മണിപ്പൂരില്‍ ഇത്തവണ കോണ്‍ഗ്രസ്; തനിച്ച് 45 വരെ സീറ്റുകള്‍ നേടുമെന്ന് ഒക്രം ഇബോബി സിംഗ്
ഇംഫാല്‍: ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഒക്രം ഇബോബി സിംഗ്. മണിപ്പൂരിൽ ഒരു സർക്കാർ മാറ്റത്തിന് പാകമായതായി കരുതുന്നു, ആളുകൾക്ക് നിലവിലെ ഭരണം മടുത്തു എന്നുള്ളതാണ് അതിന്റെ ഏറ്റവും പ്രധാനകാരണം. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഭരണകക്ഷിയായ ബി ജെ പിയുടെ "വിഭജന രാഷ്ട്രീയം" തെരഞ്ഞെടുപ്പിന് പോകുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നിലും വിജയിക്കാൻ സാധ്യതയില്ലെന്നും സിംഗ് പി ടി ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മണിപ്പൂരിലെ ജനങ്ങൾ ബി ജെ പിയെ മടുത്തുവെന്ന് ഞാൻ വിശ്വസിക്കുന്നു. അത് തുറന്നുപറയാൻ അവർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ബി ജെ പി കള്ളം പറയുകയും പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുന്നു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും അവർ പ്രാവർത്തികമാക്കിയില്ല. അവർ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും ഒക്രം ഇബോബി സിംഗ് ആരോപിക്കുന്നു.

വിഭജന രാഷ്ട്രീയത്തിൽ ഏർപ്പെടുന്ന ബി ജെ പിയുടെ "ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ചിട്ടയായ നയവും പദ്ധതിയും" എവിടേയും വിജയിക്കാന്‍ പോവുന്നില്ല. അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പുകളുടെയും 2024 ലെ പൊതു തിരഞ്ഞെടുപ്പിന്റെയും ഫലത്തോടെ നമ്മള്‍ അതിനെക്കുറിച്ച് അറിയും. സത്യം പറഞ്ഞാല്‍ ബി ജെ പിയുടെ ഭരണത്തില്‍ ജനങ്ങള്‍ മടുത്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്രവും നാഗാ വിമത ഗ്രൂപ്പായ എൻ എസ് സി എൻ (ഐഎം) യും തമ്മിൽ 2015 ൽ ഒപ്പുവച്ച കരാറിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ജനങ്ങളെ ഇരുട്ടിൽ നിർത്തുന്ന സംഭവമാണിതെന്നും ഇത് വിശ്വാസത്തകർച്ചയിലേക്ക് നയിച്ചെന്നും സിംഗ് കൂട്ടിച്ചേർത്തു."കരാർ ഒപ്പുവെച്ചിട്ട് ഇത്രയും കാലമായെങ്കിലും അതിൽ എന്താണെന്ന് ആർക്കും അറിയില്ല. ധാരണകള്‍ അവർ പൊതുജനങ്ങളുമായി പങ്കുവെക്കുകയോ ചർച്ചകൾ പൂർത്തിയാക്കുകയോ ചെയ്തിട്ടില്ല. നാഗാ ജനങ്ങൾക്ക് പോലും ബി ജെപി യിൽ വിശ്വാസവും അതിന്റെ കഴിവും നഷ്ടപ്പെട്ടുവെന്ന് ഞാൻ വിശ്വസിക്കുന്നു." അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് എത്രമാത്രം ആത്മവിശ്വാസമുണ്ടെന്ന് ചോദിച്ചപ്പോൾ "ഞങ്ങൾ മത്സരിച്ച മൊത്തം സ്ഥാനാർത്ഥികളിൽ (53), ഓരോരുത്തരുടെയും കഴിവുകൾ ഞങ്ങൾക്കറിയാം. അവരിൽ 40-45 പേരെ വിജയിപ്പിക്കാനുള്ള കഴിവ് ഞങ്ങള്‍ക്കുണ്ട്'' എന്നായിരുന്നു മുന്‍ മുഖ്യമന്ത്രിയുടെ മറുപടി

എന്നിരുന്നാലും ഞങ്ങൾക്ക് ഭൂരിപക്ഷത്തിൽ കുറവുണ്ടായാൽ സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സി പി ഐ, സി പി ഐ(എം), ഫോർവേഡ് ബ്ലോക്ക്, ആർ എസ്പി, ജെ ഡി(എസ്) എന്നീ പാർട്ടികളുമായി തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് സഖ്യം പ്രഖ്യാപിച്ചിരുന്നു.

മണിപ്പൂരിലെ 60 അംഗ നിയമസഭയിൽ 40-ലധികം സീറ്റുകൾ നേടുമെന്ന ബി ജെ പിയുടെ അവകാശവാദം വെറും ദിവാസ്വപ്നം മാത്രമാണെന്നുമായിരുന്നു സിംഗിന്റെ മറുപടി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പാർട്ടി ഒറ്റക്കെട്ടായി തീരുമാനിക്കും. സംസ്ഥാനത്ത് കോണ്‍ഗ്രസ് കൂട്ടായ പ്രവർത്തനമാണ് നടത്തുന്നതെന്നും ഒക്രം ഇബോബി സിംഗ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications