ഗുജറാത്തില്‍ കോണ്‍ഗ്രസ് പത്ത് സീറ്റ് പോലും നേടില്ല: എഎപിക്ക് 150 ലേറെ സീറ്റുകള്‍ നല്‍കണം: കെജ്രിവാള്‍
അഹമ്മദാബാദ്: വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ കൂടുതല്‍ സജീവമാക്കി എ എ പി കണ്‍വീനർ അരവിന്ദ് കെജ്രിവാള്‍. ഏറെ വിവാദമായ ആദ്യഘട്ട സന്ദർശനത്തിന് ശേഷം വീണ്ടും സംസ്ഥാനത്ത് എത്തിയ കെജ്രിവാള്‍ ഇത്തവണ ബി ജെ പിക്കും കോണ്‍ഗ്രസിനുമെതിരെ കൂടുതല്‍ ശക്തമായി ആഞ്ഞടിച്ചു.
സംസ്ഥാനത്തെ നിലവിലെ ഭരണത്തില്‍ ജനങ്ങള്‍ മടുത്തുവെന്നും യഥാർത്ഥ ബദലായി മാറാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം ആകെയുള്ള 182 സീറ്റുകളിൽ 150 എണ്ണവും നേടി എ എ പിയെ അധികാരത്തിലേക്ക് എത്തിക്കണമെന്നും ആവശ്യപ്പെട്ടു.

കോൺഗ്രസിന് ഒരു കാരണവശാലും വോട്ട് ചെയ്യരുതെന്നും അദ്ദേഹം പരസ്യമായി പറഞ്ഞു. കോണ്‍ഗ്രസിന് ഒരിക്കല്‍ കൂടി നിങ്ങള്‍ വോട്ട് ചെയ്യാന്‍ പോവുകയാണെങ്കില്‍ അത് ഭരണകക്ഷിയായ ബി ജെ പി തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ സഹായിക്കും. അതുകൊണ്ട് വോട്ട് ചെയ്യാനുള്ള അവകാശം ശ്രദ്ധാപൂർവ്വം മാത്രം വിനിയോഗിക്കണമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

ആം ആദ്മി പാർട്ടി സംസ്ഥാനത്ത് വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തങ്ങളെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ ബി ജെ പിയും കോൺഗ്രസും ഒന്നിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഞങ്ങള്‍ വലിയ മാറ്റമാണ് ലക്ഷ്യമിടുന്നത്. 90-95 സീറ്റുകൾ മാത്രം ലഭിച്ചാല്‍ അധികാരം ലഭിക്കാം. എന്നാല്‍ മാറ്റങ്ങള്‍ എത്രത്തോളമെന്ന് പറയാന്‍ സാധിക്കില്ലെന്നും കെജ്രിവാള്‍ പറഞ്ഞു

ഡൽഹിയിലെ ജനങ്ങൾ ഞങ്ങൾക്ക് 70ൽ 67 സീറ്റും പഞ്ചാബിലെ ജനങ്ങൾ 117ൽ 92 സീറ്റും തന്നു. ഗുജറാത്തിലെ ജനങ്ങൾ പഞ്ചാബിനെയും ഡൽഹിയെയും പരാജയപ്പെടുത്തി അവരുടെ റെക്കോർഡുകള്‍ തകർക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ 182 സീറ്റുകളിൽ 150 എണ്ണവും നേടി എ എ പിയെ അധികാരത്തിലേക്ക് എത്തിക്കണമെന്നാണ് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നത്.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് നടന്നാൽ ആം ആദ്മി പാർട്ടി നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) പറയുന്നത്. ഞങ്ങൾക്ക് പണമില്ല, ഞങ്ങൾ സത്യസന്ധരായ ആളുകളാണ്. എന്റെ ബാങ്ക് അക്കൗണ്ട് ശൂന്യമാണ്, അതുപോലെ ഭഗവന്ത് മാന്റേതും. ഞങ്ങളുടെ പാർട്ടിയുടെ ബാങ്ക് അക്കൗണ്ടും കാലിയാണ്. അവർ നിരന്തരം ഞങ്ങളെ പരിശോധിച്ചുകൊണ്ടിരിക്കുന്നു. പാർട്ടി നേതാക്കള്‍ക്കെതിരെ നിരന്തരം റെയിഡ് നടത്തുന്നു. പക്ഷെ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. സുരേന്ദ്രനഗർ നഗരത്തിലെ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ മികച്ചതിലേക്കുള്ള മാറ്റവും മക്കൾക്ക് നല്ല ഭാവിയും വേണമെങ്കിൽ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കാന്‍ സാധിക്കണമെന്നും എഎപി ദേശീയ കൺവീനർ പറഞ്ഞു. മാറ്റത്തിന്റെ കൊടുങ്കാറ്റ് വരുന്നു, ഗുജറാത്ത് മുഴുവൻ ഒരു മാറ്റത്തിനായി കൊതിക്കുന്നു. ആ യാത്രയില്‍ പാളം തെറ്റരുത്, ബി ജെ പിയെ വിജയിപ്പിക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യരുത്... കോൺഗ്രസ് 10 സീറ്റിൽ താഴെ മാത്രമേ വിജയിക്കൂ. കോൺഗ്രസ് സ്ഥാനാർത്ഥികളായി വിജയിച്ചാല്‍ തന്നെ അവർ ബി ജെ പിയില്‍ ചേരുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേർത്തു

ഗുജറാത്തിൽ ആം ആദ്മി പാർട്ടിയെ അധികാരത്തിലെത്തിച്ചാൽ ആദ്യം അഴിമതി അവസാനിപ്പിക്കും. ബി ജെ പി 27 വർഷം സംസ്ഥാനം കൊള്ളയടിച്ചു. ഓരോ നേതാക്കളും നിരവധി വീടുകൾ പണിതു, വസ്തുവകകൾ വാങ്ങി, സ്വിസ് ബാങ്കുകളിൽ കോടിക്കണക്കിന് പണം നിക്ഷേപിച്ചിട്ടുണ്ട്. അവരുടെ ഏഴ് തലമുറകൾക്ക് ഇനി ഒന്നും ചെയ്യേണ്ടതില്ലെന്ന രീതിയിലാണ് സമ്പാദ്യമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications