14 വര്‍ഷത്തിന് ശേഷം, ദിവസം പോലും തെറ്റാതെ കോറമണ്ഡല്‍ എക്‌സ്‌പ്രസിനെ തേടി വീണ്ടുമെത്തിയ ദുരന്തം; അന്ന് നടന്നത്
വെള്ളിയാഴ്ച ഒഡീഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 288 പേരുടെ ജീവനാണ് നഷ്ടമായത്. 900 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. സമീപകാലത്തെ മാത്രമല്ല, സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിലൊന്നാണ് കഴിഞ്ഞദിവസം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 7.20 ഓടെ ആയിരുന്നു ആ ദുരന്തം സംഭവിച്ചത്.
യശ്വന്ത്പുരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12864) പാളം തെറ്റി തൊട്ടടുത്തുള്ള ട്രാക്കിലേക്ക് മറിയുകയും ഷാലിമർ- കോറമണ്ഡൽ എക്സ്പ്രസിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഇതേസമയത്ത് അടുത്ത ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയതോടെ വലിയ ദുരന്തത്തിനാണ് രാജ്യം സാക്ഷ്യംവഹിക്കേണ്ടിവന്നത്.

ചെന്നൈയ്ക്കും ഷാലിമറിനും ഇടയിൽ (ഹൗറയിൽ) ഓടുന്ന കോറമണ്ഡൽ എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 12842) 27 മണിക്കൂറും അഞ്ച് മിനിറ്റും കൊണ്ട് 1,662 കിലോമീറ്റർ ദൂരമാണ് പിന്നിടുന്നത്. മണിക്കൂറിൽ 130 കിലോമീറ്ററാണ് കോറമണ്ഡൽ എക്സ്പ്രസിന്റെ കൂടിയ വേഗത. കോറമണ്ഡൽ എക്‌സ്‌പ്രസ് അപകടത്തിൽപ്പെട്ടെന്ന് കേട്ടപ്പോൾ പലരും 2009 ലെ ആ ദുരന്തം ഓർത്തുകാണും.
അതെ, വെള്ളിയാഴ്ച നടന്ന ദുരന്തം 2009 ഫെബ്രുവരിയിലെ മറ്റൊരു വെള്ളിയാഴ്ചയെ ഓർമ്മപ്പെടുത്തുന്നതായിരുന്നു. 2009 ലും കോറമണ്ഡൽ എക്‌സ്‌പ്രസ് അപകടത്തിൽപ്പെട്ടിരുന്നു. അതും ഒരു വെള്ളിയാഴ്ച തന്നെയായിരുന്നു.2009 ഫെബ്രുവരി 13-ലെ അപകടത്തിൽ 16 പേർക്കാണ് ജീവൻ നഷ്ടമായത്. 2009 ൽ ട്രെയിൻ ജാജ്പൂർ റോഡ് റെയിൽവേ സ്റ്റേഷൻ കടന്ന് അതിവേഗത്തിൽ ട്രാക്ക് മാറുന്നതിനിടെയായിരുന്നു അപകടം.
ബോഗികൾ പലദിശകളിലേക്ക് തെറിച്ചുവീണു. ട്രെയിനിന്റെ എഞ്ചിൻ ട്രാക്കിലേക്ക് കയറി മറിഞ്ഞു. 2009-ലെ അപകടവും വൈകുന്നേരമായിരുന്നു. 7.30-നും 7.40-നും ഇടയിലായിരുന്നു ആ ദുരന്തം നടന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞദിവസത്തെ ദുരന്തവാർത്ത കേട്ടപ്പോൾ പലരുടേയും മനസ്സിലേക്ക് ഓടിയെത്തിയത് 2009 ലെ അപകടവാർത്ത തന്നെയായിരുന്നു.
അതേസമയം, ഒഡീഷയിൽ രക്ഷാപ്രവർത്തനം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. പോലീസും നാട്ടുകാരുമൊക്കെ ഒറ്റക്കെട്ടായാണ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. 200 ൽ അധികം ആംബുലൻസുകൾ സംഭവസ്ഥലത്ത് ഉണ്ട്. സമീപത്ത് ഉള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
2000ൽ അധികം ആളുകളാണ് ആശുപത്രികളിൽ സഹായിക്കാൻ തയ്യാറായി എത്തിയിട്ടുള്ളത്. പോലീസും നാട്ടുകാരും രക്തം നൽകാൻ എത്തിയിട്ടുണ്ട്. 500 യൂണിറ്റ് രക്തമാണ് ഒറ്റരാത്രി കൊണ്ട് ശേഖരിച്ചത്. ഇപ്പോഴും ആളുകൾ രക്തം നൽകാൻ സന്നദ്ധത അറിയിച്ച് എത്തിക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications