക്കുകയും ചെയ്തു.

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കാനും പാർട്ടിയുടെ സാധ്യതകൾ എത്രത്തോളം ഉണ്ടെന്ന് വിലയിരുത്താനും പ്രത്യേകം സർവ്വേകളും കോൺഗ്രസ് നടത്തിയിരുന്നു. ആഭ്യന്തര സർവ്വേയിൽ തങ്ങൾക്ക് അനുകൂലമാണ് സാഹചര്യം എന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. 224 അംഗ നിയമസഭയിൽ 130 വരെ സീറ്റുകൾ ലഭികുമെന്നാണ് സർവ്വേ പ്രവചിക്കുന്നതെന്ന് കോൺഗ്രസ് നേതാവും കെ പി സി സി കമ്മ്യൂണിക്കേഷൻ വിൻ തലവനുമായ പ്രിയങ്ക് ഖാർഗെ പറയുന്നു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മി പറയുന്നത് അവർക്ക് 106 സീറ്റുകൾ വരെ ലഭിക്കുമെന്നാണ്. എന്നാൽ ഞങ്ങൾ കൂടുതൽ സീറ്റുകൾ നേടി ഭരണത്തിലേറും', പ്രിയങ്ക് പറഞ്ഞു.

അധികാരം ലഭിച്ചാൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ വരെ നൽകുമെന്ന കോൺഗ്രസ് പ്രഖ്യാപനത്തെ പരിഹസിച്ച ബി ജെ പി ജനറൽ സെക്രട്ടറി രവികുമാറിനെതിരേയും പ്രിയങ്ക് രംഗത്തെത്തി. പദ്ധതി നടപ്പാക്കാൻ സാധിക്കാത്തതാണെന്ന വിമർശനങ്ങളോടാണ് പ്രിയങ്ക് പ്രതികരിച്ചത്. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ പ്രകടനപത്രികയിൽ പറഞ്ഞിരുന്ന 80 ശതമാനത്തിലധികം ഉറപ്പുകളും തങ്ങൾ നടപ്പിലാക്കിരുന്നതായിരുന്നുവെന്നാണ് അദ്ദേഹം നൽകിയ മറുപടി. 'അധികാരം ലഭിച്ചാൽ തീർച്ചയായും ഞങ്ങൾ എല്ലാ ഉറപ്പുകളും നടപ്പാകും. ബി ജെ പി ഒരു കാര്യം ചെയ്യൂ, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എന്തൊക്കെയാണെന്നും കഴിഞ്ഞ മൂന്ന് കൊല്ലമായി ഇവയിൽ നടപ്പാകിയത് ഏതൊക്കെയാണെന്നും പൊതുജനങ്ങളോട് തുറന്ന് പറയട്ടെ', പ്രിയങ്ക് പറഞ്ഞു.

ഒരു വീട്ടിലെ കുടുംബിനിക്ക് ഉപാധിയില്ലാതെ 2,000 രൂപ നൽകുുന്ന ഗൃഹലക്ഷ്മി യോജനയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. വർഷത്തിൽ 24,000 രൂപയാണ് ഇത്തരത്തിൽ ലഭിക്കുക. കർണാടകയിലെ 1.5 കോടി ജനങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. വനിതകൾക്ക് മാത്രമായി പ്രത്യേക തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇത് കൂടാതെ എല്ലാവർക്കും എല്ലാ മാസവും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
ഈ വർഷം പകുതിയോടെയാണ് കർണാടകത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ദക്ഷിണേന്ത്യയിൽ ഭരണമുള്ള ഏക സംസ്ഥാനത്ത് ഭരണം നിലനിർത്താനുളള തീവ്രശ്രമത്തിലാണ് ബി ജെ പി.












Click it and Unblock the Notifications