അസമില്‍ ഇനിയും മഹാസഖ്യം വേണ്ട, കോണ്‍ഗ്രസ് ഇനി ഒറ്റയ്ക്കിറങ്ങും, ഏറ്റുപിടിച്ച് ഗൗരവ് ഗൊഗോയ്
ദില്ലി: കോണ്‍ഗ്രസ് അസമില്‍ വന്‍ പ്രതിസന്ധിയിലാണ്. തിരഞ്ഞെടുപ്പില്‍ അധികാരം നഷ്ടമായത് വലിയ പ്രശ്‌നമായിരുന്നു. ഇതിന് പിന്നാലെ പ്രമുഖ നേതാവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തയുമായ സുഷ്മിത ദേവും കോണ്‍ഗ്രസ് വിട്ടു. എല്ലാം ഒറ്റകാരണം കൊണ്ടാണ്. മഹാസഖ്യമാണ് എല്ലാത്തിനുമുള്ള പ്രശ്‌നം. ബദറുദ്ദീന്‍ അജ്മല്‍ കോണ്‍ഗ്രസിന്റെ അടിത്തറ മുഴുവന്‍ തകര്‍ത്തുവെന്ന് വിശകലനങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന് മനസ്സിലായിരിക്കുകയാണ്. കോണ്‍ഗ്രസിനൊപ്പം നിന്ന് മുസ്ലീം വോട്ടുകള്‍ പൂര്‍ണമായും അജ്മല്‍ കൊണ്ടുപോയിരിക്കുകയാണ്. ഇതില്‍ ചൊടിച്ചാണ് സുഷ്മിത പാര്‍ട്ടി വിട്ടത്. ഇവരുടെ ജില്ലയിലെ പല സീറ്റുകളും അജ്മലാണ് കൊണ്ടുപോയത്.
'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ
അസമില്‍ അജ്മലിനെതിരെ വലിയ വികാരം നിലനില്‍ക്കുന്നുണ്ട്. ബംഗാള്‍ മുസ്ലീങ്ങള്‍ അവര്‍ക്ക് വോട്ടുചെയ്യുമെങ്കിലും ബാക്കിയുള്ളവര്‍ കൈവിടും. അജ്മലിനെ ഒപ്പം കൂട്ടിയതോടെ ന്യൂനപക്ഷങ്ങളും മുസ്ലീങ്ങളുമെല്ലാം കോണ്‍ഗ്രസില്‍ നിന്ന് അകന്നു. അജ്മല്‍ അസം വിരുദ്ധ ശക്തികള്‍ക്കൊപ്പമാണെന്ന് പൊതുബോധമുണ്ട്. അതിലുപരി കുടിയേറ്റത്തെ പിന്തുണയ്ക്കുന്നതും കോണ്‍ഗ്രസിന് തിരിച്ചടിയായി. പൗരത്വ നിയമത്തിനെതിരെ വികാരമുണ്ടെങ്കിലും അത് കുടിയേറ്റക്കാരെ തടയുമെന്ന് അസം ജനത കരുതുന്നുണ്ട്. ഇതാണ് ബിജെപിക്ക് ശരിക്കും തിരഞ്ഞെടുപ്പില്‍ ഗുണകരമായത്. അജ്മലിന്റെ വാദങ്ങളെ ഏറ്റെടുത്ത കോണ്‍ഗ്രസ് കൂടുതല്‍ വലിയ കെണിയില്‍ വീഴുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് പത്ത് പാര്‍ട്ടികള്‍ ചേര്‍ന്നായിരുന്നു മഹാസഖ്യമുണ്ടാക്കിയത്. കോണ്‍ഗ്രസും ബദറുദ്ദീന്‍ അജ്മലിന്റെ പാര്‍ട്ടിയുമായിരുന്നു ഇതില്‍ കരുത്തര്‍. എന്നാല്‍ ഗൗരവ് ഗൊഗോയ് സഖ്യത്തില്‍ കോണ്‍ഗ്രസ് തുടരേണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷനുമായി താന്‍ സംസാരിച്ചെന്ന് ഗൗരവ് ഗൊഗോയ് പറഞ്ഞു. ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ബിജെപിയെ നേരിട്ട് പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ശക്തമാക്കുകയാണ് ഗൊഗോയ് ലക്ഷ്യമിടുന്നത്. മറ്റ് പാര്‍ട്ടികളുടെ പേരുദോഷം തങ്ങളെയും ബാധിക്കുന്നതായിട്ടാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അത് ഭരണത്തിലെത്താനുള്ള സാധ്യതയെ തന്നെ ഇല്ലാതാക്കുന്നു എന്നും കോണ്‍ഗ്രസ് പറയുന്നു.
അടിത്തട്ടില്‍ ശക്തമായ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതേസമയം അഖില്‍ ഗൊഗോയിയുമായി ചേരുന്നതിന് കോണ്‍ഗ്രസിന് തടസ്സങ്ങളുണ്ട്. തീവ്ര നിലപാടുകാരനാണ് അഖില്‍. അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയാല്‍ അത് കോണ്‍ഗ്രസിനെ ബാധിച്ചേക്കും. അഖിലിനോട് കോണ്‍ഗ്രസില്‍ ലയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മഹാസഖ്യത്തിന്റെ സീറ്റ് കൂടി നേടിയെടുക്കാനാണ് ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസില്ലാതെ ബദറുദ്ദീന്‍ അജ്മലിന് രണ്ട് സീറ്റില്‍ കൂടുതല്‍ നേടാനാവില്ല. കാരണം ബംഗാള്‍ മുസ്ലീങ്ങളുടെ പാര്‍ട്ടി കോണ്‍ഗ്രസാണ്. അതുകൊണ്ട് ഇവ എളുപ്പത്തില്‍ പിടിച്ചെടുക്കാനാവുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
Recommended Video
അതേസമയം കോണ്‍ഗ്രസ് നിര്‍ണായക ഘട്ടത്തില്‍ മറ്റ് പാര്‍ട്ടികളുമായി ചേരുമെന്ന് ഗൗരവ് ഗൊഗോയ് പറയുന്നു. ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ എതിര്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒന്നിക്കാമെന്നാണ് ഗൗരവ് സൂചിപ്പിച്ചത്. ജനങ്ങള്‍ കോണ്‍ഗ്രസിനെ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് വലിയ പ്രതീക്ഷയും പാര്‍ട്ടിയെ കുറിച്ചുണ്ട്. 2026ല്‍ കോണ്‍ഗ്രസ് അസമില്‍ അധികാരത്തിലെത്തും. ഇത് എന്റെ മാത്രം വികാരമല്ല. സംസ്ഥാനത്തെ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ വികാരമാണെന്നും ഗൊഗോയ് പറഞ്ഞു. കോണ്‍ഗ്രസ് നിര്‍ണായക സീറ്റുകള്‍ എഐയുഡിഎഫിന് നല്‍കിയത് പല പ്രവര്‍ത്തകരെയും ചൊടിപ്പിച്ചിരുന്നു. ഇവരെ തിരിച്ചുകൊണ്ടുവരികയാണ് ഗൗരവിനുള്ള ടാര്‍ഗറ്റ്.
പലയിടങ്ങളിലും മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികളാണ് വന്നത്. അത് കോണ്‍ഗ്രസിന്റേതായിരുന്നില്ല. അത് പ്രവര്‍ത്തകര്‍ക്ക് മനോവിഷമം ഉണ്ടാക്കിയിട്ടുണ്ടെന്നും ഗൗരവ് പറഞ്ഞു. ആ ഇടഞ്ഞ് നില്‍ക്കുന്ന പ്രവര്‍ത്തകരെ കേള്‍ക്കാന്‍ ഞാന്‍ തയ്യാറാണ്. മഹാസഖ്യത്തില്‍ ഇനി കോണ്‍ഗ്രസില്ല. ഇനി ഒറ്റയ്ക്കാണ് മത്സരമെന്നും ഗൗരവ് വ്യക്തമാക്കി. അടുത്ത ആറുമാസത്തിനുള്ളില്‍ അഞ്ച് മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതാണ് കോണ്‍ഗ്രസ് വിജയിക്കാന്‍ ലക്ഷ്യമിടുന്നത്. ബിജെപിക്കെതിരെ കരുത്തരാണെന്ന് തെളിയിക്കാനുള്ള മാര്‍ഗമാണിത്. എന്നാല്‍ ഹിമന്ത ശര്‍മയെ വീഴ്ത്തുക എന്നതാണ് കോണ്‍ഗ്രസിനുള്ള മുന്നിലുള്ള ആദ്യ ടാര്‍ഗറ്റ്. നിരവധി നേതാക്കള്‍ ഹിമന്ത ശര്‍മ കാരണംകോണ്‍ഗ്രസ് വിടുന്നുണ്ട്. നേരത്തെ രണ്ട് എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ടിരുന്നു.