കൊവിഡ് രണ്ടാം തരംഗത്തിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ നിസംഗതയും കഴിവില്ലായ്മയും; തുറന്നടിച്ച് കോണ്‍ഗ്രസ്
ദില്ലി: രാജ്യം ഇന്ന് നേരിടുന്ന കൊവിഡ് രണ്ടാം തരംഗം ഗുരുതരമായ വിപത്തായി മാറിയെന്നും നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിസ്സംഗത, നിര്‍വികാരത, കഴിവില്ലായ്മ എന്നിവയുടെ നേരിട്ടുള്ള പരിണതഫലങ്ങളാണ് രാജ്യം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി കുറ്റപ്പെടുത്തി. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്തിയ ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയത്.
രാജ്യത്തെ ആരോഗ്യമേഖല പൂര്‍ണമായും തകര്‍ന്നെന്നും നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവഗണനയ്ക്ക് രാജ്യം വലിയ വില നല്‍കേണ്ടിവന്നെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ വാക്സിനേഷന് സ്ട്രാറ്റജിയിലും വിതരണത്തിലെ അപര്യാപ്തതയും വിവേചനപരമായ വില നിര്‍ണയത്തിലും കോണ്‍ഗ്രസ് ആശങ്ക പ്രകടിപ്പിച്ചു. ആരോഗ്യ മേഖലയിലെ വിദഗ്ദരും ബന്ധപ്പെട്ട പാര്‍ലമെന്റ് സമിതിയും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു. കൊവിഡിന്റെ ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ വിജയം പോരാട്ടത്തില്‍ വിജയം നേടിയെന്ന് കേന്ദ്രം പ്രഖ്യാപനം നടത്തി.
ശവനിരീക്ഷക വൈറസുകളുടെ പുലഭ്യം പറച്ചിൽ സെപ്ടിക്ക് ടാങ്കിൽ, ശ്രീജിത്ത് പണിക്കർക്ക് രേഖയുടെ ചുട്ടമറുപടി
രാജ്യത്ത് വാക്സിന് വിതരണം വേഗത്തിലാക്കണമെന്ന് ചൂണ്ടിക്കാട്ടി മുന്‍ പ്രധാനമന്ത്രി മന് മോഹന്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രി അന്തസിന് ചേരാത്ത മറുപടിയാണ് ഈ കത്തിന് നല്‍കിയത്. കൊവിഡ് മരണങ്ങളുടെ കണക്കില്‍ വന്‍ പിഴവുണ്ടെന്ന വസ്തുത ആശങ്ക ഉയര്‍ത്തുന്നതാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെയും കോണ്‍ഗ്രസ് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. വന്‍ തുക പാഴാക്കിക്കളയുകയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയിലൂടെയെന്നും നരേന്ദ്ര മോദിയുടെ ദുരഭിമാന പദ്ധതിയാണ് സെന്‍ട്രല്‍ വിസ്തയെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അതേസമയം, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ നേരിട്ട കനത്ത പരാജയം പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയ യോഗത്തിലാണ് സോണിയ ഇക്കാര്യം വ്യക്തമാക്കിയത്. പരാജയം ഗൗരവമുള്ളതാണെന്നും തിരിച്ചടിയില്‍ നിന്ന് പാഠം പഠിച്ചില്ലേങ്കില്‍ പാര്‍ട്ടിക്ക് ശരിയായ ദിശയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും സോണിയ ഗാന്ധി പറഞ്ഞിരുന്നു.